അവനെയും തേടി… (ജ്വാല ) 1290


അവനെയും തേടി…

Avaneyum Thedi… | Author : Jwala

http://imgur.com/gallery/MiSzYsK

മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ ഉറക്കം മുടക്കി. പുറത്തേക്ക് നോക്കി ബസ് ടോൾ പ്ലാസയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിലായി കിടക്കുകയാണ്,
മുന്നിലെ കാറിലെ ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു സമയം ഏകദേശം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, ഇപ്പോഴും ടോൾ പ്ലാസയിൽ തിരക്ക് തന്നെ.
ബസിൽ യാത്രക്കാരുടെ എണ്ണം താരതമേന്യ കുറഞ്ഞു യാത്രക്കാർ ഏറിയകൂറും മയക്കത്തിലാണ്.

കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകൾ മനസ്സിൽ ഓടിയെത്തി.
പ്രശസ്തമായ ഒരു മലയാളം ടി വി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ഞാൻ.

ഈദ് ദിനം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ അവസാന മിനുക്കു പണികളിൽ മുഴുകിയിരുന്നതു കൊണ്ട് വീട്ടിലേക്ക് പോകാൻ ഏറെ വൈകി.

തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്കുള്ള കെ. എസ്. ആർ. ടി. സി , ബസ് കിട്ടുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു, റോഡിൽ നല്ല തിരക്ക് എല്ലാവരും വീടെത്താനുള്ള തിരക്കിലും…

ഗുരുവായൂരിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീട്, ഒൻപതു മണി കഴിഞ്ഞാൽ പിന്നെ എന്റെ നാട്ടിലേക്ക് ബസ്, ഓട്ടോ ഇവ കിട്ടുക വലിയ ബുദ്ദിമുട്ടാണ് .

മടിയിൽ വച്ചിരുന്ന ബാഗ് സീറ്റിലേക്ക് ഒതുക്കി വച്ചു മകനുള്ള പെരുന്നാൾ വസ്ത്രങ്ങൾ ആണ്, അവന്റെ ആഗ്രഹം പോലത്തെ വെള്ള കുർത്തയും, ചുവന്ന ഓവർകോട്ടും…

ബസ് ഇപ്പോൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് പിന്നിലേക്ക് ഓടി ഒളിക്കുന്ന മരങ്ങൾ വീണ്ടും കൺപോളകൾക്ക് ഘനം കൂടുന്നു ,മെല്ലെ കണ്ണുകൾ അടഞ്ഞു…

ചായ കുടിക്കാനുള്ളവർക്ക് കുടിക്കാം ഒരു പത്ത് മിനിട്ടുണ്ട് കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കെട്ടാണ് ഉറക്കമുണർന്നത്.

ഒരു തട്ടുകടയുടെ അടുത്തതായി ബസ് നിർത്തിയിട്ടിരിക്കുന്നു വൃത്തിയുള്ള സ്ഥലം, ടാർപ്പോളിൻ കൊണ്ട് കെട്ടി മറച്ചുള്ള സ്ഥലത്തേക്ക് നടക്കുമ്പോൾ ഓംലറ്റിന്റെ മാസ്മരിക ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.
ഒരു കട്ടൻ കാപ്പിയും, ചൂട് ദോശയും, ഓംലറ്റും ഓർഡർ ചെയ്തു.

അപ്പോൾ മാത്രമാണ് ഞാൻ ഓർത്തത് ഓട്ടോക്കാരന്റെ അടുത്തു പറഞ്ഞില്ല എത്തുന്ന കാര്യം,

ഏത് പാതിരാത്രിയിലും എന്നെ എത്തിക്കാറുള്ള ഓട്ടോ സുഹൃത്തിനെ വിളിച്ചു …

മറുവശത്ത് അവന്റെ ശബ്ദം കേട്ടു,
ഹലോ… ഇക്കാ ഞാൻ സ്റ്റാൻഡിൽ ഉണ്ട്, നാളെ പെരുന്നാൾ അല്ലേ?
മാർക്കറ്റിൽ തിരക്കുണ്ട് ഇക്കായെ വീട്ടിൽ വിട്ടിട്ടേ ഞാൻ പോകുകയുള്ളൂ, അവന്റെ സംസാരം മനസിന്‌ ആശ്വാസം പകർന്നു

കഴിഞ്ഞ ഓണത്തിനിടയ്ക്ക് അവനെ പരിചയപെട്ടത്.
ഒരു രാത്രിയിൽ ബസിറങ്ങി വിജനമായ ഓട്ടോ സ്റ്റാൻഡിൽ ഒരു വാഹനം കിട്ടാതെ വിഷമിച്ചു നിന്ന അവസരത്തിൽ ആണ് കണ്ടത് കുറച്ചു ദൂരെ കടയുടെ വരാന്തയിൽ കടലയും കൊറിച്ചു സുഹൃത്ത് വലയത്തിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരൻ,
കാക്കി ഷർട്ടും, പാന്റും ആണ് വേഷം അടുത്തു തന്നെ ഒരു ഓട്ടോയും പാർക്ക് ചെയ്തിരിക്കുന്നു
അവരുടേതായ ലോകത്തിൽ ഏതോ ഗഹനമായ ചർച്ചയിൽ ആണ്,

ആവശ്യക്കാരന് ഔചിത്യമില്ലല്ലോ ഞാൻ അവരോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു

സുഹൃത്തേ ഓട്ടം പോകുമോ?
ഇല്ല,
കൂടെയിരുന്ന സുഹൃത്തുക്കളിലൊരുവൻ പറഞ്ഞത് പെട്ടന്നായിരുന്നു, അവനിൽ നിന്ന് മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിക്കുന്നുണ്ടായിരുന്നു

നിരാശനായി മടങ്ങുമ്പോൾ കടല തിന്നു കൊണ്ടിരുന്ന ചെറുപ്പക്കാരൻ ഓടി എന്റെ അടുത്ത് വന്നു,

സാറേ, സാറെ…
ഓണമല്ലേ അവർ ആഘോഷിച്ചതാ, നമ്മുടെ ആഘോഷം ഇങ്ങനെ ഒക്കെ ആണല്ലോ…
ക്ഷമിക്കുക ഞാൻ കൊണ്ടാക്കാം അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.

ഞാൻ ഓട്ടോയിൽ കയറി “തുളസി ” അതായിരുന്നു അവന്റെ ഓട്ടോയുടെ പേര്, വണ്ടി മുന്നോട്ടു പോയപ്പോഴാണ് ഞാൻ അവന്റെ പേര് ചോദിച്ചത്,
രാജേഷ്,

വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ പരിചയക്കാരായി,
ചാനലിലാണ് ജോലി എന്നറിഞ്ഞപ്പോൾ അവന്റെ ബഹുമാനം കൂടി ഒപ്പം ആടിനെ പട്ടിയാക്കുന്ന വാർത്തകളെ വിമർശിക്കാനും മറന്നില്ല,

സാർ എന്ന വിളി ഇക്കയിലേക്ക് മാറിയത് ഞാൻ ശ്രദ്ദിച്ചു .

അവന്റെ നമ്പർ തന്നിട്ടാണ് പിരിഞ്ഞത്,

പിന്നെയും പലപ്പോഴായി അവനെ കണ്ടുമുട്ടി, ഒരിക്കൽ അവനെ കാണുമ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂൾ പരിസരം വൃത്തിയാക്കുന്ന അവനെയും, കൂട്ടുകാരെയും ആണ്, പിന്നെയും അവനെ കണ്ടു ഗവണ്മെന്റ് ആശുപത്രി വരാന്തയിൽ ഏതോ രോഗിയെ താങ്ങിപ്പിടിച്ചു നിൽക്കുന്നു.
പല സാമൂഹിക പ്രവർത്തനങ്ങളിൽ അവന്റെ സ്ഥാനം മുൻ നിരയിൽ ആണ്. എല്ലാരുടെയും സ്നേഹഭാജനം.

രാത്രിയിലെ എന്റെ യാത്രയിയിൽ പലപ്പോഴും അവനാണ് ഇപ്പോൾ കൂട്ട്.

ബസ് വീണ്ടും ഓടി തുടങ്ങി, ഇനിയും ഒരു മണിക്കൂർ കൂടി എടുക്കും, തണുത്തകാറ്റിൽ പിന്നെയും കണ്ണുകൾ അടഞ്ഞു തുടങ്ങി.

സാർ,
തോളത്ത് തട്ടി ആരോ വിളിക്കുന്നു,
കണ്ണു തുറന്നു,
സാറേ ഇറങ്ങേണ്ട സ്ഥലം ആകാറായി.

പുറത്തേക്ക് നോക്കി പാതയോരത്ത് നിൽക്കുന്ന രക്തസാക്ഷി മണ്ഡപം,
അർദ്ധകായ വെങ്കല പ്രതിമ കണ്ടാൽ ജീവസ്സുറ്റ മുഖം പോലെ തോന്നിപ്പിക്കുന്നു,

നഗരത്തിന്റെ ആരംഭം ഞാൻ ബാഗ് എടുത്തു മെല്ലെ എഴുന്നേറ്റു കണ്ടക്ടർ ബെല്ലടിച്ചിരുന്നു ബസ് ഒരു ഞരക്കത്തോടെ നിന്നു.
കഴിഞ്ഞ അഞ്ചാറു മണിക്കൂറിലെ ബസ് യാത്ര, നടുവേദനിക്കുന്നു.

ഓട്ടോസ്റ്റാൻഡ് ലക്ഷ്യമാക്കി ഞാൻ നടന്നു, വിജനമാണ് പരിസരം എപ്പോഴും ശബ്ദമുഖരിതമായിരിക്കുന്ന ബാറിന്റെ ഗെയ്റ്റ് പോലും അടഞ്ഞു കിടക്കുന്നു,

മുന്നിലെ സ്റ്റാൻഡിൽ വാഹനങ്ങൾ ഒന്നും കിടപ്പില്ലായിരുന്നു, മൊബൈൽ എടുത്തു ചാർജ്ജ് തീർന്നിരിക്കുന്നു,

രാജേഷിനെ തിരഞ്ഞു കണ്ണുകൾ ഒരു വലയം വെച്ചു. പ്രതീക്ഷകൾ തെറ്റുന്ന സമയം , പ്രതീക്ഷ എന്നത് ഒരു വിശ്വാസം ആണ് ആ വിശ്വാസത്തിന്റെ കടയ്ക്കലാണൊപ്പോൾ അവൻ കത്തി വച്ചിരിക്കുന്നത്.

ഒരു നിമിഷം മനസ് പതറി,
മറ്റൊരു വാഹനത്തിനായി കണ്ണുകൾ നാലുപാടും പരതി, നിരാശയായിരുന്നു ഫലം…

പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു തീ കൊളുത്തി ആദ്യ പുക തന്നെ ആസ്വദിച്ചു വിട്ടു.

നടക്കുക തന്നെ ബാഗ് തോളിലേക്കിട്ട് സാവധാനം നടന്നു. അന്ധകാരത്തെ സിഗരറ്റു കുറ്റിയുടെ വെളിച്ചത്തിൽ തോൽപ്പിക്കാൻ ഒരു വിഫലശ്രമം , മുന്നോട്ടു നീങ്ങവേ ഏതോ പേരറിയാത്ത പക്ഷി ചിലച്ചു കൊണ്ട് തലയ്ക്കു മുകളിലൂടെ പറന്നു പോയി.

നടത്തത്തിന്റെ വേഗത കുറച്ചു കൂട്ടി പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ നടന്നതാണ് ഇപ്പോൾ നടക്കാൻ ഒരു ആയാസം കിട്ടുന്നില്ല,

വഴിയരികിലെ വീടുകളിൽ കൊത്തിയിരിക്കുന്ന പേരുകൾ മനസ്സിൽ ഉരുവിട്ട് നടന്നു.

എന്റെ ഷൂവിന്റെ കനത്ത ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി,

ദൂരെ നിന്നു പുഴ ഒഴുകുന്ന ശബ്ദം കേട്ടു, “പുളിക്ക കടവ്,”
എന്റെ ചെറുപ്പം തൊട്ടുള്ള സംശയം ആണ് എങ്ങനെ ഈ പേര് വന്നു എന്ന് ,
ചുറ്റും എപ്പോഴും നോക്കും പുളിമരം വല്ലതുമുണ്ടോ എന്ന്,
എനിക്കെങ്ങും കാണാൻ കഴിഞ്ഞില്ല. ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

വല്ലാതെ ദാഹിക്കുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള നടപ്പല്ലേ…

പാലത്തിനു മുകളിലേക്ക് ഞാൻ കടന്നു ശാന്തമായി ഒഴുകുന്ന പുഴ,
തണുത്ത കാറ്റ് ശരീരവും മനസ്സും ഒന്ന് പോലെ തണുപ്പിച്ചു,

അടുത്ത വളവ് കൂടി കഴിഞ്ഞാൽ വീട് എത്തി, കാലുകൾക്ക് നല്ല വേദന ഉണ്ടായിരുന്നെങ്കിലും വീട് എത്താനുള്ള വെപ്രാളത്തിൽ ഞാനെല്ലാം മറന്നു.

പാലം കടന്നു പെട്ടന്ന് എതിർ ദിശയിൽ നിന്നൊരു വാഹനത്തിന്റെ വെളിച്ചം എന്നിലേക്ക് വന്നു പതിച്ചു.

വേഗതയിൽ വന്ന വാഹനം എന്റെ അടുത്ത് നിർത്തി അപ്പോഴാണ് ചുവന്ന അക്ഷരത്തിൽ എഴുതിയ ബോർഡ് ഞാൻ ശ്രദ്ദിച്ചത്,

ഒരു പോലീസ് വാഹനമായിരുന്നു, മുൻവശത്തെ സീറ്റിൽ ഇരുന്ന ആൾ ചോദിച്ചു,
എങ്ങോട്ടാ ഈ രാത്രിയിൽ?

വീട്ടിലേക്കാ സാറേ,

ബാഗിൽ ഇരുന്ന ഐ. ഡി നീട്ടി അവർ വാങ്ങി സാകൂതം വായിച്ചു അവരുടെ ചോദ്യത്തിന്റെ ഭാവം മാറി ഒരു ബഹുമാനം കലർന്ന സംസാരം, ഞങ്ങൾ വീട്ടിൽ എത്തിക്കണോ എന്നൊരു ചോദ്യവും കൂടി,പോലീസിന്റെ നല്ല മനസിനെ
നന്ദി പൂർവ്വം തിരസ്ക്കരിച്ചു.

എന്റെ വീട് ഇവിടെ അടുത്താ സാറേ, എന്നാൽ ശരി യാത്ര പറഞ്ഞു അവർ പോയി, പിന്നെയും നടന്നു, വീട് എത്തിയപ്പോൾ സമയം രണ്ട് മണി ആകാറായി…

പുലർച്ചെ മകനാണ് വിളിച്ചുണർത്തിയത് ബാപ്പാ പള്ളിയിൽ പോകേണ്ടേ വേഗം എഴുന്നേൽക്ക്, പുതിയ വസ്ത്രങ്ങൾ ഒക്കെ ഇട്ട് മകൻ ഉത്സാഹത്തിൽ ആണ്,

വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു ഞങ്ങൾ ഈദ് ഗാഹിലേക്ക് തിരിച്ചു, റോഡിന്റെ ഓരം ചേർന്ന് പുതു വസ്ത്രം ധരിച്ചു ഈദ് ഗാഹിലേക്ക് പോകുന്ന കുട്ടികളും, മുതിർന്നവരും എല്ലാ മുഖങ്ങളിലും സന്തോഷം തുടിക്കുന്നുമുണ്ട്,

വായനശാലയുടെ മുന്നിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചുവരിൽ പോസ്റ്റർ പതിക്കുന്നു. എന്തെന്നറിയാനുള്ള കൗതുകത്തോടെ ഞാൻ അത് നോക്കി നിന്നു.

കറുത്ത ബോർഡറിൽ ചുവന്നക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന “ആദരാഞ്ജലികൾ” എന്ന വലിയ അക്ഷരത്തിന്റെ അടിയിൽ ഞാൻ കണ്ടു,
ഓട്ടോയിൽ ചാരി പുഞ്ചിരിതൂവി നിൽക്കുന്ന അവൻ,

നേർത്ത കാറ്റ് വീശി വായനശാലയുടെ മുന്നിൽ നിൽക്കുന്ന ഗുൽമോഹറിന്റെ ചില്ലയിൽ നിന്ന് മഞ്ഞുകണം കലർന്ന ചുവന്ന പൂക്കൾ കൊഴിയുന്നു രക്തഹാരം അവനായി പ്രകൃതി പോലും ഒരുക്കി,

എന്റെ കൺകളിൽ ഓരോ പൂവും രക്തത്തുള്ളികളായി പരിണമിക്കുന്നു ഓരോ തുള്ളികളിലും ഞാൻ കണ്ടു ചിരിക്കുന്ന എന്റെ പ്രിയസുഹൃത്തിന്റെ മുഖം…

എന്തിന് ?
ആരാണ്?
ഉത്തരമില്ലാത്ത സമസ്യ പോലെ,

കൊലപാതകങ്ങൾ ഇന്നിന്റെ സംസ്‌കാരമായി മാറുന്നു, സ്നേഹവും, സമാധാനവും എങ്ങോ പോയി മറഞ്ഞു, അധികാരത്തിന്റെ അകത്തളങ്ങളിൽ അവന്റെ ചോരയ്ക്കായി തുടിച്ചതാരാണ്?
അന്ധമായ രാക്ഷ്ട്രീയ തിമിരം ബാധിച്ചവരോ? അതോ ജാതി സമവാക്യങ്ങളുടെ കൂട്ടികിഴിക്കലുകൾക്കും മനുഷ്യരക്തം വേണമെന്ന ചിന്താഗതിക്കാരോ?

ആശയത്തെ ആശയം കൊണ്ട് പ്രതിരോധിക്കാൻ കഴിയാതെവരുമ്പോൾ ഉന്മൂലനമെന്ന ആശയത്തിലേക്ക് വ്യതിചലിക്കുന്നു.

ഉന്മൂലന സിദ്ധാന്തത്തിലൂടെ നാളയെ സ്വപനം കാണുന്നവരുടെ എണ്ണം വർദ്ദിച്ചു

അവന്റെ വരവും പ്രതീക്ഷിച്ചു വഴിക്കണ്ണുമായി നിൽക്കുന്നവർക്ക് ഒരിറ്റു പ്രതീക്ഷപോലും നൽകാതെ,
അല്ലങ്കിൽ പ്രതീക്ഷയുടെ പുതിയ നിർവചനം ഇതത്രെ കാത്തിരുന്നാൽ വരുമെന്നുറപ്പുള്ളത് മരണമാണെന്ന സത്യം മാത്രമാണ്.

സമൂഹം അവനെ മറ്റൊരു രക്തസാക്ഷി ആക്കി മാറ്റി…

ദൂരെ ഈദ് ഗാഹിൽ നിന്നു പെരുന്നാൾ നമസ്ക്കാരം തുടങ്ങാനുള്ള സമയമായി,
ഞാൻ മകന്റെ കൈകളിൽ മുറുകെ പിടിച്ചു ഓരോ പിതാവിന്റെയും വേദനകൾ സ്വയം ആവാഹിച്ച് ധൃതിയിൽ നടന്നു …

?ജ്വാല ?

Updated: February 17, 2021 — 2:03 pm

55 Comments

  1. ജ്വാല…

    വായിക്കാൻ ഒരുപാട് വൈകി… എന്നാലും വായിക്കാതെ പോവാൻ പറ്റില്ലല്ലോ…. തന്നെ പോലെ എഴുതാൻ ഒന്നും അറിയില്ല എന്നാലും… ഇഷ്ട്ടപെട്ടു ഒരുപാട്….

    ♥️♥️♥️♥️♥️♥️♥️

Comments are closed.