ദൗത്യം 13
Author : ശിവശങ്കരൻ
[Previous Part]
“അച്ഛാ എനിക്കൊരു കാര്യം…”
അരുൺ പറഞ്ഞു മുഴുവയ്ക്കുന്നതിനു മുൻപേ വിജയരാഘവൻ പറഞ്ഞു…
“വൺ മിനിറ്റ്… ഒരു സന്തോഷ വാർത്ത പറഞ്ഞോട്ടെ… നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ അടുത്ത കൺസയിന്മെന്റ് പാലക്കാട്ട് നെക്സ്റ്റ് വീക്ക് തുടങ്ങുവാണ്… ആ ടെൻഡർ പിടിക്കാൻ നമ്മൾ മറികടന്നത് പാലക്കാട്ടുള്ള ഒരു വൻ സ്രാവിനെയാണ്…”
എല്ലാവരുടെയും മുഖത്ത് ആകാംഷ നിറഞ്ഞു…
“ആരാച്ഛ ആ സ്രാവ്…” വരുണിന്റെ ആയിരുന്നു ചോദ്യം.
“പാലക്കാട്ടുള്ളൊരു ലക്ഷ്മി അസോസിയേറ്റ്സ്… അവിടത്തെ വമ്പൻ ടീം ആണെന്നാ കേട്ടത്… പാലക്കാട്, തൃശൂർ ജില്ലകളിലെ മുഴുവൻ അസ്സൈമെന്റുകളും ഇവരുടെ കയ്യിലായിരുന്നു…”
“ലക്ഷ്മി… വിദ്യാലക്ഷ്മി… വാസുദേവൻ…” അരുൺ ആസ്വസ്ഥതയോടെ പിറുപിറുത്തു…
“എന്താടാ നീയറിയോ അവരെ…” അരുണിന്റെ ഭാവം കണ്ടു വിജയരാഘവൻ ചോദിച്ചു.
“അത് കുറെ പറയാനുണ്ട് അച്ഛാ…” അരുൺ എല്ലാം പറയാനൊരുങ്ങി…
“എന്നാ അതിനു മുൻപേ എനിക്കൊരു കാര്യം പറയാനുണ്ട്…” അമ്മ സമ്മതിക്കില്ലാന്നാ തോന്നണേ…
“ആരെങ്കിലും പറയ്…” അച്ഛന് ദേഷ്യം വന്നു തുടങ്ങി…
“അമ്മ പറയ്… അത് കഴിഞ്ഞു ഞാൻ പറയാം…”
“വേറൊന്നുമല്ല, അരുൺമോന്റെ കാര്യാ…മോൻ അന്ന് വീടുവിട്ടു പോയതിനു ശേഷം ഞാൻ തറവാട്ടിലും പായിക്കാട്ടു തിരുമേനിയുടെ അടുത്തും പോയിരുന്നു…”
“ബെസ്റ്റ്… ഇതായിരുന്നോ…” അരുൺ പുച്ഛിച്ചു തുടങ്ങി…
“നീ മിണ്ടരുത്… അമ്മ ബാക്കി പറയ്…” വരുൺ ദേഷ്യപ്പെട്ടത്തോടെ അനിയൻ അടങ്ങി.
“ആഹ്, അന്ന് ആയില്ല്യം ആയിരുന്നു തറവാട്ടിൽ അന്ന് നാഗപൂജയുള്ള ദിവസം… അവിടെ ചെന്ന് പ്രാർത്ഥിച്ച സമയം… ആരോ എന്റെ മനസ്സിലിരുന്നു പറഞ്ഞു, മകന് അപകടം വരുന്നു എന്ന്… അവിടെ വച്ചു എനിക്കെന്തെങ്കിലും തോന്നിയാൽ അത് കൃത്യമായി വരാറുണ്ട്… ആ പേടിയിലാണ് ആദ്യം പായിക്കാട്ടില്ലത്ത് ആദ്യം പോയത്… അവിടന്ന് തിരുമേനി പറഞ്ഞത്…”
“എന്താ പറഞ്ഞെ…” വരുൺ വീണ്ടും ആകാംഷാഭരിതനായി.
“എന്ത് പറയാൻ ഏട്ടാ…ശനിയെന്നോ രാഹുവെന്നോ കേതുവെന്നോ ഒക്കെ പറഞ്ഞു അമ്മയെ പേടിപ്പിച്ചിട്ടുണ്ടാവും അങ്കിൾ… അതാ ഈ ചരട്… വിഷ്ണു അങ്കിളിനോട് പലവട്ടം പറഞ്ഞിട്ടുള്ളതാ ഞാൻ…”
“നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ…” വരുൺ പിന്നെയും ദേഷ്യപ്പെടുന്നത് കണ്ടു അരുൺ അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ പോയി…
“നീയെവിടെ പോകുവാ… നീ കേൾക്കണം… ഇവിടെ ഇരിക്ക്…” അമ്മ അവനെപ്പിടിച്ചു അവിടെത്തന്നെ ഇരുത്തി.
അമ്മ തുടർന്നു… “തിരുമേനി അന്ന് പറഞ്ഞതിന്റെ പകുതി നമ്മളെല്ലാം അറിഞ്ഞതാ… അരുൺ അന്ന് മരിക്കാൻ തീരുമാനിച്ചു ഇറങ്ങിയതും…” അത് പറയുമ്പോൾ ഒന്ന് തേങ്ങിയ അമ്മയെ അരുൺ ചേർത്ത് പിടിച്ചു… അമ്മ തുടർന്നു…
“അവിടെ വച്ചു നീരജ് എന്ന ആ പയ്യന്റെ ആത്മാവ് അരുണിനെ രക്ഷിച്ചതും…”
“എടാ… അതൊക്കെ സത്യാർന്നോ… ഞാൻ വിചാരിച്ചത് കടലിൽ ചാടാൻ പേടി തോന്നിയിട്ട് നീ തള്ളിയതാന്നാ…” വരുൺ രംഗം ഒന്ന് തണുപ്പിക്കാൻ നോക്കി…
എന്നാൽ അരുണിന്റെ മുഖം കടുത്തു… അവൻ ഗൗരവത്തോടെ അമ്മയോട് ബാക്കി പറയാൻ പറഞ്ഞു…
“അന്നു ആ ആത്മാവിന്റെ കാര്യങ്ങൾ കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം നിരാശനാവുകയാണ് ചെയ്തത്… എത്രയൊക്കെ ശ്രമിച്ചിട്ടും ആരൂഢം മറഞ്ഞിരിക്കുന്നു എന്നാണ് പറഞ്ഞത്… എന്നാൽ ആ സാന്നിധ്യം അരുണിന്റെ കൂടെ ഉണ്ടെന്നും അത് അവനെ അപകടപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു… അന്ന് മുതൽ ഞങ്ങൾ ഇവനെ ശ്രദ്ധിക്കായിരുന്നു… ഇവന്റെ ശീലങ്ങളിലുള്ള മാറ്റവും എല്ലാം ഞങ്ങളെ വിഷമത്തിലാക്കിക്കൊണ്ടിരുന്നു…”
“ഓഹോ… അതിനിടക്ക് അങ്ങനൊക്കെ ഉണ്ടായോ…”
“മ്മ്… നിന്റെ മുറിയിൽ നിന്ന്, തനിയെ വർത്തമാനം കേൾക്കുമ്പോഴും ഓരോ ശബ്ദങ്ങൾ ഉണ്ടാകുമ്പോഴും ഓടി വന്നത് അതുകൊണ്ടാ…”
“എന്നിട്ട് അങ്കിൾ ഇന്നെന്താ പറഞ്ഞെ… ” വരുൺ
“ആ ആത്മാവിന്റെ സാന്നിധ്യം നിന്റെ അടുത്ത് നിന്ന് ഇല്ലാതാകാൻ സഹായിക്കുന്നതിനു അദ്ദേഹം തന്നതാ ഈ പൂജിച്ച ചരട്…”
“അമ്മേ…” ഒരലർച്ചയോടെ അരുൺ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു…
എല്ലാവരും ഞെട്ടലോടെ അരുണിനെ നോക്കി… അവൻ ആ ചരട് അഴിക്കുന്ന തിരക്കിൽ ആയിരുന്നു….
“അരുണേ… നീയെന്താ ഈ കാണിക്കുന്നേ… ” വിജയരാഘവൻ…
“അച്ഛാ… ഞാൻ പറഞ്ഞതാ എല്ലാവരോടും… നീരജേട്ടൻ ഇവിടെയുണ്ട്, എന്റെ കൂടെ…”
അരുൺ അത് പറഞ്ഞപ്പോൾ അനുമോൾ പേടിയോടെ ചുറ്റും നോക്കി… ഇരുട്ടുവീണു കഴിഞ്ഞതിനാൽ വഴിയരികിൽ കത്തി നിൽക്കുന്ന സ്ട്രീറ്റ് ലാമ്പുകൾ ജനലിൽ തീർത്ത നിഴലുകൾക്ക് കൈ കാലുകൾ മുളക്കുന്നത് പോലെ അവൾക്ക് തോന്നി… “മറ്റുള്ളവർക്ക് ധൈര്യം കൊടുക്കാൻ” അവൾ എല്ലാവരും ഇരിക്കുന്നതിനു നടുക്ക് കയറി ഇരുന്നു…
“എന്താടാ…” അവളുടെ അവസ്ഥ മനസ്സിലാക്കി അച്ഛൻ അവളുടെ മുടിയിൽ തലോടിയപ്പോൾ വളിച്ച ചിരി ചിരിച്ചുകൊണ്ട് അച്ഛന്റെ കാലിൽ വട്ടം പിടിച്ചു തലയും ചാരി അവൾ ഇരുന്നു…
“അരുണേ… നീയെന്താ പറയുന്നേ…” അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറയാൻ തുടങ്ങുമ്പോഴേക്കും അരുൺ തന്റെ കയ്യിലെ ജപിച്ച ചരട് അഴിച്ചു മാറ്റി അത് അനുമോൾക്ക് നൽകിയിരുന്നു…
പെട്ടെന്ന് മുകളിൽ അരുണിന്റെ മുറിയിൽ ഒരു അനക്കം കേട്ടു…
“നിങ്ങൾ എങ്ങും പോകരുത് അത് നീരജേട്ടനാണ്… ഞാൻ തിരിച്ചു വരുമ്പോൾ നിങ്ങൾക്കുള്ള ഉത്തരം എന്റെ കയ്യിൽ ഉണ്ടാകും…”
അതും പറഞ്ഞു അവൻ മുകളിലേക്ക് കയറിപ്പോയി…
അരുൺ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ അച്ഛനും വരുണേട്ടനും, തന്റെ വിശ്വാസം ശരിയായതോർത്തു പരിതപിച്ചു അമ്മയും, വിശ്വാസം കൂടിപ്പോയതുകൊണ്ടുള്ള പ്രശ്നത്തിൽ പേടിച്ചു വിറങ്ങലിച്ചിരിക്കുന്ന അനുവും…
മുകളിൽ വീണ്ടും ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നോക്കിയ അവരെല്ലാവരും അരുൺ തിരിച്ചു വരുന്നത് കണ്ടു. എല്ലാവരുടെയും മുഖത്ത് ആശ്വാസം തെളിഞ്ഞു. പക്ഷെ, ആ ആശ്വാസത്തിനു അധികം ആയുസുണ്ടായില്ല…
അരുൺ എല്ലാവർക്കും എതിരെയുള്ള സിംഗിൾ സെറ്റിയിൽ വന്നിരുന്നു. അവന്റെ മുഖം താഴ്ന്നിരുന്നു എങ്കിലും ആ മുഖത്ത് എന്തോ വ്യത്യാസമുള്ളത് ശ്രീദേവി കണ്ടെത്തി. അല്ലെങ്കിലും മക്കളുടെ ചലനങ്ങളിൽ പോലുമുള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ മനസ്സിലാക്കിയെടുക്കാൻ അമ്മയോളം കഴിവ് മറ്റാർക്കുണ്ട്…
അവരെല്ലാവരും അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു…
രണ്ടു ഹാൻഡ് റെസ്റ്റുകളിലും കൈവച്ചു പിറകോട്ടു അവൻ ചാഞ്ഞിരുന്നപ്പോൾ, അവന്റെ മുഖം കണ്ടു എല്ലാവരും ഞെട്ടി…
വരുണിന്റെ ചുണ്ടുകൾ അവൻ പോലുമറിയാതെ മന്ത്രിച്ചു…
“നീരജ്…”
നീരജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായിരുന്നു… അനുമോളെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു… അവളോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചപ്പോൾ അവൾ അച്ഛന്റെ പിന്നിൽ പതുങ്ങി… വിജയരാഘവൻ അവളെ മുറുകെ ചേർത്ത് പിടിച്ചു…
നീരജ് പതുക്കെ ഒരു നെടുവീർപ്പിട്ടു മുന്നോട്ട് ആഞ്ഞിരുന്നു…
“നിങ്ങൾക്ക് ഞാൻ അപരിചിതൻ അല്ല എന്ന് ഞാൻ കരുതുന്നു… എന്നാലും പറയാം ഞാൻ നീരജ്… നീരജ് ദിവാകർ… ദാ ഈ ഇരിക്കുന്ന വരുണിന്റെ സ്കൂൾമേറ്റ് ആയിരുന്നു… അത് കഴിഞ്ഞു ഇവരൊക്കെ ബോര്ഡിങ് സ്കൂളിലേക്ക് മാറിയപ്പോൾ ഞാൻ ഒറ്റക്കായി…”
“നീരജ്… നീ…” വരുണിന്റെ ശബ്ദം ഉയർന്നു…
“അ…. ആ…. അത് വേണ്ടാ…” നീരജ് ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു…
“ഇന്ന് ഇവിടെ എന്റെ ശബ്ദം അത് മാത്രം മതി… കാരണം ഞാൻ ഉപയോഗിക്കുന്ന ഈ ശരീരം നിങ്ങൾക്കൊക്കെ ഒരുപാട് വിലയുള്ളതാണെന്ന് എനിക്കറിയാം… അതുകൊണ്ട്… ഞാൻ പറയും നിങ്ങൾ കേൾക്കും…”
ശ്രീദേവി പതുക്കെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവനടുത്തേക്ക് വന്നു…
എന്നാൽ അവർ അടുത്തേക്ക് വരുന്തോറും നീരജ് അസ്വസ്ഥനായി…
“നിൽക്ക്…” അവന്റെ ശബ്ദം ഉയർന്നതും ശ്രീദേവി തറഞ്ഞ് നിന്നുപോയി…
“അമ്മയുടെ മനസ്സിലെന്താണെന്നുള്ളത് എനിക്കറിയാം… അമ്മയുടെ വിശ്വാസങ്ങളും… അതെല്ലാം തെറ്റാണെന്ന് അമ്മക്ക് പറയാൻ പറ്റുമോ… ഓരോ ജന്മത്തിനും അതിന്റേതായ ഉദ്ദേശമുണ്ട്… അവരുടേതായ ദൗത്യമുണ്ട്… നിയോഗമുണ്ട്… അരുണിന്റെ നിയോഗത്തിലേക്കുള്ള ചവിട്ടുപടിയാണ് ഞാൻ…”
“അമ്മ ഇവരോടൊക്കെ പറഞ്ഞപ്പോൾ മുഴുവൻ പറയാതെ, മാറ്റിവച്ചില്ലേ കുറച്ചു കാര്യങ്ങൾ… വിഷ്ണുനാരായണൻ നമ്പൂതിരിയും അതുപോലെ കുറച്ചുകാര്യങ്ങൾ നിങ്ങളോട് പറയാതെ മറച്ചുവച്ചിട്ടുണ്ട്… അമ്മ പറയാതിരുന്നത് അവൻ മൂലം മറ്റുള്ളവർക്കുള്ള മൃത്യുയോഗമാണെങ്കിൽ… തിരുമേനി പറയാതിരുന്നത് അവനുള്ള മൃത്യുയോഗമാണ്…”
നീരജിന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്…
“ഇനിയും ഞാൻ നിങ്ങളെ മുൾമുനയിൽ നിർത്തുന്നില്ല… എന്റെ മരണം അത് അരുൺ നിങ്ങളോട് പറയും… പിന്നെ വരാൻ പോകുന്ന കാര്യങ്ങൾ നിങ്ങളെ അറിയിച്ചു, നിങ്ങളെ രക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും എനിക്കതിനുള്ള അനുവാദമില്ല… ഞാൻ കേവലമൊരു മനുഷ്യാത്മാവാണ്. അതിൽ കവിഞ്ഞ ദൈവീക ശക്തികൾ ഒന്നും എനിക്കില്ല, എനിവേ, ഒരു കാര്യം ഞാൻ പറയാം അരുണിനായാലും അവനെക്കൊണ്ട് മറ്റുള്ളവർക്കായാലും, മരണം… അതൊരു സത്യമാണ്… അതിലേക്കുള്ള ചവിട്ടുപടികൾ… നിങ്ങളും അവരും കയറിക്കഴിഞ്ഞു… അത് നാളെ മുതൽ നിങ്ങൾക്ക് അറിയാം… ഒരൊറ്റ കാര്യം മാത്രം ആലോചിക്കുക… എന്നേക്കൂടാതെയുള്ള അരുണിന്റെ യാത്ര മരണത്തിലേക്കാവും… ഇനിയും സൂര്യസേനഭട്ടതിരിപ്പാടിനെ വരുത്തി ഞാനെന്ന ആത്മാവിനെ തളക്കണമെങ്കിൽ ആവാം… പക്ഷെ… അച്ഛനും അമ്മയും ഒന്നോർക്കുക… ഇതുപോലൊരു അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും എനിക്കുമുണ്ട്… എന്റെ ലക്ഷ്യം നേടാനാവാതെ പോയാൽ… ആ അച്ഛനും അമ്മയും കഴിഞ്ഞ ഒരു വർഷമായി ഒഴുക്കിക്കൊണ്ടിരിക്കുന്ന കണ്ണീരിനു ഒരു ഫലവും ഇല്ലാതെയാകും… എന്റെ കുഞ്ഞിപ്പെങ്ങളുടെ ജീവിതം… എന്നെന്നേക്കുമായി ഇല്ലാതെയാവും… കാരണം പോലുമറിയാതെ… ഇനിയെല്ലാം അച്ഛന്റെയും അമ്മയുടെയും ഇഷ്ടം…”
അതും പറഞ്ഞു അവൻ അനുമോളുടെ അടുത്തുവന്നു മുട്ടുകുത്തി ഇരുന്നു… അവൾ പേടികൊണ്ട് അച്ഛന്റെ കാലിൽ അള്ളിപ്പിടിച്ചു…
അവൻ പതുക്കെ അവളുടെ മുടിയിഴകളിൽ തലോടി… അവന്റെ മനസ്സ് നിറയെ അച്ചുമോളായിരുന്നു…
അവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് നോക്കി, എന്നിട്ട് പുഞ്ചിരിയോടെ അനുമോളെ നോക്കി…
അനു വിശ്വാസം വരാതെ നീരജിന്റെ മുഖത്തേക്ക് നോക്കി, നിറകണ്ണുകളോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന നീരജിനെ കണ്ടതും പതുക്കെ പതുക്കെ അവളുടെ ഭയം ഇല്ലാതായി… എങ്കിലും വിറക്കുന്ന കൈകളോടെയാണ് അവൾ നീരജിന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് കൈയ്യിട്ടത്…
എന്തോ കയ്യിൽ തടഞ്ഞതും പിന്നെയും അവൾ അത്ഭുതത്തോടെ നീരജിനെ നോക്കി… കയ്യിൽ തടഞ്ഞത് പുറത്തേക്കെടുത്തപ്പോൾ അതൊരു ചോക്ലേറ്റ് ആയിരുന്നു…
എല്ലാവരും അത് നോക്കി നിൽക്കെ… നീരജ് വായുവിൽ അലിഞ്ഞില്ലാതായി…
ആ നിമിഷം തന്നെ ശ്രീദേവിയിൽ നിന്നും ഒരു നിലവിളി ഉയർന്നു… “മോനേ…..”
അവർ അരുണിന്റെ മുറിയിലേക്കോടി… പിന്നാലെ വിജയരാഘവനും വരുണും അനുവും…
അവർ അവിടെ ചെന്നപ്പോൾ അരുൺ വല്ലാത്തൊരു ഭാവത്തോടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു…
ശ്രീദേവി രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോഴാണ് അവനു റിലേ ക്ലിയർ ആയത്…
അവനു ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടി…
അനു വേഗം ജഗ്ഗിൽ വച്ചിരുന്ന വെള്ളം അവനെടുത്തുകൊടുത്തു അവനത് തുടർച്ചയായി കുടിച്ചുകൊണ്ടിരുന്നു…
അവനൊന്നു നോർമൽ ആയപ്പോൾ ഒരു തേങ്ങലോടെ ശ്രീദേവി അവന്റെ തോളിലേക്ക് ചാഞ്ഞു…
“അമ്മേ…” അരുൺ തളർച്ചയോടെ വിളിച്ചു…
“പാവാമ്മേ നീരജേട്ടൻ… ഒന്നുല്ലെങ്കിലും എന്നെ മരിക്കാൻ വിടാതെ രക്ഷിച്ചതല്ലേ… എനിക്കൊന്നും വരാതെ ഏട്ടൻ നോക്കിക്കോളും…”
നിറക്കണ്ണുകളോടെ അവൻ പറയുന്നതൊക്കെ കേട്ടിരിക്കാനേ ശ്രീദേവിക്കായുള്ളു…
അല്പസമയത്തെ നിശബ്ദതക്ക് ശേഷം അവർ അരുണിനോട് ചോദിച്ചു…
“നീരജിന് ശരിക്കും എന്താ പറ്റിയത് മോനെ… എങ്ങനെയാ ആ കുട്ടി മരിച്ചേ…”
“അമ്മ വാ നമുക്ക് ഹാളിലേക്ക് പോകാം… ഈ റൂമിൽ നീരജേട്ടനുണ്ട്, ഏട്ടന് പിന്നെയും പിന്നെയും അത് കേട്ട് വിഷമമാകും…”
അനു അവിടെയെല്ലാം കണ്ണുകൾ കൊണ്ട് തിരഞ്ഞു നീരജിനെ പക്ഷേ… ഒരു മൂലയിൽ പ്രകാശത്തിന് എന്തോ വ്യത്യാസം കണ്ടതൊഴിച്ചാൽ മറ്റൊന്നും അവൾക്ക് കണ്ടെത്താനായില്ല…
ആ ഭാഗത്തു നിന്ന് ആ അനിയത്തിക്കുട്ടിയെ നോക്കിക്കൊണ്ടിരുന്ന നീരജിന് മനസ്സിലായി അവൾ തന്നെ തിരയുകയാണെന്ന്… അവൻ പുഞ്ചിരിയോടെ ഒരിളം തെന്നലായി പുറത്തേക്ക് പോയി…
******************************
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അമ്മയും അച്ചുവും കരയുകയായിരുന്നു… എന്നാൽ… അച്ഛന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു…
“ഈ വിദ്യാലക്ഷ്മി, വാസുദേവൻ… ഇവരൊക്കെ…”
“സംശയിക്കണ്ട അച്ഛാ… പാലക്കാട്ടെ ആ ടെൻഡർ പിടിക്കാൻ നമ്മൾ മലർത്തിയടിച്ചു എന്ന് അച്ഛൻ പറഞ്ഞ ആ വൻ സ്രാവില്ലേ ലക്ഷ്മി അസോസിയേറ്റ്സ്… അതിന്റെ ഓണർ വാസുദേവനും, മകൾ വിദ്യാലക്ഷ്മിയും…”
അരുൺ പറഞ്ഞത് വിശ്വസിക്കാനാവാതെ വരുണും അച്ഛനും പരസ്പരം നോക്കി…
“മോൻ പോയി റസ്റ്റ് എടുത്തോളൂ… അച്ഛനിപ്പോ വരാം…”
അരുണിനോട് പറഞ്ഞിട്ട് വിജയരാഘവൻ പുറത്തേക്ക് നടന്നു…
“അച്ഛാ ഞാനും വരുന്നു…” വരുണും അച്ഛന്റെ പിന്നാലെ ഓടി…
പതിവില്ലാതെ രണ്ടു കാറുകളിൽ ആയി അവർ പോകുന്നത് അരുൺ കണ്ടു…
അനു പതിവുപോലെ അരുണിന്റെ വാലായി പുറകെ പോയി…
ചിന്താഭാരത്തോടെ അമ്മ റൂമിലേക്കും പോയി…
അതേസമയം വലിയേടത്തു വീടിന്റെ മതിൽക്കെട്ടിനു പുറത്തു ഇരുളിൽ സൃഷ്ടിക്കപ്പെട്ട നിഴലനക്കങ്ങൾ ആരും കണ്ടില്ല…
മരണത്തിന്റെ ഇരുൾ വീണ പ്രകൃതിയിൽ, മഴ ഇതിനോടകം ആർത്തു പെയ്യാൻ തുടങ്ങിയിരുന്നു…
ഇരുളിൽ നിന്നിരുന്ന അഞ്ചു നിഴലുകൾ വലിയേടത്ത് വീടിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നു…
ഉള്ളിൽ…
അടുക്കളയിൽ കാര്യമായ പണിയിലായിരുന്നു അരുണിന്റെ അമ്മ ശ്രീദേവി, കഴുത്തിൽ തണുപ്പ് തോന്നി തിരിയാൻ നോക്കിയപ്പോഴേക്കും ഒരു പതിഞ്ഞ ശബ്ദം അവരുടെ കാതുകളിലെത്തി…
“അനങ്ങിയ ഒരു വരവരച്ചിട്ട് ഞങ്ങ അങ്ങോട്ട് പോകും… അനങ്ങാതെ നിന്നാ നിങ്ങക്ക് ബാക്കി ജീവൻ കിട്ടും, ഞങ്ങ ഞങ്ങട ജോലി തീർത്തിട്ടാങ്ങോട്ട് പോവും… എന്തേ…” നല്ല കൊച്ചി സ്ലാങ്ങിലുള്ള ഡയലോഗ് കേട്ടു ശ്രീദേവി അനങ്ങാൻ പറ്റാതെ നിന്നു…
അതെ സമയം അരുണിന്റെ റൂമിൽ ഇരുന്ന അനു, പുറത്തെന്തോ നിഴലനക്കം കണ്ടാണ് റൂമിൽ നിന്നിറങ്ങിയത്…
“അരു…” അവളുടെ വിളി പകുതിയിൽ മുറിഞ്ഞു പോയതും വാതിൽ വലിച്ചടച്ചതും ശ്രദ്ധിച്ചു അരുൺ വാതിലിനു അടുത്തേക്ക് വന്നു. പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് നോക്കി…
പക്ഷേ, ആരും ഉണ്ടായിരുന്നില്ല… തൊട്ടപ്പുറത്തു അനുവിന്റെ ഡോറിന്റെ വാതിൽ അടയുന്നത് കണ്ടു അവൾ റൂമിലേക്ക് കയറിയതാവും എന്ന് അവൻ ആശ്വസിച്ചു. തോന്നിയതാവും എന്ന് വിചാരിച്ചു തിരിച്ച് റൂമിലേക്ക് കയറാൻ തുടങ്ങവേ, അനുവിന്റെ റൂമിൽ അസ്വാഭാവികമായ നിഴലനക്കങ്ങൾ ഡോറിന് താഴെ വിടവിലൂടെ കണ്ടോ എന്ന് അവൻ സംശയിച്ചു…
അവൻ പതുക്കെ ഡോറിൽ തട്ടി…
“മോളെ… മണിക്കുട്ടീ…” വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാതായതും ആ നിഴലനക്കങ്ങൾ അവിടെ തുടർന്നതും അവനെ ഭീതിയിലാഴ്ത്തി… പതുക്കെ അവൻ ഡോർഹാൻഡിലിൽ പിടിച്ചു തിരിച്ചു…
ഡോർ പതുക്കെ തുറന്നു…
തന്റെ അനിയത്തിക്കുട്ടിയുടെ കഴുത്തിൽ മുഖം മറച്ച ഒരാൾ കത്തി വച്ചിരിക്കുന്നത് കണ്ട അവനു ശ്വാസം നിലക്കുന്ന പോലെ തോന്നി…
**************************
അതെ സമയം ഹാളിലെ സോഫയിൽ അമ്മയെ ഇരുത്തി, കഴുത്തിലെ കത്തി മാറ്റാതെ കൂട്ടാളികളെയും കാത്തിരിക്കുകയായിരുന്നു അവൻ…
തോപ്പുംപടി ജോസ്… കൊച്ചിയിൽ അല്ലറ ചില്ലറ ക്വട്ടേഷൻ പരിപാടിയുമായി നടക്കുന്ന ഒരുപാടെണ്ണത്തിൽ ഒരു ഗുണ്ട…
അതെ സമയം അനുവിന്റെ റൂമിൽ… അരുണിന്റെ കഴുത്തിലും കത്തി വച്ചുകൊണ്ട് കൈകൾ പിന്നിലേക്ക് ചേർത്ത് ഒരു നൈലോൺ കയർ കൊണ്ട് കെട്ടി താഴേക്ക് നടത്തിക്കുകയായിരുന്നു 4 ഗുണ്ടകൾ ചേർന്ന്… പിന്നാലെ അനുമോളെയും കൊണ്ട് വരുന്നുണ്ടായിരുന്നു, പക്ഷേ അവളുടെ കൈകൾ കെട്ടിയിരുന്നില്ല…
താഴെ ഹാളിൽ എത്തിയതും അമ്മയെയും കൊണ്ട് മറ്റൊരു ഗുണ്ട നിൽക്കുന്നത് കണ്ടതും അരുൺ പല്ലുകൾ ഞെരിച്ചു… അമ്മയുടെയും അനുജത്തിയുടെയും കാര്യം ആലോചിച്ചു അവൻ നിസ്സഹായാവസ്ഥയിൽ ആയി…
അനുമോളെ കൊണ്ടുവന്നു അമ്മയുടെ അടുത്ത് ഇരുത്തിയിട്ട്, അരുണിനെ അവർ എതിരെ കൊണ്ടുവന്നു മുട്ടുകുത്തി നിർത്തി…
“ഇനി ഞങ്ങൾ പറയാൻ പോകുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കണം…”
അമ്മയുടെ അടുത്ത് നിന്ന ഗുണ്ട പോക്കറ്റിൽ നിന്ന് ഒരു വെള്ള പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി…
“പത്തിരുപതു കൊല്ലമായി പാലക്കാടും തൃശ്ശൂരുമായി പടർന്നു കിടക്കുന്ന ചെറിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഞങ്ങൾ പാട് പെടുന്നു… ഇപ്പൊ പഴയപോലെയല്ല, പുതിയ മാനേജ്മെന്റ് ഒക്കെ ആയതുകൊണ്ട് എല്ലാ കാര്യങ്ങളിലും പെട്ടെന്നാണ് തീരുമാനമുണ്ടാകുന്നത്… ആയതിനാൽ വലിയേടത്ത് ഗ്രൂപ്പ് എന്ന പേര് ഇനി പാലക്കാട് അതിർത്തി കടന്നാൽ തിരിച്ചെത്തുന്നത് വലിയേടത്ത് വിജയരാഘവന്റെ തലയായിരിക്കും, ഇനി ഒരറിയിപ്പില്ലാതെ തന്നെ മേൽപ്പറഞ്ഞ നടപടികളിലേക്ക് കടക്കുന്നതായിരിക്കും എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു…
എന്ന്,
വിദ്യാലക്ഷ്മി
മാനേജിങ് ഡയറക്ടർ
ലക്ഷ്മി അസോസിയേറ്റ്സ്”
ഒരു ലീഗൽ നോട്ടീസ് വായിക്കുന്ന പോലെ അത് വായിച്ചിട്ട് ജോസ് പേപ്പർ മടക്കി പോക്കറ്റിലേക്കിട്ടു.
“അപ്പൊ, നിങ്ങൾക്ക് കാര്യം മനസ്സിലായല്ലോ…”
അരുൺ തലയാട്ടി…
“എടാ… അവർക്ക് മനസ്സിലായടാ… നുമ്മക്ക് പണ്ടാരമടങ്ങാൻ ഒരു കോപ്പും പിടി കിട്ടീല, ഇതാണ് പറയണത്… പഠിക്കാൻ വിട്ടപ്പോ പഠിക്കണം അല്ലാണ്ട് കണ്ടവന്റെ പള്ളേല് കത്തീം കേറ്റി കഴുത്തും കണ്ടിച്ചൊക്കെ നടന്നാൽ വിവരമുള്ളൊരു പറയണ ഇമ്മാതിരി ഐറ്റംസ് ഒന്നും മനസ്സിലാവൂല്ലാ…”
ജോസ് വല്ലാത്തൊരു ചിരി ചിരിച്ചു…
“മോനെ ദേ, ജോസേട്ടൻ സ്നേഹം കൊണ്ട് പറയുവാന്നു വിചാരിച്ചോ… ഈ പറയണ സാറുമ്മാര് കൊല്ലം കൊറേ ആയി നുമ്മക്കട കയ്യില് പണി ഏല്പിക്കുന്നു… അതൊക്കെ നല്ല നീറ്റ് ആയിട്ട് തീർത്തു കൊടുത്തിട്ടൂണ്ട്… ആ ഒരു അനുഭവം വച്ച് പറയണതാന്ന് കൂട്ടിക്കോ… വീട്ടില് കെട്ടിക്കാറായ പെങ്ങളൊക്കെയുള്ള മോനെപ്പോലുള്ളോർക്ക് എടയാൻ പറ്റണ ടീം അല്ല അവര്… അവരെന്തു പറഞ്ഞാലും നുമ്മ അത് ചെയ്യേം ചെയ്യും… കൊല്ലം കുറെ ആയുള്ള വിശ്വാസണേ… ഇനി നമ്മളെ ഇങ്ങോട്ട് വരുത്തിയാൽ ശരിയാവൂല്ലട്ടാ… അപ്പൊ എല്ലാം പറഞ്ഞ പോലെ…”
അതും പറഞ്ഞു ജോസും കൂട്ടരും പുറത്തേക്ക് നടന്നു…
അനു കരഞ്ഞു കൊണ്ട് എഴുന്നേറ്റു വന്നു അരുണിന്റെ കെട്ടഴിച്ചു… അമ്മ അപ്പോഴും ഇതായിരുന്നോ കുറച്ചു മുൻപ് നീരജ് പറഞ്ഞത് എന്നാലോചിച്ചു പ്രതിമ കണക്കെ ഇരുന്നു…
അരുൺ പുറത്തേക്ക് നോക്കി… ജോസും കൂട്ടരും മുറ്റത്തേക്ക് ഇറങ്ങിയിട്ടേ ഒള്ളൂ… അവൻ പെട്ടെന്ന് എഴുന്നേറ്റ് വീടിന്റെ സ്പെയർ കീയുമായി പുറകുവശത്തു ചെന്ന് വാതിൽ പൂട്ടി… ഹാളിലൂടെ അവൻ നടന്നു വരുമ്പോഴും പ്രതിമ കണക്കെ ഇരിക്കുന്ന അമ്മയും തന്നെ സങ്കടത്തോടെ നോക്കുന്ന പെങ്ങളുമാണ് അവന്റെ കണ്ണിൽ പെട്ടത്….
അരുൺ വേഗം പുറത്തേക്കിറങ്ങി വാതിൽ പുറത്തു നിന്ന് പൂട്ടി… കീ അവൻ ജീൻസിന്റെ പോക്കറ്റിലേക്കിട്ടു.
“ജോസേട്ടാ… ഒന്ന് നിന്നെ…”
പിൻവിളി കേട്ട് ജോസ് പിന്തിരിഞ്ഞു തന്നെ നിന്ന് പതുക്കെ തിരിഞ്ഞു നോക്കിയപ്പോൾ വലിയേടത്തു വീടിന്റെ പടിക്കെട്ടിൽ ഇരിക്കുന്ന അരുണിനെ കണ്ടിട്ടുള്ള തന്റെ കൂട്ടാളികളുടെ മുഖത്തെ അമ്പരപ്പ് കണ്ടു ചെറുതായി ഒന്നു ചിരിച്ചു…
“എന്താടാ മോനെ ജോസേട്ടൻ പറഞ്ഞത് മനസ്സിലായില്ലേ നിനക്ക്…”
“ജോസേട്ടാ ചെറിയൊരു സംശയമുണ്ട് അതും കൂടി ക്ലിയർ ചെയ്തിട്ട് പോവാണെങ്കിൽ ജോസേട്ടനെ പിന്നെ ഞാൻ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോർത്തിട്ടാ…”
“എന്തോന്നാടാ നിന്റെ സംശയം…” കൂടെ നിന്ന ഒരു ഗുണ്ട അലറിക്കൊണ്ട് ചോദിച്ചപ്പോൾ ജോസ് അയാളെ തടഞ്ഞു…
“എന്തോന്നാടാ വിനോദേ… അവൻ ചോദിക്കട്ടെ… മോൻ ചോദിക്ക്…”
“അല്ല ജോസേട്ടാ… വല്ലോന്റേം കയ്യീന്ന് പൈസ വാങ്ങി മറ്റുള്ളോർക്കിട്ട് പണി കൊടുക്കുന്ന നിങ്ങൾക്ക് വിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യം നിങ്ങൾ നേരത്തെ പറഞ്ഞു…”
“ഉവ്വല്ലോ… അതിലെന്താ സംശയിക്കാൻ…”
“അപ്പൊ പത്തുമാസം ചുമന്നു പ്രസവിച്ച മോൻ തന്നെയും കൂടപ്പിറപ്പിനെയും ഏത് ആപത്തിൽ നിന്നും രക്ഷിച്ചോളും എന്ന ഒരമ്മയുടെ വിശ്വാസം… എന്റെ അമ്മയുടെ വിശ്വാസം ഞാനും കാക്കണ്ടെടാ പന്ന പൊ**** മോനെ…”
പെട്ടെന്നുണ്ടായ ആ ചോദ്യം ജോസിനെയും കൂട്ടരെയും നന്നായിതന്നെ ഞെട്ടിച്ചു…
“മോനെ… നിനക്കിപ്പോ ചെറിയ പ്രായാ വല്ല കോളേജിലും പോയി പെൺപിള്ളേരെ ഒക്കെ ലൈനടിച്ചു കെട്ടി ജോലിക്ക് പോയി കുടുംബം നോക്കണേനു പകരം… ഈ വക വല്ല്യ വായിലെ വർത്താനം പറഞ്ഞോണ്ട് വന്നാലുണ്ടല്ലോ… മോന്റെ ദുൽഖർ സൽമാന്റെ പോലുള്ള മുഖത്ത് നോക്കാൻ മോന്റെ അമ്മക്ക് പോലും പിന്നെ പറ്റീലാന്ന് വരും…”
ഒന്ന് ഞെട്ടിയിട്ടും മനസ്സാന്നിധ്യം കൈ വിടാതെ ജോസ് പറഞ്ഞു…
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും പുറകിൽ എന്തോ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കുമ്പോൾ വലിയേടത്ത് വീടിന്റെ ഗേറ്റ് റിമോട്ട് കൺട്രോളിൽ അടയുന്നതാണ് കണ്ടത്…
“മോനു ഞാൻ പറഞ്ഞിട്ട് മനസ്സിലായില്ല… സാബുവേ… ഒന്ന് പറഞ്ഞു കൊണ്ടുത്തിട്ട് വാടാ…”
പറഞ്ഞത് കേൾക്കേണ്ട താമസം സാബു കയ്യിൽ ഒരു മരക്കഷണവും ആയി അലറിക്കൊണ്ട് അരുണിന് നേരെ ഓടി വന്നു…
അരുൺ രണ്ടു പ്രാവശ്യം തന്റെ തുടയിൽ തട്ടി… മൂന്നാമത്തെ തട്ടലിനായി കൈ ഉയർത്തിയതിയതും സാബു എന്ന ഗുണ്ട അവന്റെ നേരെ മരവടി വീശി…
ഇടം കൈയാൽ ആ അടി തടുത്ത അതെ നിമിഷം തന്നെ വലംകൈ ചുരുട്ടി അയാളുടെ നെഞ്ചിനു കീഴെ നല്ലൊരു പ്രഹരം ഏല്പിച്ചു.
അരുൺ നിവർന്നു നിന്ന സമയം ശ്വാസം വിലങ്ങി തന്നെ നിൽക്കാൻ ശേഷിയില്ലാതെ സാബു താഴേക്ക് വീണു…
ജോസ് വിശ്വാസം വരാതെ അരുണിനെ നോക്കി…
കുറച്ചു മുൻപ് തങ്ങളുടെ കത്തിമുനയിൽ നിന്നവൻ തിരിച്ചടിക്കുന്നു…
ജോസിന്റെ കാലുകൾ അനങ്ങിയില്ല… മുന്നിൽ നിൽക്കുന്നവൻ നിസ്സാരക്കാരനല്ല എന്ന് അയാൾക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു… സാബുവിനെ പോലെ അരോഗദൃഢഗാത്രനായ ഒരുവനെ ഒറ്റയിടിക്ക് വീഴ്ത്തണമെങ്കിൽ അവന്റെ കൈകളുടെ കരുത്ത് അവിശ്വസനീയം തന്നെയാണ്…
കൂടെയുള്ളവരെ തടയാൻ ജോസിന് കഴിഞ്ഞില്ല അതിനുമുൻപ് കൂട്ടത്തിലൊരുത്തൻ വീണത് കണ്ട് കാരണക്കാരനെ ശിക്ഷിക്കാൻ അവർ ഓടിയടുത്തു…
ജോസ് ഒഴികെ മൂന്നു പേരും ഒരേ വേഗത്തിൽ പാഞ്ഞെത്തി, അരുണിന് ചുറ്റും തൃകോണാകൃതിയിൽ നിന്നു…
ഒരു ബോക്സറുടെ രീതിയിൽ മുഷ്ടി ചുരുട്ടിപ്പിടിച്ചു പ്രേത്യേക താളത്തിൽ ചുവടുവച്ചു അവൻ ഒന്ന് ചുറ്റിലും കണ്ണോടിച്ചു അവരുടെ പൊസിഷൻ മനസ്സിലാക്കി…
പെട്ടെന്ന് ഇടത്തു നിന്നവൻ അലറിക്കൊണ്ട് ഓടിയടുത്തപ്പോൾ, അവൻ വലതുഭാഗത്ത് നിന്നവന് നേരെ ഓടി, മുഷ്ടി ചുരുട്ടി മൂക്കിന് തന്നെ ഒരിടി കൊടുത്ത ശേഷം, അതേ ഊക്കോടെ പുറകിലേക്ക് വലിച്ച കൈ, പുറകെ ഓടി വന്നവന്റെ കഴുത്തിലമർന്നു…
മൂക്കിന് ഇടി കിട്ടിയ ഒന്നാമനും, തക്കം പാർത്തിരുന്ന മൂന്നാമനും, തൊണ്ട തകർന്നു വായിൽ നിന്നും ചോരയോഴുക്കി, അബോധാവസ്ഥയിൽ അരുണിന്റെ കയ്യിൽ വിശ്രമിക്കുന്ന, രണ്ടാമന്റെ അവസ്ഥ കണ്ടു ഞെട്ടി… അപ്പോഴേക്കും സാബു എഴുന്നേറ്റു…
സാബുവും കൂടി അവരുടെ ഒപ്പം…
വീണ്ടും തൃകോണാകൃതിയിൽ തന്നെ നോക്കി വട്ടം ചുറ്റുന്ന ഗുണ്ടകളെ നോക്കി, തന്റെ തോളിൽ കിടന്ന രണ്ടാമനെ അരുൺ താഴെക്കിട്ടു…
ഇടതുവശത്തു നിന്ന സാബു വീണ്ടും ഓടി വന്നു അരുണിന്റെ നേരെ കത്തി വീശിയപ്പോൾ, അരുൺ സാബുവിന്റെ മണിബന്ധത്തിൽ പിടുത്തമിട്ടു… മുഖത്ത് കൈ നീർത്തി അടിച്ചു കൊണ്ടിരുന്നു ഒന്ന്… രണ്ട്… മൂന്ന്… നാലാമത്തേത് അടിയായിരുന്നില്ല മുഷ്ടി ചുരുട്ടി ഇടിയായിരുന്നു… ആ ഇടിയിൽ ബോധം മറഞ്ഞുപോയ സാബുവിനെ അരുൺ പൊക്കിയെടുത്തു നേരെ മുന്നിൽ നിന്ന ഒന്നാമത്തവന്റെ നേരെ എറിഞ്ഞു… അവർ രണ്ടുപേരും താഴെ വീണു… ഇതിനിടയിൽ അരുണിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞ മൂന്നാമൻ അരുണിന്റെ കഴുത്ത് നോക്കി കത്തി വീശി…
അരുൺ വെട്ടിയൊഴിഞ്ഞു എങ്കിലും വലത്തേ ഷോൾഡറിന് താഴെ ഷർട്ട് കുറച്ചു കീറിപ്പോയി… അവൻ ദേഷ്യത്തോടെ ഷർട്ട് കീറിയതും ആ ഗുണ്ടയെയും നോക്കി…
“വാടാ…” അവൻ അലറി…
വീണ്ടും കത്തിയുയർത്തിക്കൊണ്ട് ഓടിവന്ന ഗുണ്ടയുടെ നെഞ്ചിൽ അവൻ കാലുയർത്തി ആഞ്ഞു ചവിട്ടി…
കുറേദൂരം പിന്നോട്ട് പോയിട്ടും വീഴാതെ നിന്ന മൂന്നാമൻ വീണ്ടും മുന്നോട്ട് ഓടി വന്നപ്പോൾ അരുൺ ഇടത്തേക്കാൽ ഒന്ന് പുറകിലേക്ക് വച്ചു കരാട്ടെ പൊസിഷനിൽ നിന്നു, അയാൾ വന്നു കത്തി കൊണ്ട് വീശിയതും, അവൻ അയാളുടെ കത്തി പിടിച്ചിരിക്കുന്ന കൈത്തണ്ടയിൽ ആഞ്ഞു വെട്ടി, അയാളുടെ കൈയ്യിൽ നിന്നൂർന്നുവീണ കത്തി അവൻ പിടിച്ചെടുത്തു കത്തി അയാളുടെ നെഞ്ചിൽ കുത്തിയിറക്കാൻ അരുൺ ആഞ്ഞു കുത്തിയപ്പോൾ അയാൾ രണ്ടു കൈ കൊണ്ടും അവന്റെ കൈയ്യിൽ ശക്തിയായി പിടിച്ചു… അവൻ കൈ അയച്ചു കത്തിയെ ഫ്രീ ആക്കി… വലംകൈയ്യിൽ നിന്നൂർന്നു വീണ കത്തി, നിലത്തു വീഴുന്നതിനു മുൻപ്, ഇടം കൈകൊണ്ട് പിടിച്ചു അയാളുടെ വയറ്റിൽ അരുൺ കുത്തിയിറക്കി…
പോരാതെ തന്റെ കൈയ്യിൽ നിന്നും പിടിവിട്ടു പോയ മൂന്നാമന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അയാൾ തെറിച്ചു വീണിടത്തു നിന്നു പിന്നെ അനക്കങ്ങൾ ഒന്നും കണ്ടില്ല… സാബു വീണിടത്തേക്ക് തിരിഞ്ഞ അരുണിന് മുഖമടച്ചു ഒരടി കിട്ടി… നോക്കുമ്പോൾ സാബുവിനോപ്പം വീണ ഒന്നാമൻ ബോക്സിങ് സ്റ്റൈലിൽ കൈ ചുരുട്ടിപ്പിടിച്ചു ചാടിക്കൊണ്ടിരിക്കുന്നു…
‘ഓഹോ… എന്നാൽ ശരി…’ മനസ്സിൽ പറഞ്ഞുകൊണ്ട് അവനും അതേ ശൈലിയിൽ നിലയുറപ്പിച്ചു…
ഒന്നാമന്റെ ഇടതു നിന്നും വലതു നിന്നുമുള്ള രണ്ടു പഞ്ചുകളിൽ നിന്നും അരുൺ ഒഴിഞ്ഞു എങ്കിലും മൂന്നാമത് കാലുകൊണ്ടുള്ള കിക്ക് കൃത്യം മുഖത്ത് തന്നെ കൊണ്ടു… നിലതെറ്റിയ അരുൺ മൂന്നുനാലടി പുറകിലേക്ക് പോയി വീഴാതെ നിന്നു… വായിൽ ഉമിനീരിനോപ്പം രക്തം രുചിച്ചപ്പോൾ അവൻ അത് തുപ്പിക്കളഞ്ഞിട്ട് എതിരാളിയെ നോക്കി ഒന്ന് ചിരിച്ചു… തല ഇടംവലം വെട്ടിച്ചു അരുൺ പിന്നെയും ചുവടുകൾ വച്ചു ഒന്നാമത്തെ ഗുണ്ടയുടെ അടുത്തേക്കെത്തി… അയാൾ വീണ്ടും ആക്രമണം തുടങ്ങി… എന്നാൽ ആദ്യത്തെ രണ്ടു പഞ്ചും ഒഴിഞ്ഞു മാറുന്നതിനു പകരം തന്റെ കൈ കൊണ്ട് ബ്ലോക്ക് ചെയ്ത അരുൺ കാലുകൊണ്ട് കിക്ക് ചെയ്യാനൊരുങ്ങിയ എതിരാളിയുടെ അടിനാഭിക്ക് കാലുകൊണ്ട് തൊഴിച്ചു… ഒരു നിലവിളിയോടെ കുനിഞ്ഞുപോയ അയാൾ പിന്നെയും നേരെ നോക്കുമ്പോഴേക്കും അയാളുടെ മുഖത്ത് അരുണിന്റെ കാൽപ്പാദം കൊണ്ടുള്ള കിക്ക് ഏറ്റിരുന്നു… പമ്പരം പോലെ കറങ്ങി വായിൽ നിന്നും മൂക്കിൽ നിന്നും ചോരയൊലിപ്പിച്ചു അയാൾ നിലത്തു വീണു…
അരുൺ, മുന്നിലേക്ക് വീണ മുടി ഇടം കൈയാൽ ഒന്നൊതുക്കിക്കൊണ്ട്, ജോസിന് നേരെ നടന്നു…
“ജോസേട്ടാ… എന്റെ വീട്ടിൽ കേറി വന്നു എന്റെ അമ്മയുടെ കഴുത്തിൽ കത്തി വച്ചിട്ടും തന്നെ ഞാൻ വെറുതെവിടുന്നതിനു കാരണം രണ്ടാണ്…
ഒന്ന്, ഈ കിടക്കുന്ന പന്ന കഴുവേറികളെയൊക്കെ എടുത്തുകൊണ്ടുപോയി ഈ മുറ്റം ക്ലീൻ ആക്കാൻ എനിക്കൊരു ക്ലീനറെ വേണം,
രണ്ട്, കണ്ട ഊച്ചാളി ഓലപ്പമ്പുകളെക്കണ്ടു പേടിക്കുന്നവർ അങ്ങ് കൽപ്പാത്തിയിൽ വാസുദേവന്റെ വീട്ടിലുണ്ടായിരിക്കും, പക്ഷേ വലിയേടത്ത് വിജയരാഘവന്റെ രക്തത്തിൽ ഇതുവരെ ജനിച്ചിട്ടില്ല… ഇനി ഈ വക നമ്പറും കൊണ്ട് ഈ വഴി വന്നാൽ അവന്റെ അമ്മൂമ്മേടെ ലക്ഷ്മി അസോസിയേറ്റ്സും, പുതിയ മാനേജർ വിദ്യാലക്ഷ്മിയേയും പഴയ മാനേജർ കൽപ്പാത്തി വാസുദേവനെയും വെട്ടിക്കൂട്ടി കത്തിക്കും…
എന്ന്, വലിയേടത്ത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ one and only മാനേജിങ് ഡയറക്ടർ വലിയേടത്ത് വിജയരാഘവന്റെ ഇളയമകൻ അരുൺ രാഘവ്…
ഈ മെസ്സേജ് പേപ്പറിൽ എഴുതിയോ അല്ലാതെയോ അവിടെയെത്തിക്കാൻ എനിക്കൊരു പോസ്റ്റുമാനെ വേണം… ഇതൊക്കെയാണ് നീ… ഇത്രേയൊള്ളൂ നീയെനിക്ക്… കേട്ടോടാ തോപ്പുംപടി ജോസ്… മോനെ…”
ഇത്രയും പറഞ്ഞുകൊണ്ട് കട്ടക്കലിപ്പിൽ തന്നെ നോക്കി നിൽക്കുന്ന ജോസിനെ നോക്കി പുച്ഛിച്ചു ഒരു ചിരി ചിരിച്ചിട്ട് അരുൺ തിരിഞ്ഞു നടന്നു…
പൂട്ടിയിട്ട ഡോർ തുറക്കുമ്പോൾ അരുൺ കേട്ടു… പുറകിൽ ഒന്നിലധികം വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദം…
(തുടരും)
Ee story bhaki undavo???
വൈകിയതിനു സോറി, നാളെ, അതായത് 19/04/2022 മുതൽ ബാക്കി പോസ്റ്റിങ്ങ് ഉണ്ടാകും. സപ്പോർട്ടിനു നന്ദി സഹോ ???
Ippala full vayiche its interesting bro
Next part eppala
വൈകിയതിനു സോറി, നാളെ, അതായത് 19/04/2022 മുതൽ ബാക്കി പോസ്റ്റിങ്ങ് ഉണ്ടാകും. സപ്പോർട്ടിനു നന്ദി സഹോ ???
പെട്ടന്ന് തീർന്ന് പോയി…. ????
അടുത്ത പ്രാവശ്യം ശരിയാക്കാൻ ശ്രമിക്കാം സഹോ ???
ഈ ഭാഗവും പൊളി.♥️?
പക്ഷെ പെട്ടെന്ന് തീർന്നപോലെ തോന്നി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്തഭാഗം ശരിയാക്കാൻ ശ്രമിക്കാം.❤❤❤
Ente bro njn inne anne ee story vayyikunnathe otta eruppil ellam vayyichuu valare nannit indee late ayyi poyi ithe vayyikan❣️❣️❣️
adutha partne vendi wait cheyyunnuuu❣️❣️❣️❤️
ബോയ്ക ???
പൊളി ❤
താങ്ക്സ് രുദ്ര ❤❤❤
??? super
താങ്ക്സ് ST???
അടിപൊളി ❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് പെട്ടന്ന് തരുവോ???
ശ്രമിക്കാം സഖാവേ ???