രക്തരക്ഷസ്സ് 5 47

Views : 5515

ഇല്ലത്തിന്റെ സമീപം നിന്ന മരങ്ങൾ ബാധ ആവേശിച്ചത് പോലെ ഉറഞ്ഞു തുള്ളി. കരികിലകൾ പറന്നുയർന്നു. അഭിക്ക് ഒന്നും കാണാൻ സാധിച്ചില്ല.

താൻ പറന്നു പോകും പോലെ അയാൾക്ക് തോന്നി. പെട്ടന്ന് ആരോ പിടിച്ചു നിർത്തിയത് പോലെ കാറ്റ് ശമിച്ചു.

കണ്ണ് തിരുമി മുന്നോട്ടു നോക്കിയ അഭി ഇല്ലത്തിന്റെ പൂമുഖത്തെ ചാരു കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു.

ആദ്യം അങ്ങനെ ഒരാൾ അവിടെ ഉണ്ടായിരുന്നില്ല, ഇപ്പോൾ എവിടെ നിന്നും വന്നു. അഭിയുടെ മനസ്സ് ചിന്തിതമായി.

ആ മനുഷ്യൻ തങ്ങളെ തന്നെയാണ് നോക്കുന്നത് എന്ന് അഅയാൾക്ക് മനസ്സിലായി.

കൃഷ്ണ മേനോനും കുമാരനും വേഗം ചെന്ന് ആ മനുഷ്യന്റെ കാല് തൊട്ട് നമസ്കരിച്ചു. അഭിമന്യുവിന് ഒന്നും മനസിലായില്ല. അഭി അയാളെ ആകെ ഒന്ന് നോക്കി.

പ്രായം 80- 85 തോന്നിക്കും. നീണ്ട മുടി ഒതുക്കി ഒരു സൈഡിൽ കെട്ടിയിരിക്കുന്നു. ഒതുങ്ങിയിരിക്കുന്ന താടി, മീശ വെട്ടി ഒതുക്കി പിരിച്ചു വച്ചിരിക്കുന്നു.

വെള്ള മുണ്ടാണ് വേഷം, അതിനു മുകളിൽ ചുവന്ന പട്ടുടുത്തിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷ മാല.

കൈയ്യിൽ എന്തൊക്കെയോ ജപിച്ചു കെട്ടിയിട്ടുണ്ട്. ഇടം കൈയ്യിൽ നാഗമുദ്രയുള്ള മോതിരം.

നെറ്റിൽ നീട്ടി വരച്ച ഭസ്മക്കുറി,നടുവിൽ ചന്ദനവും കുങ്കുമവും.

കസേരയിൽ ഇരുന്ന ആൾ പതിയെ എഴുന്നേറ്റു. കൃഷ്ണ മേനോനും കാര്യസ്ഥനും ഭയ ഭക്തി ബഹുമാന പൂർവ്വം ഒതുങ്ങി നിന്നു. അയാൾ അഭിയെ കൈ കാട്ടി വിളിച്ചു. അഭി പതിയെ അകത്തേക്ക് കയറി.

അഭിമന്യു, അമാവാസിയിൽ മൂന്നാം പാദത്തിൽ ജനനം. തിരുവോണം നക്ഷത്രം. ഒന്നിനെയും വകവയ്ക്കാത്ത പ്രകൃതം. തന്നെക്കുറിച്ച് അയാൾ പറഞ്ഞത് കേട്ട് അഭി ഞെട്ടി.

മിണ്ടാതെ നിന്ന കൃഷ്ണ മേനോൻ അഭിയുടെ മുഖത്തെ പകപ്പ് കണ്ട് ചിരിക്കുക മാത്രം ചെയ്തു.

ഇങ്ങോട്ടുള്ള യാത്രാ മദ്ധ്യേ താൻ പറഞ്ഞ ഫ്രോഡ്കളിൽ ഒരാൾ ഞാനാണ്, പേര് ശങ്കര നാരായണ തന്ത്രി. എങ്ങനെ ഉണ്ട് എന്റെ ഭാർഗ്ഗവീ നിലയം?.

തന്ത്രികളുടെ മുൻപിൽ താൻ ഉരുകിപ്പോകും പോലെ അഭിക്ക് തോന്നി. ഒന്നും മിണ്ടാതെ അയാൾ തല താഴ്ത്തി നിന്നു.

കൃഷ്ണ മേനോന്റെ വാക്കുകൾ അഭിയുടെ മനസ്സിലേക്ക് കടന്നു വന്നു. വല്ല്യച്ഛൻ പറഞ്ഞത് എത്രയോ ശരിയാണ്.

മ്മ് മൂവരും കൈ കാൽ കഴുകി വരിക. യാത്ര കഴിഞ്ഞു വന്നതല്ലേ സംഭാരം കുടിച്ചു ക്ഷീണം മാറ്റിയതിന് ശേഷം അറയിലേക്ക് വന്നോളൂ. തന്ത്രി അകത്തേക്ക് കടന്നു.

ദാഹമകറ്റി തന്ത്രിയുടെ അറയിലേക്ക് നടക്കുമ്പോൾ അഭിമന്യുവിന്റെ കണ്ണുകൾ കൃഷ്ണ മേനോൻ പറഞ്ഞ ദേവീ വിഗ്രഹം തേടുകയായിരുന്നു.

എങ്ങനെയെങ്കിലും ഇവിടുത്തെ ചാത്തനെ ഒന്ന് കാണണം. മേനോൻ അറിഞ്ഞാൽ അനുവദിക്കില്ല എന്ന് അഭിക്ക് ഉറപ്പായിരുന്നു.

അത് കൊണ്ട് അവരിരുവരെയും ഒഴിവാക്കാൻ അഭി ഒരു വഴി കണ്ടെത്തി.

ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം കൃഷ്ണ മേനോനോട് അങ്ങനെയൊരു കള്ളം പറഞ്ഞ് അഭി അവിടെ നിന്നും മാറി.

ഒടുവിൽ പടിഞ്ഞാറ്റയോട് ചേർന്നുള്ള മറ്റൊരു ഇടനാഴി അയാളുടെ കണ്ണിൽപ്പെട്ടു.

അവിടെ ദുർഗ്ഗ ദേവിയുടെ പൂർണ്ണകായ വിഗ്രഹം, ദേവിയുടെ കൈകൾക്കിടയിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന നെയ്യ് വിളക്കിന്റെ ചെറിയ പ്രകാശം.

അഭി അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി, ദേവിയുടെ പിന്നിൽ നിന്നും ആരോ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക്‌ തോന്നി.

അൽപ്പം കൂടി അടുത്തേക്ക് നീങ്ങി അയാൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. തോന്നലല്ല ആരോ അവിടെ നിന്നും തന്നെ തുറിച്ചു നോക്കുന്നുണ്ട് എന്ന് അഭിക്ക് ഉറപ്പായി.

ആരാ അത് ഉള്ളിൽ അൽപ്പം ധൈര്യത്തോടെ അഭി വിളിച്ചു ചോദിച്ചു. ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.
#തുടരും

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com