താരയുടെ പാവക്കുട്ടി 12

ഐസക് സെബാസ്റ്റ്യന്‍.അയാളുടെ വിരലുകള്‍ മൃദുവായി താരക്ക് തോന്നി.

“താരക്ക് വിശക്കുന്നുണ്ടാവും.സ്റ്റേഷന് വെളിയില്‍ ഒരു ഉഡുപ്പി ഹോട്ടലുണ്ട്.നല്ല രുചിയുള്ള ഉപ്പുമാവ്,മസാലദോശ…ഒക്കെയുണ്ട്.നമ്മുക്ക് കഴിച്ചിട്ട് പോകാം.”

ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയില്‍ രണ്ടുപേരും ചിരകാലസുഹൃത്തുക്കളെ പോലെ സംസാരിക്കാന്‍ തുടങ്ങിയിരിന്നു.അല്ലെങ്കിലും നേരിട്ട് കാണാതെ രണ്ടുപേരും എന്നേ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.

ഒരു പാവയുടെ പെന്‍സില്‍ ഡ്രോയിംഗ് പ്രൊഫൈല്‍ ചിത്രമായി ഫെയ്സ്ബുക്കില്‍ അവള്‍ പോസ്റ്റ് ചെയ്തിരുന്നു.അത് അയാള്‍ ലൈക്ക് ചെയ്തായിരുന്നു തുടക്കം.

അവളുടെ ഫെയ്സ്ബുക്ക് ഫോട്ടോകള്‍ മുഴുവന്‍ അവള്‍ ശേഖരിച്ച പാവകളില്‍ ചിലതായിരുന്നു
.
അയാള്‍ ആ ചിത്രങ്ങളുടെ കീഴില്‍ നല്ല കമന്റുകള്‍ പോസ്റ്റ് ചെയ്യും.അങ്ങിനെയാണ് അവര്‍ അടുത്തത്.
അയാള്‍ ബിസിനസ്സില്‍ നിന്ന് റിട്ടയര്‍ ചെയ്തത് ശേഷം വാഗമണില്‍ ഒരു ഫാം നടത്തുകയാണ്.അവളുടെ അപ്പനാകാന്‍ പ്രായമുണ്ട് ഐസക്കിന്.ആ സ്നേഹബഹുമാനം അവര്‍ക്കിടയില്‍ എപ്പോഴുമുണ്ടായിരുന്നു.അയാള്‍ അവളെ മോളെ എന്നാണു എപ്പോഴും വിളിച്ചത്.അയാളെ അവള്‍ അങ്കിള്‍ എന്നും.

ഒരു പകല്‍ അയാളുടെ ഫാമില്‍ ചെലവഴിക്കാന്‍ അവളാണ് ആദ്യം താത്പര്യം പറഞ്ഞത്.അയാള്‍ക്ക് ഒരു മൈല്‍ഡ് ഹാര്‍ട്ട് അറ്റാക്ക് വന്നു കുറച്ചു ദിവസം ഹോസ്പിറ്റലിലായിരുന്നു എന്നറിഞ്ഞതിനുശേഷം അയാളെ നേരിട്ട് കാണണമെന്ന് അവള്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ഐസക്കിന്റെ ചോക്കലേറ്റ് നിറമുള്ള ഡസ്റ്ററില്‍ അവര്‍ കയറി.യാത്രയിലുടനീളം മഴ പെയ്തു കൊണ്ടിരുന്നു.

കെ.കെ.റോഡിന്റെ ഇരുവശവും റബ്ബര്‍തോട്ടങ്ങള്‍.പ്ലാസ്റ്റിക്ക് ഉടുപ്പുകള്‍ ധരിച്ച സ്കൂള്‍ കുട്ടികളെ പോലെ നിരനിരയായി നനഞ്ഞുനില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍.പൊന്‍കുന്നം എത്താറായപ്പോള്‍ വഴിയരികിലെ ഒരു ചെറു ചായക്കടക്കരികില്‍ അവര്‍ ചായ കുടിക്കാന്‍ വണ്ടി ഒതുക്കി.അതിനു പുറകില്‍ വിശാലമായ ഒരു പൈനാപ്പിള്‍ പാടമായിരുന്നു.മഴ അല്പം കുറഞ്ഞിരിക്കുന്നു. മഴത്തുള്ളികൾ പറ്റിപ്പിടിച്ച കൈതയോലകൾക്കിടയിൽ പച്ച നിറമുള്ള പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ വിടരാൻ തുടങ്ങുന്ന കൈതമൊട്ടുകളുടെ നീണ്ട നിര.

“നമ്മള്‍ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ടെങ്കിലും താര ഇതു വരെ പറയാത്ത ഒരു കാര്യമുണ്ട്.”ചായ കുടിച്ചു കൊണ്ട് ഐസക്ക് പറഞ്ഞു.

അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി.

“എങ്ങിനെയാ താരക്ക് ഈ പാവകളോട് ഇത്ര ക്രേസ് വരാന്‍ കാരണം.?”അയാള്‍ ചോദിച്ചു.