രഹസ്യം 2124

Views : 7182

ദൂരെ ഉയര്‍ന്നു നില്‍ക്കുന്ന മണിമന്ദിരം കണ്ണില്‍പ്പെട്ടത് അപ്പോഴാണ്‌. ഓട്ടുകമ്പനിയുടമസ്ഥന്‍ എസ്തപ്പാന്‍ മുതലാളിയുടെ വീട്. ഓട്ടുകമ്പനി കൂടാതെ, മറ്റെന്തൊക്കെയോ ബിസിനസ്സുള്ള ആള്‍ . പക്ഷെ ബാലകൃഷ്ണന്‍റെ മനസ്സില്‍ എസ്തപ്പാന്‍ മുതലാളിയ്ക്കുള്ള വിശേഷണം ഒന്നു മാത്രമായിരുന്നു. ഒരു ജോലി തരാന്‍ കഴിവുള്ളയാള്‍ . പക്ഷെ എന്തുഫലം? നേരിട്ടു പരിചയമില്ല. ഒരിയ്ക്കല്‍ കമ്പനി വരെ ചെന്നു. വാതില്‍ക്കല്‍ നിന്നും തിരികെ പോരേണ്ടി വന്നു. ഒഴിവില്ല പോലും. വേണമെങ്കില്‍ ഒരാളിനെക്കൂടി എടുക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നു. പക്ഷെ ആര്‍ക്കു വേണമെങ്കില്‍ എന്നതാണു പ്രധാനം. മുതലാളിയുടെ മകള്‍ ജോളി കോളേജ്മേറ്റാണ്. പക്ഷെ ഇപ്പോള്‍ കണ്ടാലറിയുമോ എന്നു കൂടി സംശയമാണ്.

മണി ഏതാണ്ട് രണ്ടര കഴിഞ്ഞു കാണും. ഇനി വീട്ടിലേയ്ക്കു തിരിച്ചു പൊയ്ക്കളയാമെന്നു കരുതി തിരിയുമ്പോഴാണു കണ്ടത്‌. മുതലാളിയുടെ ബംഗ്ലാവിന്‍റെ ഗേറ്റു തുറക്കുന്നു. മുതലാളിയാണോ? നേരിട്ടൊന്നു സമീപിച്ചാലോ?

അപ്പോഴേയ്ക്കും ഗേറ്റു തുറന്നയാള്‍ വെളിയിലെത്തിക്കഴിഞ്ഞിരുന്നു. രണ്ടു രണ്ടര വയസ്സുള്ള ഒരു കുട്ടി. കൂടെ ആരുമില്ല. മുതലാളിയുടെ മക്കളുടെ കുട്ടികള്‍ ആരെങ്കിലുമായിരിയ്ക്കും. കഴുത്തിലും കൈയ്യിലും സ്വര്‍ണ്ണാഭരണങ്ങള്‍. നല്ല ഓമനയായൊരു കുഞ്ഞ്. അവന്‍ മുന്‍പോട്ടു നടക്കുകയാണ്.

എതിരേ വന്ന ബസ്സ്‌ തൊട്ടടുത്തു കൂടി ചീറിപ്പാഞ്ഞു കടന്നു പോയപ്പോള്‍ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ ഒരു പുതിയ ചിന്ത: ഒരു പുതിയ പരിപാടി മനസ്സില്‍ തെളിഞ്ഞു. ഒന്നു പരീക്ഷിച്ചുനോക്കിയാലോ?

ബാലകൃഷ്ണന്‍ പതുക്കെ കുഞ്ഞിന്‍റെ നേരേ നടന്നു. ഹൃദയം മിടിയ്ക്കുന്ന ശബ്ദം ബംഗ്ലാവിനുള്ളില്‍ കേള്‍ക്കുമെന്നു തോന്നി. ചെവികളില്‍ രക്തം ഇരമ്പുന്നു. ഭഗവാനേ, ഇതാരെങ്കിലും അറിഞ്ഞാല്‍ !

അപ്പോഴേയ്ക്ക് ചിരിച്ചുകൊണ്ട് കുഞ്ഞ് ബാലകൃഷ്ണന്‍റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. ബാലകൃഷ്ണന്‍ ചുറ്റും നോക്കി. ആരും തന്നെയില്ല.

അവന്‍ കുഞ്ഞിന്‍റെ നേരേ കൈനീട്ടി അതിനെ പൊക്കിയെടുത്തു. ഗേറ്റു കടന്ന് ഉള്ളിലേയ്ക്കു നടക്കുമ്പോള്‍ നെഞ്ചിടിപ്പിന്‍റെ ശബ്ദം ആരെങ്കിലും കേള്‍ക്കുമോ എന്നായിരുന്നു പരിഭ്രമം. കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിയ്ക്കുന്നതു പോലെ.

പൂമുഖത്തിനടുത്തെത്തിയപ്പോള്‍ നിന്നു. ആരെയും പുറത്തു കാണുന്നില്ല. ഇനിയെന്തു ചെയ്യും?

ആലോചിച്ചു നിന്നപ്പോള്‍ മുതലാളി പുറത്തേയ്ക്കു വന്നു. ബാലകൃഷ്ണന്‍റെ കൈയ്യില്‍ കുഞ്ഞിനെക്കണ്ട മുതലാളി ഒരുനിമിഷം ബാലകൃഷ്ണനെ നോക്കിനിന്നു. കണ്ണടയിലൂടെയുള്ള ആ നോട്ടം നേരിടാനുള്ള കരുത്തില്ലാതെ ബാലകൃഷ്ണന്‍ തലകുനിച്ചു. കുഞ്ഞിനെ താഴേ നിറുത്തി. അതു മുതലാളിയുടെ അടുത്തേയ്ക്കോടി. കുഞ്ഞിനെ വാരിയെടുത്തിട്ടു മുതലാളി ചോദിച്ചു:

“എന്തു പറ്റി?”

മറുപടി പറയാന്‍ നെഞ്ചിടിപ്പും കിതപ്പും ബാലകൃഷ്ണനെ അനുവദിച്ചില്ല. ഒടുവില്‍ , ഒരു വിധത്തില്‍ , വിക്കിവിക്കി പറഞ്ഞു:

“കുഞ്ഞ് ഒരു ബസ്സിന്‍റെ…..”

തുടര്‍ന്നു പറയാന്‍ അവനു കഴിഞ്ഞില്ല. പക്ഷെ അത്രയും മതിയായിരുന്നു, ഉദ്ദേശിച്ച ഫലം കിട്ടാന്‍.

അകത്തു നിന്ന്‍ ഒരു സ്ത്രീ ചാടിയിറങ്ങി വന്നു. ജോളി. മുതലാളിയുടെ കൈയ്യില്‍ നിന്നും അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ പിടിച്ചു വാങ്ങി ഉമ്മവയ്ക്കാന്‍ തുടങ്ങി. പൊട്ടിക്കരച്ചിലിനിടയിലൂടെ വാക്കുകളും പുറത്തു വന്നു. എന്‍റെ മോനേ, എന്‍റെ മക്കളേ, എന്നെല്ലാം.

കരച്ചിലും ബഹളവും കേട്ട് മറ്റുള്ളവരും പുറത്തു വന്നു. ആകെ ബഹളം. അതിനിടയ്ക്കാരോ മുതലാളിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. മുതലാളി വിശദീകരിച്ചു:

“മോന്‍ ആരും കാണാതെ റോഡിലിറങ്ങിപ്പോയി. ബസ്സിന്‍റെ കീഴില്‍ പെട്ടേനെ.” പിന്നെ ബാലകൃഷ്ണന്‍റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, “ഇയാള്‍ കണ്ടതു കൊണ്ടു രക്ഷപ്പെട്ടു.”

അപ്പോഴാണ്‌ മറ്റുള്ളവര്‍ ബാലകൃഷ്ണനെ ശ്രദ്ധിച്ചത്. ജോളിയുടെ കരച്ചിലും ഇതിനകം അടങ്ങിയിരുന്നു. അവളും ബാലകൃഷ്ണന്‍റെ നേരേ നോക്കി. അവനെ ശ്രദ്ധിച്ചിട്ടു ചോദിച്ചു:

“ബാലകൃഷ്ണനല്ലേ?”

“അതേ.”

Recent Stories

The Author

Vilasini Pushkaran Manamboor

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com