ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

Views : 804

പരിചയപ്പെടലിന്റെ സന്ദർഭത്തിൽ അമ്മൂമ്മയുടെ പേര് കാതറിൻ എന്നാണെന്നും, പക്ഷെ എല്ലാവരും അവരെ ‘കാത്തി’ എന്നാണു വിളിക്കുന്നതെന്നും പറയുമ്പോൾ അവരുടെ സ്വരത്തിൽ വാർദ്ധക്യത്തിന്റെ വിറയൽ പ്രകടമായിരുന്നു. സംസാരിക്കുമ്പോൾ ഇരുവശങ്ങളിലേക്കും വെട്ടികൊണ്ടിരിക്കുന്ന തലയുടെ ചലനവും വാർദ്ധക്യത്തിന്റെ ലക്ഷണമായിത്തന്നെയാണ് എനിക്ക് തോന്നിയത്. അവർക്കു ചുരുങ്ങിയത് എൺപതുവയസ്സെങ്കിലും പ്രായമുണ്ടാകണം എന്നു ഞാൻ മനസ്സിൽ കണക്കുകൂട്ടി.  ഞങ്ങളുടെ സംസാരത്തിനിടയിൽ ഓസ്കാർ എന്റെ കാലുകളിൽ ഉയർത്തിപ്പിടിച്ച വാലുകൊണ്ടും മേലുകൊണ്ടും അരുമയോടെ ഉരുമ്മി സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്റെ കയ്യിൽ നിന്നും നന്ദി പറഞ്ഞുകൊണ്ട് തീറ്റ വാങ്ങുമ്പോൾ കാത്തി പറഞ്ഞു, “ഓസ്കാർ കുറുമ്പനാണ്. അവനു ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന തീറ്റയേക്കാൾ പിന്നാമ്പുറത്തെ ചെടികളിലൂടെ തത്തിക്കളിക്കുന്ന കുരുവികളുടെ മാംസമാണ് പഥ്യം.” ഞാൻ ചിരിച്ചുകൊണ്ട് ഒന്നു മൂളി, എനിക്കതറിയരുതോ എന്ന ഭാവേന. ഈ കൂടിക്കാഴ്ച പക്ഷെ ആറുമാസങ്ങൾക്ക് മുൻപായിരുന്നു.

കഴിഞ്ഞ  മാസം  ഷോപ്പിംഗ് മോളിൽ തലചുറ്റിവീണപ്പോൾ ചുറ്റുംകൂടിയവരുടെ കൂട്ടത്തിൽ കാത്തിയമ്മൂമ്മയുമുണ്ടായിരുന്നു എന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം അവർ എന്റെ വീട് സന്ദർശിച്ചപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്.  ഒരു സായാഹ്നനേരത്ത് അവർ എന്റെ വീടിന്റെ പടിവാതിൽ കടന്നുവന്ന് കോളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ അതാരായിരിക്കും എന്ന് എനിക്ക് ആകാംക്ഷ തോന്നി. ഏകദേശം പത്തു മാസത്തെ താമസത്തിനിടയിൽ ബന്ധുവായ ജെയിൻ ഡുനെഡിനിൽ നിന്നും ജോലിസംബന്ധമായ ഒരു കോൺഫറൻസിനു വെല്ലിങ്ടണിൽ വന്നപ്പോൾ ഒരു ദിവസം കൂടെത്താമസിച്ചത് മാത്രമാണ് ആകെയുണ്ടായിട്ടുള്ള ഒരു അതിഥിസന്ദർശനം. സുഹൃത്തുക്കളോടൊത്തുള്ള ഔട്ടിങ്ങിനെക്കാൾ എനിക്കേറെയിഷ്ട്ടം പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ക്യാൻവാസിൽ പകർത്തുന്നതോ, ഇഷ്ട്ടപ്പെട്ട പുസ്തകം വായിക്കുന്നതോ ആയിരുന്നു.

മുൻവാതിൽ തുറന്ന എന്റെ മുൻപിൽ വെള്ളയിൽ വലിയ ചുവന്ന പുള്ളിക്കുത്തുകളുള്ള, ക്ളിങ് റാപ്പ് കൊണ്ട് മൂടിപ്പൊതിഞ്ഞ വലിയൊരു കോപ്പയുമായി ചിരിച്ചുകൊണ്ട് കാത്തിയമ്മൂമ്മ നിന്നു. ഞാനവരെ അകത്തേക്ക് ക്ഷണിക്കും മുൻപേ വിറയലുള്ള ശബ്ദത്തിൽ തല ഇരുവശങ്ങളിലേക്കും ചലിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു, കുറച്ചു സൂപ്പാണ്, ചിക്കൻ ബോണും, സെലറിയും, കുരുമുളകും ചേർത്തുണ്ടാക്കിയത്. ക്ഷീണം കുറക്കും.” നന്ദിയോടെ കോപ്പ വാങ്ങി ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. സോഫയിൽ ഇരിക്കുമ്പോൾ കാത്തിയമ്മൂമ്മ പറഞ്ഞു, ഷോപ്പിംഗ് മോളിൽ തലചുറ്റിവീഴുമ്പോൾ ഞാനുമവിടെയുണ്ടായിരുന്നു. പേര് മറന്നുപോയതുകൊണ്ട്  ഹോസ്പിറ്റലിൽ പിന്നീട് വിളിച്ചെങ്കിലും വിവരങ്ങളറിയാൻ പറ്റിയില്ല.

Recent Stories

The Author

3 Comments

  1. വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.

  2. വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️

  3. നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
    തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
    അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
    വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
    പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com