നിറഭേദങ്ങള്‍ :ഒരു മഴവില്ലിന്റെ കഥ 39

“എന്താ ഞാന്‍ പറഞ്ഞതില്‍ ഇത്ര മനസ്സിലാക്കാന്‍ഉള്ളത് ? അവള്‍ ചോദിക്കുന്നു.

“നിറഭേദങ്ങള്‍ ?”

“അതോ ,നിറങ്ങളുടെ മാറ്റം.വെളുപ്പ് മെല്ലെ കറുപ്പായി മാറാം.ചുവപ്പ് മെല്ലെ ഓറഞ്ചു പോലെയാവാം..ഒരു നിറത്തിന്റെ തീവ്രത മാറി മാറി വേറെ നിറമാകാം.”അവള്‍ വിശദീകരിച്ചു.
ഞാന്‍ തലയാട്ടി.എനിക്ക് നന്നായി മനസ്സിലാകുന്നു.അവളുടെ മുഖത്തെ വെളുപ്പ്‌ ഇപ്പോള്‍ പഴുത്ത ചാമ്പക്കയുടെ ചുവപ്പായി മാറുന്നു.ഞാന്‍ ചിരിച്ചു.അല്ല എന്റെ ഉള്ളില്‍ വോഡ്‌ക കൂടുതല്‍ ചിരിച്ചു.

“പറയൂ ,ഇപ്പോള്‍ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് ?”അവള്‍ വീണ്ടും ആരാഞ്ഞു.അവളുടെ ധൈര്യത്തെ ഞാന്‍ സമ്മതിച്ചു.ജയിലില്‍ നിന്നിറങ്ങി ,അടുത്ത കേസിന് മുന്‍പത്തെ ഇടവേള ആസ്വദിക്കാന്‍ പോകുന്ന ഒരാളുമായി ,ഒരു പെണ്‍കുട്ടി ഇത്ര സംസാരിക്കുമോ ?

“ഞാന്‍ അടുത്ത നഗരത്തിലേക്ക് പോകുന്നു.മെട്രോ സിറ്റിയിലേക്ക്.നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ദേശാടനക്കിളിയാണ് ഞാന്‍.”

“നിങ്ങള്‍ മദ്യം കഴിച്ചിട്ടുണ്ടോ ?” അവള്‍ ചോദിച്ചു.

ഇനി എനിക്ക് ഒന്നും ഒളിക്കാനില്ല.ആ പെണ്‍കുട്ടിയുമായി ഒരു ജീവിതം വരെ ഞാന്‍ മൂന്നര സെക്കന്‍ഡ് കൊണ്ട് സ്വപ്നം കണ്ടതാണ്.ആ സ്വപ്നം ഇതാ ഒരു ചീട്ടുകൊട്ടാരം പോലെ താഴെ വീഴുന്നു.ഞാന്‍ വീണ്ടും ചിരിച്ചു.

“ഉണ്ട്.ഈ കൂടില്‍ നിറയെ മദ്യമാണ്.വെള്ളത്തില്‍ മിക്സ് ചെയ്താണ് ഞാന്‍ കഴിക്കുന്നത്‌.”ഞാന്‍ സത്യം തുറന്നു പറഞ്ഞു.

“സ്മെല്‍ അടിച്ചപ്പോഴേ തോന്നി.നിങ്ങളെ കൊലക്കുറ്റത്തെക്കാള്‍ മദ്യപിച്ചു യാത്ര ചെയ്തതിനാണ് കൂടുതല്‍ ശിക്ഷിക്കേണ്ടത്.”അവള്‍ പറഞ്ഞു.

“കുട്ടിക്ക് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിച്ചാലും.”ഞാന്‍ പറഞ്ഞു.

“കളിയാക്കുവാണോ ?”

“അല്ല.സീരിയസ്സായി പറഞ്ഞതാണ്.ഞാന്‍ നാളുകള്‍ക്ക് ശേഷമാണ് സ്വാതന്ത്രം അനുഭവിക്കുന്നത്.ഉടനെ പോലീസില്‍ പൊയി ചാടാന്‍ കഴിയില്ല.ഞാന്‍ മാറിയിരുന്നുകൊള്ളാം.”ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി.

“അരുത് .നിങ്ങള്‍ എഴുന്നേല്‍ക്കണ്ട.എനിക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയും.”അവള്‍ പറഞു.

“എങ്ങിനെ ?അതിനു കുട്ടി ജയിലില്‍ കഴിഞ്ഞിട്ടുണ്ടോ ?” ഞാന്‍ ചോദിച്ചു.

1 Comment

Comments are closed.