The Storyteller
Author : Prayag Padassery
അസഹ്യമായ യോനീ വേദന കൊണ്ടാണ് ആനി ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ ചെന്നത്.
ആനിയുടെ യോനിഭാഗം പരിശോധിച്ച ഡോക്ടർ ഞെട്ടിത്തരിച്ചു പോയി.
“നിങ്ങൾ അടുത്തിടെ ആരുടെയെങ്കിലും കൂടെ സെക്സിൽ ഏർപ്പെട്ടിരുന്നോ?”
“ഉവ്വ്. എന്തുപറ്റി ഡോക്ടർ?” ഡോക്ടറുടെ വെപ്രാളം കണ്ട് പേടിച്ച ആനി ചോദിച്ചു.
“നിങ്ങൾ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോവണം. ഉടനെ ഒരു കംപ്ലൈന്റ് രജിസ്റ്റർ ചെയ്യണം!!!!!
ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു മലയാളി പെൺകുട്ടിയാണ് ആനി. കാണാൻ ഒരു ആവറേജ് ലുക്ക് മാത്രമുള്ള, കമ്പനിയടിച്ചു നടക്കാൻ അധികം ഫ്രണ്ട്സൊന്നുമില്ലാത്ത, എന്നാൽ സ്വയം ജോലിയെടുത്ത് സ്വന്തം കാലിൽ ജീവിക്കുകയും ഒപ്പം നാട്ടിലെ കുടുംബത്തിന് ഒരു താങ്ങാകുകയും ചെയ്യുന്ന ഇവിടുത്തെ ബഹുഭൂരിപക്ഷം പെൺകുട്ടികളുടെ ഒരു പ്രതിനിധി.
25 വയസ്സായെങ്കിലും ഒരു ബോയ്ഫ്രണ്ടോ റിലേഷൻഷിപ്പുകളോ അവൾക്കുണ്ടായിരുന്നില്ല. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന അവൾക്ക് പഠിച്ചു മാർക്ക് വാങ്ങുക, വേഗം ഒരു ജോലി നേടുക എന്നതിനപ്പുറമുള്ള സന്തോഷങ്ങളെല്ലാം നിഷിദ്ധമായിരുന്നു.
അല്ലെങ്കിലും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്താൻ സാധാരണയിലും അര മണിക്കൂർ വൈകിയാൽ ഒരു നൂറു ചോദ്യം ഉയരുന്ന ആ വീട്ടിൽ താമസിക്കുമ്പോൾ ഒരു റിലേഷൻഷിപ്പ് ഒക്കെ കൊണ്ടുപോകുന്നത് സ്വപ്നം കാണാനേ പറ്റൂ. അല്ലെങ്കിലും 8B യിൽ പഠിക്കുമ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞു വന്ന മുക്കള തോണ്ടി വായയിലിടുന്ന സുധീഷ് അല്ലാതെ വേറൊരാളും ഇന്നേ വരെ തന്റെ പുറകെ വന്നിട്ടില്ല.
ആനിക്ക് ബാംഗ്ലൂരിൽ റൂംമേറ്റ്സ് ഉണ്ടായിരുന്നു. സഹപ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ സുഹൃത്തായി ഒരാൾ പോലും ഉണ്ടായിരുന്നില്ല. ചിലപ്പോൾ അവളുടെ മിതഭാഷിയായ പെരുമാറ്റം കാരണമാവാം. അല്ലെങ്കിൽ ഒരു മെട്രോ സിറ്റിയിൽ ജീവിക്കുമ്പോഴും മറ്റുള്ളവരെ പോലെ മോഡേൺ ആവാത്തതുകൊണ്ടാവാം. എല്ലാവരിൽ നിന്നും ഒരകലം പാലിച്ചു കൊണ്ടായിരുന്നു അവളുടെ ജീവിതം.
രണ്ടര വർഷത്തെ ബാംഗ്ലൂർ ലൈഫിനിടെ ഒരിക്കൽ പോലും പാർട്ടികൾക്കോ ക്ലബ്ബുകളിലോ അവൾ പോയില്ല. പുസ്തകവായനയും പാട്ടുകേൾക്കലുമായി അവൾ തന്റെ ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് ആനന്ദിക്കും. ഞായറാഴ്ചകളിൽ തന്റെ ആരാധനാലയത്തിൽ പോവും.
എന്നാൽ ഈ ഒറ്റയ്ക്കിരിപ്പിന്റെ സുഖം പയ്യെ പയ്യെ മങ്ങിത്തുടങ്ങിയിരുന്നു. റൂംമേറ്റ്സ് രണ്ടുപേരും പലപ്പോഴും അവരുടെ ബോയ്ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോവും. മിക്ക ദിവസങ്ങളിലും വൈകീട്ട് അവരുടെ ബോയ്ഫ്രണ്ട്സ് താഴെ സൂപ്പർ ബൈക്കുകളുമായി വന്ന് നിൽക്കും. ആനിയോട് ബൈ പറഞ്ഞു പോയാൽ പിന്നെ അവർ തിരിച്ച് വരുന്നത് പിറ്റേന്നോ അതിന്റെയും പിറ്റേന്നോ ഒക്കെ ആവും. അന്നൊക്കെ ആനി മാത്രമാവും റൂമിൽ. അതൊക്കെ കൊണ്ടാവണം ഒരു അപകർഷതാബോധം പോലെ അവൾക്കുള്ളിൽ ഈ ഒറ്റപ്പെടൽ എരിഞ്ഞു തുടങ്ങിയത്.
ഇത്തരത്തിൽ ഒറ്റയ്ക്ക് റൂമിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ആനി. പുസ്തകം കയ്യിലുണ്ടെങ്കിലും മനസ്സ് വേറെ പല ചിന്തകളിലും തട്ടിയുടക്കിയിരുന്നു. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ കൂട്ടിനൊരാളില്ലാത്തത് വലിയൊരു വിടവാണെന്ന് അവൾക്ക് മനസ്സിലായി.
എന്നാൽ അവൾക്ക് തന്റെ പരിചയത്തിലോ ജോലിസ്ഥലത്തോ ഒന്നും ആരോടും ഒരു ക്രഷ് പോലും തോന്നിയിട്ടില്ലായിരുന്നു. എല്ലാം ഒരു വക സാധനങ്ങൾ! ചുമ്മാ കളിയാക്കാനും സ്വന്തം കാര്യം കഴിഞ്ഞാൽ പൊടിതട്ടി പോവാനും മാത്രം അറിയാവുന്നവന്മാർ.
അവൾ ഫോണെടുത്തു. പ്ലേ സ്റ്റോർ തുറന്ന് ഒരു ഡേറ്റിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പ്രൊഫൈലിൽ സ്വന്തം ഫോട്ടോ ഇടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എന്നാലും മുഖം അത്ര വ്യക്തമല്ലാത്ത അവളുടെ തന്നെ ഒരു ഫോട്ടോ വെച്ച് ഇന്ററസ്റ്റ്സ് എല്ലാം കൊടുത്ത് ഒരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു.
അപ്പോൾ കുറേ പയ്യന്മാരുടെ സജഷൻസ് വന്നു. മിക്കതും ലെഫ്റ്റ് സ്വൈപ് ചെയ്ത് റിജക്റ്റ് ചെയ്തു. കുറച്ചെണ്ണം ആസപ്റ്റ് ചെയ്തു. ചിലരോടൊക്കെ ചാറ്റ് ചെയ്തു. എല്ലാവരും ഒരു നേരം കൂടെ കിടക്കാനും ഒരു രാത്രി എൻജോയ് ചെയ്യാനും ഉള്ള ആളെ തപ്പി ഇറങ്ങിയതാണ്. എന്നാൽ ചിലർക്ക് ചാറ്റ് ചെയ്തുള്ള സുഖം മതി. ചില മെസേജൊക്കെ കണ്ടാൽ ഫോൺ ഒരേറ് വെച്ചു കൊടുക്കാനാണവൾക്ക് തോന്നിയത്. അല്ലെങ്കിലും ഒരു ഡേറ്റിംഗ് ആപ്പിൽ ട്രൂലവ് തപ്പാനിറങ്ങിയ തന്നെ പറഞ്ഞാൽ മതിയല്ലോ..!!
പിന്നെ അവൾ ആപ്പ് എടുത്തൊന്നും നോക്കിയില്ല. ജോലി തിരക്കുകളിൽ ലയിച്ചു. അതിനിടെ കറങ്ങാൻ പോയ റൂംമേറ്റ്സും തിരിച്ചു വന്നിരുന്നു. രണ്ടു മൂന്നു ദിവസം അങ്ങനെ സാധാരണ പോലെ കടന്നു പോയി.
വീക്കെൻഡ് ആയപ്പോൾ റൂംമേറ്റ്സിൽ ഒരാൾ നാട്ടിലേക്ക് പോയി. മറ്റേയാൾ ഏതോ പാർട്ടിക്കും പോയതോടെ ആനിയും അവളുടെ പുസ്തകങ്ങളും വീണ്ടും ഒറ്റയ്ക്കായി.
കുറേ നേരം ഇരുന്ന് ബോറടിച്ചപ്പോൾ അവൾ ഫോണെടുത്തു. പഴയ ഡേറ്റിംഗ് ആപ്പ് തുറന്ന് ഓരോ പ്രൊഫൈലുകളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ഒരു പ്രൊഫൈൽ അവളുടെ കണ്ണിൽ ഉടക്കിയത്.
“Storyteller” അതായിരുന്നു പ്രൊഫൈൽ നെയിം. വിചിത്രമായ ആ പേരുതന്നെ അവളെ ആ പ്രൊഫൈലിലേക്ക് ആകർഷിച്ചു.
ബയോയിൽ “What’s in a name? That which we call a rose by any other name would smell as sweet.” എന്നെഴുതിയിരുന്നു. ആനിയുടെ ഫേവറിറ്റ് ആയിരുന്ന റോമിയോ & ജൂലിയറ്റിലെ വരികളായിരുന്നു അത്.
ക്ലാസിക് റൊമാൻസുകളുടെ കട്ടഫാനായിരുന്ന ആനിയ്ക്ക് മതിപ്പുണ്ടാവാൻ അത്ര തന്നെ ധാരാളമായിരുന്നു.
അവൾ ആ പ്രൊഫൈലിലെ ഡിസ്പ്ലേ പിക്ചർ എടുത്തു നോക്കി. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു. കഴുത്തറ്റം ചുരുണ്ടമുടിയുള്ള സുമുഖനായ ചെറുപ്പക്കാരൻ. ട്രിം ചെയ്ത കുറ്റി താടി. ഒരു ലൂസ് ലൈറ്റ് കളർ ടീഷർട്ടും ജീൻസും ഇട്ട് ഒരു ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ. കയ്യിൽ ഒരു ബുക്കും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു ഇന്റലെക്ച്വൽ ജെന്റിൽമാൻ.
അവൾ റൈറ്റ് സ്വൈപ് ചെയ്ത് ആഡ് ചെയ്തതും പ്രൊഫൈൽ മാച്ച് ആയി. ഇത്ര ദിവസവും തോന്നാത്ത ഒരു തണുത്ത മരവിപ്പ് ആനിക്ക് അനുഭവപ്പെട്ടു. മാച്ച് ആവുമെന്ന് അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
അങ്ങോട്ട് മെസേജ് അയച്ച് തുടങ്ങാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഇങ്ങോട്ട് മെസേജ് വന്നു:
“Ah, it seems you’ve found your favorite book to write. Why not begin crafting your story?”
“ഏഹ്?”
“മാച്ച് ആയിട്ടും എന്താ മെസേജയക്കാൻ ഇയാൾക്ക് ഒരു മടി?”
“അത് പിന്നെ.. ഒന്നുമില്ല!”
“ആദ്യമായിട്ടാണോ?”
“എന്ത്?”
“അല്ല.. ഈ ചാറ്റിങ്ങും ഡേറ്റിംഗുമൊക്കെ!”
“ആണെങ്കിൽ?”
“ആണെങ്കിൽ ഡബിൾ ഹാപ്പി. എന്തും ഫസ്റ്റ് ടൈം ചെയ്യുമ്പോൾ കിട്ടുന്ന ഒരു ത്രില്ലും ആ ടെൻഷനും ഒക്കെ ഉണ്ടല്ലോ..! അതിന്റെ ഹൈ പിന്നീടൊരിക്കലും കിട്ടില്ല.”
“☺️☺️” ഒന്നും പറയാൻ കിട്ടാതെ ആനി റിപ്ലേ ഇമോജികളിൽ ഒതുക്കി.
സാധാരണ ഹൈ, ഹലോ, വീടെവിടെ എന്നൊക്കെയാണ് ചോദ്യം ഉണ്ടാവാറുള്ളത്. ഇയാളിത് മൊത്തത്തിൽ വിചിത്രമാണല്ലോ..!!
“ഷേക്സ്പിയർ ഫാൻ ആണോ?” എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ആനി അങ്ങോട്ട് ചോദിച്ചു.
” ബയോ കണ്ടിട്ടാണോ?”
“അതേ!”
“ഫാനൊന്നുമല്ല. ഈ വരികൾ ഇഷ്ടമായതു കൊണ്ട് ഇട്ടു. അത്രയേ ഉള്ളൂ!”
“ഇതെന്താ പേരിങ്ങനെ? സ്റ്റോറി ടെല്ലർ എന്നൊക്കെ?”
” ഞാനൊരു കഥപറച്ചിലുകാരൻ ആയതുകൊണ്ട്. പിന്നെ പേരെന്തായാലും റോസാപ്പൂവിന്റെ സുഗന്ധം മാറില്ലെന്നല്ലേ ഷേക്സ്പിയറും പറഞ്ഞേക്കുന്നേ?”
“അപ്പോ ഇയാളെ എല്ലാവരും കഥാകാരൻ എന്നാണോ വിളിക്കുന്നത്?”
“ഹ..ഹ..! എന്നെ ആർക്കും എന്തു പേരും വിളിക്കാം. ഞാൻ വിളി കേട്ടാൽ പോരേ?
ആനിക്ക് എന്ത് വിളിക്കാനാ തോന്നുന്നത്?”
” അതിപ്പോ…. വെയിറ്റ്! ഒന്ന് ആലോചിക്കട്ടെ!”
“ശരി!”
“ആനന്ദ്! ഞാൻ അങ്ങനെ വിളിച്ചോളാം!”
“ഞാൻ വല്ല അപ്പുവെന്നോ അച്ചുവെന്നോ ഒക്കെയാ പ്രതീക്ഷിച്ചത്!”
“ആനി-ആനന്ദ് നല്ല മാച്ച് ഇല്ലേ?”
“ഓ.. അങ്ങനെ. ആദ്യമായിട്ടാണെന്ന് പറഞ്ഞിട്ട് പൈങ്കിളിത്തരത്തിന് ഒരു കുറവുമില്ല!”
“പ്രേമം എന്നും പൈങ്കിളിയല്ലേ മോനേ?”
“പ്രേമമോ?”
ഹയ്യോ കയ്യീന്ന് പോയി. സംഭവം തനിക്കൊരു ക്രഷ് ഒക്കെ അടിച്ചു തുടങ്ങിയെങ്കിലും ഈ ഡയലോഗ് വേണ്ടിയിരുന്നില്ല എന്ന് ആനിക്ക് തോന്നി.
“അതൊരു ഫ്ലോയ്ക്ക് പറഞ്ഞതാ..” ആനി തടിയൂരി.
“ശരി.. ശരി!”
“എന്നാൽ പോട്ടെ?”
“പോവുകയാണോ? എന്നാൽ നമ്പർ തന്നിട്ടു പോ?”
കൊടുക്കണോ?? ആനി ഒന്നാലോചിച്ചു.
എന്തേലും ആവട്ടെ. ആള് തന്റെ സെയിം വൈബാണ്. എവിടെ വരെ പോവുമെന്ന് നോക്കാം.
അവർ പരസ്പരം നമ്പറുകൾ കൈമാറി.
പിന്നീടങ്ങോട്ട് ആനിയുടെ നാളുകളായിരുന്നു. പകൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ അവളും ആനന്ദും ചാറ്റിങ് തുടങ്ങും. ലോകത്തിലെ സകലമാന കാര്യങ്ങളെ കുറിച്ചും അവനെന്തെങ്കിലും പറയാനുണ്ടായിരുന്നു. ആനന്ദിന്റെ ഈ വിജ്ഞാനവും സൗന്ദര്യവും ചേർന്ന കാരക്ടർ അവൾക്ക് നന്നേ ബോധിച്ചു.
ചാറ്റിങ് പിന്നീട് കോളുകൾക്ക് വഴിയൊരുക്കി. ആനന്ദ് ശരിക്കുമൊരു സ്റ്റോറിടെല്ലർ തന്നെയായിരുന്നു. അവൻ എന്നും പുതിയ കഥകൾ നെയ്തുകൊണ്ടിരുന്നു. അവൻ കണ്ടതും കേട്ടതും അറിഞ്ഞതുമായിട്ടുള്ള എല്ലാ കഥകളും അവൾക്ക് പകർന്നു കൊണ്ടിരുന്നു. അവളാണെങ്കിൽ അവന്റെ ശബ്ദത്തിന് അഡിക്റ്റ് ആയി മാറിയിരുന്നു. ആനി എന്നും ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്താൻ കൊതിച്ചു. പണ്ട് വെറുത്തിരുന്ന റൂമിലെ ഒറ്റയ്ക്കുള്ള രാത്രികൾ അവൾക്കിപ്പോൾ പ്രിയപ്പെട്ടതായി. അവരുടെ കോളുകളും കഥകളും പുലർച്ചെ വരെ നീണ്ടു.
“നമുക്കൊന്ന് നേരിൽ കാണണ്ടേ?” ഒരു ദിവസം സംസാരത്തിനിടെ ആനന്ദ് ചോദിച്ചു.
“വേണം!” ആനിയുടെ കണ്ണുകൾ വിടർന്നു.
“നാളെ ഫ്രീയാണോ?”
“ഡ്യൂട്ടിയുണ്ട്..! ഞായറാഴ്ച ആയാലോ?”
“ഓക്കേ. ഞായറാഴ്ച. ലാൽബാഗ് പാർക്കിലേക്ക് വരൂ. ഞാൻ അവിടുന്ന് പിക്ക് ചെയ്യാം.”
“എവിടേക്കാ പോവുന്നത്?”
“നമുക്ക് എന്റെ വീട്ടിലേക്ക് പോവാം. ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ആവാം.”
” ഡബിൾ ഓക്കേ.”
തന്നെ തേടി വന്ന ഭാഗ്യമോർത്ത് ആനി ഒരുപാട് സന്തോഷിച്ചു. അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു ആനന്ദിനെ പോലൊരു ബോയ്ഫ്രണ്ടും ഒരു കാൻഡിൽ ലൈറ്റ് ഡിന്നറുമൊക്കെ.
തന്റെ കഥാകാരനെ കാണാൻ ഞായറാഴ്ചയാവുന്നതും നോക്കി ആ പാവം കുട്ടി കാത്തിരുന്നു.
ഒടുവിൽ അവൾ കാത്തിരുന്ന ദിവസം വന്നെത്തി.
മുൻപ് പറഞ്ഞപ്രകാരം വൈകീട്ട് 3 മണിക്ക് തന്നെ അവൾ ലാൽബാഗ് ഉദ്യാനത്തിലെത്തി. പുറത്തുള്ള ബെഞ്ചിലിരുന്നു.
റൂംമേറ്റ്സിനോട് ആനി ആനന്ദിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ചില ഞായറാഴ്ചകളിൽ അവൾ ലൈബ്രറിയിൽ പോകാൻ ഇതുപോലെ ഇറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വൈകീട്ട് റൂമീന്ന് ഇറങ്ങുമ്പോൾ എങ്ങോട്ടാണെന്ന് അവരും ചോദിച്ചില്ല.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ പാർക്കിനുമുന്നിൽ ഒരു വിന്റേജ് മോഡൽ കാർ വന്നു നിന്നു. അതിൽ നിന്നും ആറടിയിലധികം ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ലെതർ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് ഇറങ്ങി വന്നു.
“ആനന്ദ്!”
ആനിയുടെ മുഖം വിടർന്നു.
ഫോട്ടോയിൽ കണ്ടതിലും എത്രയോ സുന്ദരനായിരുന്നു അയാൾ. ചുരുണ്ട മുടിയിൽ വെയിലേൽക്കുമ്പോൾ ഇളം ബ്രൗൺ നിറം തോന്നിച്ചിരുന്നു. ജാക്കറ്റിനുള്ളിലാണെങ്കിലും നല്ല ഉറച്ചശരീരമാണെന്ന് ആനന്ദിന്റെ ആകാരവടിവിൽ നിന്നും മനസ്സിലാവും. വേഷത്തിനും തന്റെ കാറിനും ചേർന്ന തരത്തിലുള്ള ബൂട്ടുകളായിരുന്നു അയാൾ ധരിച്ചിരുന്നത്. അതിന്റെ ഡിസൈൻ മുതലയുടെ തൊലിപൊലെ ആനിക്ക് തോന്നിച്ചു.
ആനിയുടെ അടുത്തെത്തിയ ആനന്ദ് തന്റെ കയ്യിലെ പൂക്കൾ അവൾക്ക് നേരെ നീട്ടി: ” ഹലോ, ബ്യൂട്ടിഫുൾ..!”
ആനന്ദിന്റെ സൗന്ദര്യത്തിൽ മയങ്ങി നിന്ന ആനിക്ക് അപ്പോഴാണ് വെളിവുണ്ടായത്. ആനന്ദ് തന്റെ നേരെ വെച്ചു നീട്ടിയ പൂക്കൾ കണ്ട് അവൾ ചുറ്റും നോക്കി.
എല്ലാവരും ഇങ്ങോട്ട് തന്നെയാണ് നോക്കി നിൽക്കുന്നത്.
ഓ നാണം കെട്ടു!! ഇതെന്തോന്ന്? കരൺജോഹറിന്റെ സിനിമയോ!
ചമ്മലോടെ തന്നെ അവൾ ആ പൂക്കൾ വാങ്ങി ഇളിച്ചു കാട്ടി നിന്നു. എന്നാൽ അവിടുള്ളവർ തങ്ങളെ നോക്കുന്നുണ്ടെന്നുള്ള യാതൊരു കൂസലും ആനന്ദിനുണ്ടായിരുന്നില്ല. അവൻ ആനിയുടെ കയ്യിൽ പിടിച്ചു: “വാ!”
അവളെ കാറിലേക്ക് ആനയിച്ചു.
ആനിക്ക് അവന്റെ പിന്നാലെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെ പോലെ നടക്കാനേ കഴിഞ്ഞുള്ളൂ. അവളുടെ ഉള്ളും ഉള്ളവുമെല്ലാം മരവിച്ചു പോയിരുന്നു. ആനന്ദിന്റെ പ്രസരിപ്പും പൗരുഷവും എല്ലാം കണ്ടതോടെ അവളുടെ അടിവയറ്റിൽ ചിത്രശലഭങ്ങൾ വിരിഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിൽ കാർ ഒരു ചെറിയ പട്ടണത്തിലേക്ക് എത്തിച്ചേർന്നു. അങ്ങിങ്ങായി പഴയ കുറച്ചു കടകൾ. ഒരു ടാക്സി സ്റ്റാൻഡ്. പിന്നെ വിരലിലെണ്ണാവുന്ന കുറച്ചാളുകൾ. അത്രയേ ആ പട്ടണത്തിൽ അവൾക്ക് കാണുവാൻ സാധിച്ചുള്ളൂ. സിറ്റിയിലെ തിരക്കിലും ബഹളത്തിലും നിന്നുള്ള ഈ മോചനം അവൾക്ക് ഏറെ ആശ്വാസം നൽകി.
കാർ ഒരു ചെറിയ റോഡിലേക്ക് കയറി ഒരു കയറ്റം കയറി ഒരു പഴയ ബംഗ്ലാവിലേക്ക് പ്രവേശിച്ചു.
“വരൂ!” ആനന്ദ് അവൾക്ക് ഡോർ തുറന്നുകൊടുത്തു.
അവർ ആ വലിയ ബംഗ്ലാവിനുള്ളിലേക്ക് കടന്നു. വിശാലമായൊരു ഹാളാണ് ആനിയെ സ്വാഗതം ചെയ്തത്. അവിടെ സ്ഥാനം പിടിച്ചിരുന്ന എല്ലാ സാമഗ്രികളും വളരെ കാലപ്പഴക്കം തോന്നിക്കുന്നതായിരുന്നു.
ഒരു മൂലയിൽ ഒരു വലിയ ഗ്രാമഫോൺ. അതിനടുത്തായി ഒന്നു രണ്ടു ഡിസ്കുകൾ.
എതിർഭാഗത്ത് ഒരു പിയാനോ. അതിനുമപ്പുറം പഴയ രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വലിയ സോഫ.
ചുമരിലെല്ലാം കുറെ പെയിന്റിംഗുകൾ ഉണ്ടായിരുന്നു. വിഷാദഭാവത്തിലുള്ള സ്ത്രീമുഖങ്ങളായിരുന്നു അതിൽ പലതും. ഹാളിന്റെ ജനാലകളിലെ കട്ടി കൂടിയ കർട്ടൻ അവിടേക്കുള്ള സൂര്യപ്രകാശം ഏറെക്കുറെ പൂർണ്ണമായും മറച്ചിരുന്നു.
എന്നാൽ ഹാളിന്റെ മധ്യഭാഗത്തുണ്ടായിരുന്ന കുല കുലയായുള്ള ബൾബുകളിലെ മങ്ങിയ മഞ്ഞ ലൈറ്റ് ആ ഒരു അന്തരീക്ഷത്തിനു ചേർന്നതായി ആനിക്ക് തോന്നി.
“ആനി ഇവിടമൊക്കെ ചുറ്റി കണ്ടോളൂ! ഞാൻ ഭക്ഷണം റെഡിയാക്കാം.” ജാക്കറ്റ് അഴിച്ചുവെച്ച് ആനന്ദ് കിച്ചണിലേക്ക് പോയി.
ആനി ഒരു പുഞ്ചിരി നൽകി സമ്മതമറിയിച്ചു. ഒരു മ്യൂസിയത്തിൽ വന്നതുപോലെയാണ് അവൾക്ക് തോന്നിയത്. ഈ കാലഘട്ടത്തിലും ഒരു ടിവിയോ ഹോം തിയേറ്ററോ പോലൊരു മോഡേൺ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടെ കാണാത്തത് അവളെ അതിശയിപ്പിച്ചു.
ഹാളിൽ ഒന്നു രണ്ടു റൂമുകൾ കൂടെ ഉണ്ടായിരുന്നു. അവിടേക്ക് കയറാതെ അവൾ ഗോവണി കയറി മുകളിലേക്ക് പോയി.
മുകളിലെ നിലയും ഏറെക്കുറെ താഴത്തെ പോലെ തന്നെയായിരുന്നു. പഴയ ബൾബുകൾ, ചിത്രങ്ങൾ. പിന്നെ ആനി ഇന്നേ വരെ കണ്ടിട്ടില്ലാത്ത വെറെന്തൊക്കെയോ സാധനങ്ങൾ.
മുകളിലെ നിലയിൽ മുഴുവൻ കടുംചുവപ്പ് കാർപെറ്റ് വിരിച്ചിരുന്നു. ആ കാർപെറ്റ് മാത്രമാണ് അവിടുത്തെ ഇന്റീരിയറിന് ചേരാത്ത പോലെ ആനിക്ക് അനുഭവപ്പെട്ടത്.
ആനി ആദ്യം കണ്ട മുറിയിലേക്ക് കയറി. ആ റൂം നിറയെ പുസ്തകങ്ങളായിരുന്നു. ഒരു റൂം നിറയെ ഷെൽഫുകളാക്കി പുസ്തകങ്ങൾ.
ആനന്ദിന്റെ വായനാശീലം അവൾ നേരത്തെ തന്നെ മനസ്സിലാക്കിയതാണ്. ഇവിടെ ഇങ്ങനൊരു ലൈബ്രറി സെറ്റപ്പ് ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
മിക്കതും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.
മറ്റൊരു ഷെൽഫിൽ വേറെതൊക്കെയോ ഭാഷയിലുള്ള മറ്റു ചില പുസ്തകങ്ങൾ കണ്ടു. ആനി അതൊക്കെ എടുത്ത് മറിച്ചു നോക്കി. കുറേ തവണ ഉപയോഗിച്ചതിന്റെ ലക്ഷണമുണ്ടായിരുന്നു അവയ്ക്കെല്ലാം. പേജുകൾ പിഞ്ഞിയും അതിന്റെ അറ്റങ്ങൾ ചുരുണ്ടും തുടങ്ങിയിരുന്നു. എന്നാൽ അതിന്റെ പേജുകളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചപ്പോൾ ആനി അത് തിരിച്ചു വെച്ചു. അവൾക്ക് ഓക്കാനം വന്നു.
ഇവനിതൊക്കെ ഒന്ന് വൃത്തിയാക്കി വെച്ചൂടെ?!
“ആനീ!!!” താഴെ നിന്ന് ആനന്ദിന്റെ വിളി കേട്ട് അവൾ വേഗം താഴേക്കിറങ്ങി.
താഴെ ആനന്ദ് ഒരുക്കിയ കാഴ്ച കണ്ട് ആനിയുടെ കണ്ണു തള്ളിപ്പോയി. ഒരു മേശ നിറയെ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ. വില കൂടിയ വൈൻ ബോട്ടിലുകൾ. അവിടമാകെ ചുവന്ന മെഴുകുതിരികൾ കത്തിച്ചു വെച്ചിരുന്നു. റൂമിലാകെ ആ മെഴുകുതിരികളുടെ വെളിച്ചം മാത്രം. മേശയ്ക്കരികിൽ ഒരു കറുത്ത ബ്ലേസർ ധരിച്ച് ആനന്ദ് ഒരു പുഞ്ചിരിയോടെ നിൽക്കുന്നു. അവന്റെ കയ്യിൽ രണ്ട് വൈൻ ഗ്ലാസ് ഉണ്ടായിരുന്നു .
ആനിയ്ക്ക് വേണ്ടി ആനന്ദ് കസേര നീക്കിയിട്ടു. അവൾ അവിടിരുന്നു. മേശയിലെ വിഭവങ്ങളിലേക്ക് കണ്ണോടിച്ച അവളുടെ മനസ്സിൽ ഇതൊക്കെ ആര് കഴിക്കും എന്ന സംശയമായിരുന്നു.
ആനന്ദ് ഗ്രാമഫോണിൽ ഒരു ഡിസ്ക് എടുത്ത് വെച്ച് പ്ലേ ചെയ്തു. ഒരു അറുപതുകളിലെ ഇംഗ്ലീഷ് പാട്ട് അവിടുത്തെ നിശബ്ദത ഭേദിച്ച് ഒഴുകിയിറങ്ങി.
ആ പാട്ട് ആസ്വദിച്ചുകൊണ്ട് അവൻ ആനിയുടെ എതിർഭാഗത്ത് കസേരയിട്ട് ഇരുന്നു. വൈൻ ഗ്ലാസിലേക്ക് വൈൻ പകർന്ന് ഒരെണ്ണം ആനിയ്ക്ക് നേരെ നീട്ടി.
“ഞാൻ ഇതൊന്നും…”ആനി പറഞ്ഞുതുടങ്ങും മുൻപേ ആനന്ദ് ഇടയ്ക്ക് കയറി:”വൈനാണ്… മുന്തിരി ജ്യൂസായി കണ്ടാൽ മതി. താൻ മദ്യപിക്കില്ലെന്ന് അറിയുന്നതു കൊണ്ടാണ് ഒരു ഷാംപെയിൻ പോലും എടുക്കാതിരുന്നത്.”
പൂർണ്ണമനസ്സോടെയല്ലെങ്കിലും ആനി ആ ഗ്ലാസ് വാങ്ങിച്ചു.
” For our first date!” വൈൻ ഗ്ലാസുകൾ കൂട്ടി മുട്ടിച്ച് ആനന്ദ് ചിയേർസ് പറഞ്ഞു.
ആനി ടേസ്റ്റ് അറിയാതിരിക്കാൻ വായയിലേക്ക് ഒറ്റ കമിഴ്ത്തായിരുന്നു. അരിഷ്ടത്തിന്റെ ചുവ!
അവളുടെ മുഖഭാവം കണ്ട ആനന്ദിന് ചിരി പൊട്ടി.
” Wine is divine ആനീ… അതിങ്ങനെ ചുമ്മാ വയറ്റിലേക്ക് ഒഴിച്ചുകളയാനുള്ളതല്ല..!” ഒരു പുഞ്ചിരിയോടെ ആനന്ദ് തന്റെ കസേര ആനിയുടെ അടുത്തേക്ക് നീക്കിയിട്ടു. എന്നിട്ട് അവളുടെ ഗ്ലാസിൽ വീണ്ടും വൈൻ ഒഴിച്ചു.
” ഈ വീഞ്ഞ് നമ്മുടെ സകല ഇന്ദ്രിയങ്ങളെയും ഉണർത്തിക്കൊണ്ടാണ് ഉള്ളിലെത്തേണ്ടത്. ആദ്യം ഇതിന്റെ ചുവന്ന നിറം ആസ്വദിക്കണം. പിന്നെ ഇതിന്റെ വശ്യമായ ഗന്ധം…”ആനന്ദ് ആ ഗ്ലാസ് അവളുടെ മൂക്കിലേക്ക് അടുപ്പിച്ചു.
ആനി ചെറുതായി ഒന്ന് ഉച്ഛ്വസിച്ചു. ഒരു മത്തു പിടിപ്പിക്കുന്ന മണം അവളിലേക്ക് ഇരച്ചു കയറി.
ആനന്ദ് ആ ഗ്ലാസ് അവളുടെ കയ്യിലേക്ക് വെച്ചു. അതിന്റെ തണുപ്പ് അവളറിഞ്ഞു. ആ തണുപ്പ് കൈയിൽ നിന്നും തന്റെ സകല നാഡീവ്യൂഹത്തിലേക്കും വ്യാപിക്കുന്നതായി അവൾക്കു തോന്നി.
“Now have it !” ഒരു സ്വകാര്യമെന്നോണം ആനന്ദ് അവളുടെ ചെവിയിൽ പറഞ്ഞു.
ആനി ഗ്ലാസ് തന്റെ ചുണ്ടിലേക്കടുപ്പിച്ചു. അരിഷ്ടത്തിന്റെ ചവർപ്പ് മധുരത്തിനു വഴിമാറുന്നത് അവളറിഞ്ഞു. ഓരോ തുള്ളിയും കൊതിയോടെ അവൾ കുടിച്ചിറക്കി.
ആനന്ദ് ഇതെല്ലാം കണ്ടാസ്വദിച്ച് പുഞ്ചിരിച്ചു കൊണ്ട് അരികത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഇന്ന് പാർക്കിൽ വച്ച് കണ്ടതു മുതൽ ഈ പുഞ്ചിരി അവന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നു. എന്തൊരു മനുഷ്യനാണിത് കർത്താവേ?!
” ആനന്ദ്… തനിക്കെന്താടോ മൊത്തം ഒരു വിന്റേജ് വൈബ്?” ആനി ചോദിച്ചു. വൈനിന്റെ ലഹരി അവളിൽ ചെറുതായി ഉണർന്നു തുടങ്ങിയിരുന്നു.
ആനന്ദ് ഒന്ന് പൊട്ടിച്ചിരിച്ചു: ” ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അകപ്പെട്ടുപോയ എഴുപതുകളിലെ ഒരാത്മാവാടോ ഞാൻ..!”
കുടിച്ച സാധനത്തിന്റെ പ്രശ്നമാണോ അതോ കേട്ടിരിക്കുന്ന തന്റെ പ്രശ്നമാണോ എന്നറിയാതെ ആനി അവന്റെ മറുപടി കേട്ട് മിഴിച്ച് നോക്കിയിരുന്നു.
“ഞാനിങ്ങനൊരു ചുറ്റുപാടിലാണ് വളർന്നത്. പഴയ പുസ്തകങ്ങളും പഴയകാല പാട്ടുകളുമൊക്കെയായിരുന്നു കുഞ്ഞുനാൾ മുതലേ എന്റെ തോഴന്മാർ. ഞാൻ വളർന്നപ്പോൾ അതിനോടുള്ള ഇഷ്ടവും കൂടി.”
ആനന്ദ് പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പി. അവർ രണ്ടുപേരും ഒരോ കഥകളും പറഞ്ഞ് കഴിച്ചു തുടങ്ങി.
ആനിയ്ക്ക് സത്യം പറഞ്ഞാൽ ഇങ്ങനൊരു സായാഹ്നം താൻ അർഹിക്കുന്നുണ്ടോ എന്നൊക്കെയാണ് അപ്പോൾ മനസ്സിൽ തോന്നിയത്. എല്ലാം ഒരു സ്വപ്നം കാണുന്നപോലെ..
ആനന്ദ് ഇടയ്ക്കിടെ വൈൻ ഒഴിച്ചുകൊണ്ടിരുന്നു. അവൾ യാതൊരു വൈമനസ്യവും കാണിക്കാതെ അതെല്ലാം കുടിച്ചു.
പോകെപ്പോകെ ആനി പൂർണമായി വീഞ്ഞുലഹരിയിലേക്ക് വഴുതി. ആനന്ദ് എന്തൊക്കെയോ കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒന്നും അവൾക്ക് വ്യക്തമാവുന്നില്ലായിരുന്നു. ആ ഇരിപ്പിടത്തിൽ ഉറച്ചിരിക്കാൻ അവൾ നന്നേ പാടുപെട്ടു.
ഇടയ്ക്കെപ്പോഴോ ആനന്ദ് തന്നെ അവിടുന്ന് പിടിച്ചെഴുന്നേൽപ്പിച്ചത് അവളറിഞ്ഞു. ‘ഞാൻ എഴുന്നേറ്റോളാം’ എന്നു പറഞ്ഞെങ്കിലും അത് പക്ഷേ ഒരു മൂളലും ഞരക്കവുമായേ പുറത്തുവന്നുള്ളൂ.
ആനന്ദ് അവളെയും ചേർത്ത് പിടിച്ച് ആ കോറിഡോറിൽ വെച്ച് പാട്ടിനൊപ്പം ചുവടുവെച്ചു. അവന്റെ നെഞ്ചിന്റെ ചൂടവളറിഞ്ഞു. ലഹരിയുടെ ഉന്മാദവും കൈവന്ന സന്തോഷവും ചേർന്നതോടെ ആ ഡാൻസിനിടെ ആനി ആനന്ദിന്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് അവന്റെ നെഞ്ചിൽ ചാരി നിന്ന് ചിരിച്ചു. അപ്പോഴും തന്റെ കണ്ണു തുറന്നുപിടിക്കാൻ പോലും അവൾക്ക് ത്രാണിയുണ്ടായിരുന്നില്ല.
ആനന്ദ് ഒരു നിമിഷം തന്റെ ചുവടുകൾ നിർത്തി ആനിയെ നോക്കി. ശേഷം അവളെ തന്റെ കൈകളിൽ കോരിയെടുത്ത് ഗോവണി കയറി നടന്നു.
ആനി ഒരു പിഞ്ചുകുഞ്ഞിനെ കണക്ക് അവന്റെ കൈയ്ക്കുള്ളിൽ കിടന്നു.
അവൻ തന്നെ ഒരു ബെഡിൽ കൊണ്ടു കിടത്തിയതും തന്റെ വസ്ത്രങ്ങളോരോന്നായി അഴിഞ്ഞുവീഴുന്നതും നേരിയ ബോധത്തിൽ അവളറിഞ്ഞു. അനുസരണയുള്ള കുട്ടിയെ പോലെ അവൾ എല്ലാത്തിനും വഴങ്ങിക്കൊടുത്തു.
അബോധാവസ്ഥയിലും ആനന്ദ് നൽകിയ സുഖത്തിന്റെ പാരമ്യാവസ്ഥകൾ അവളറിഞ്ഞു…ആസ്വദിച്ചു..
ഇടയ്ക്കെപ്പോഴോ ബോധം വന്ന അവൾ ഞെട്ടി കണ്ണു തുറന്നു. കൈയെത്തി ലൈറ്റിട്ടു നോക്കി. റൂമിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താൻ പൂർണ്ണനഗ്നയാണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം അവിടെ അഴിച്ചിട്ടിരുന്ന ഡ്രസ്സ് എടുത്തിട്ടു.
എന്തൊക്കെയാണ് ദൈവമേ ഇവിടെ സംഭവിച്ചത്? ആനന്ദ് എവിടെപ്പോയി?? അപ്പോഴത്തെ ഹാങ്ങോവറിൽ അവൾക്ക് സംഭവിച്ചതെല്ലാം ഒരു പുകമറപോലെ തോന്നി.
ആനി ഫോണെടുത്തു നോക്കി. സമയം രാത്രി പതിനൊന്നര. റൂംമേറ്റ് സൂസന്റെ ഏഴ് മിസ്ഡ്കോൾ.
കർത്താവേ ആരോടും പറയാതെയാണ് താൻ വന്നത്. അവരൊക്കെ പേടിച്ചു കാണും..
അവൾ ഒന്നു രണ്ടു തവണ തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും കോൾ കണക്റ്റ് ആയില്ല.
പെട്ടെന്ന് ഒരു ചീഞ്ഞഗന്ധം അവൾക്ക് മൂക്കിലടിച്ചു. ചുറ്റും നോക്കിയിട്ടും ഒന്നും കാണാതെ അവൾ കിടന്നിരുന്ന കിടക്കയിൽ പരതി. തലയിണയുടെ അടിയിൽ നിന്നും കിട്ടിയ സാധനം കണ്ട് അവൾ അറച്ചു പോയി!
നേരത്തെ ഷെൽഫിൽ കണ്ട ബുക്ക്. ഏതോ അന്യ ലിപിയിൽ എഴുതിയ ചീഞ്ഞ ദുർഗന്ധമുള്ള അതേ ബുക്ക്.
അവൾ ഓടി ബാത്ത്റൂമിൽ കയറി രണ്ടു തവണ ഛർദ്ദിച്ചു.
ഇപ്പോൾ ചെറിയൊരു ആശ്വാസം!
എന്നിട്ടും ആ മണം വിട്ടു പോവുന്നില്ല. അവൾ കൈ ഉയർത്തി സ്വന്തം ദേഹം ഒന്നു മണത്തു നോക്കി.
അതെ! തന്റെ ദേഹത്തുനിന്നാണ്.
ഓക്കാനിച്ചു കൊണ്ടാണെങ്കിലും അവൾ ഒരുവിധം ദേഹമൊക്കെ കഴുകി വൃത്തിയാക്കി.
അതോടെ അവളിൽ ഒരു ഭീതി ഉയർന്നു തുടങ്ങിയിരുന്നു.
ആനന്ദിനെ കാണാനില്ല. റൂംമേറ്റ്സിനോട് വൈകിയതിന്റെ കാരണവും പറഞ്ഞിട്ടില്ല. നാളെ ഓഫീസിൽ പോവണം. എല്ലാത്തിലുമുപരി.. ആ പുസ്തകം.. അതാണവളെ ഏറ്റവും പേടിപ്പിച്ചത്.
എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. റൂമിലെത്തണം.
ആനി ആ ബെഡ്റൂമിൽ നിന്നിറങ്ങി ആ വീട്ടിൽ മുഴുവൻ ആനന്ദിനെ അന്വേഷിച്ചു. കുറേ വിളിച്ചു നോക്കി. യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
ബംഗ്ലാവിന് പുറത്തു വന്നു നോക്കിയപ്പോൾ അവർ വന്ന കാറും അവിടെ ഇല്ലായിരുന്നു.
അവൾ ആ വലിയ ബംഗ്ലാവിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി.
ഇനി സമയം കളഞ്ഞിട്ട് കാര്യമില്ല. ഉള്ള ധൈര്യം സംഭരിച്ച് തന്റെ ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓണാക്കി ആനി പുറത്തേക്കുള്ള വഴിയിലൂടെ ഓടി. ഒന്നു തിരിഞ്ഞു നോക്കാൻ പോലും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഓടിയോടി കവലയിലെത്തിയ അവൾക്ക് ആശ്വാസമെന്നോണം അവിടുത്തെ ടാക്സി സ്റ്റാൻഡിൽ ഒരു ടാക്സി കിടപ്പുണ്ടായിരുന്നു.
ഉറങ്ങുകയായിരുന്ന ഡ്രൈവറെ വിളിച്ചുണർത്തി ആ ടാക്സിയിൽ അവൾ തന്റെ താമസസ്ഥലത്തേക്ക് എത്തിച്ചേർന്നു. അവിടെ ഇറങ്ങിയപ്പോഴാണ് അവൾക്ക് ആശ്വാസമായത്.
റൂമിൽ രണ്ടു പേരും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ആനിയെ കണ്ട സൂസൻ ഓടി വന്നു കെട്ടിപ്പിടിച്ചു. പറയാതെ പോയതിന് അവർ ആനിയെ കുറെ ചീത്തപറഞ്ഞു.
പക്ഷേ അവൾ നടന്ന കാര്യം ഒന്നും അവരോട് പറഞ്ഞില്ല. ഒരു ഫ്രണ്ടിനെ കാണാൻ പോയതാണെന്നും ഇറങ്ങിയപ്പോൾ ലേറ്റായെന്നും മാത്രം പറഞ്ഞു.
”നിന്നെ നാറുന്നുണ്ട്! കുളിച്ചിട്ട് പോയി കിടക്കാൻ നോക്ക് ”എന്നും പറഞ്ഞ് റൂംമേറ്റ്സ് രണ്ടുപേരും അവരുടെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടു.
ആനി ബാത്ത്റൂമിൽ കയറി. ഷവർ ഓൺ ചെയ്തു. അവളുടെ മനസ്സിൽ എന്തൊക്കെയോ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ഒപ്പം തന്നെ അവിടെ ഒറ്റയ്ക്കാക്കി പോയ ആനന്ദിനോടുള്ള ദേഷ്യവും..
അന്നത്തെ അറപ്പു മാറുന്നവരെ സമയമെടുത്ത് കുളിച്ചിട്ടാണ് ആനി കിടക്കാൻ വന്നത്.
അവൾ ഫോണെടുത്ത് ആനന്ദിനെ ബ്ലോക്ക് ചെയ്തു. പഴയ ഡേറ്റിംഗ് ആപ്പും അൺഇൻസ്റ്റാൾ ചെയ്തു.
സംഭവിച്ചത് സംഭവിച്ചു. ഇനിയൊന്നും വേണ്ട. സമാധാനമാണ് വലുത്.
ഒരു ദീർഘനിശ്വാസത്തോടെ അന്നു നടന്നതെല്ലാം മറന്ന് അവൾ ഉറക്കത്തിലേക്കാഴ്ന്നു.
പിന്നീടുള്ള രണ്ടു ദിവസം ഓഫീസും സ്ഥിരം പരിപാടികളുമായി കടന്നുപോയി. മൂന്നാം നാൾ രാവിലെ അസഹ്യമായ നാഭീവേദനയോടെയാണ് അവൾ എഴുന്നേറ്റത്.
പിരീഡ്സ് ആവാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ?! പിന്നെന്താണാവോ?
അവൾ ബാത്ത്റൂമിൽ പോയി വേദനയുള്ള ഭാഗത്ത് വെള്ളമൊഴിച്ചു നോക്കി. ചോരയൊന്നും ഇല്ല!
ഇന്നലെ ചെറിയ വേദന തോന്നിയെങ്കിലും അത് ആദ്യമായി സെക്സ് ചെയ്തിന്റെയാവും എന്നാണ് അവൾ കരുതിയിരുന്നത്. എന്നാൽ ഇന്ന് സഹിക്കാൻ പറ്റുന്നില്ല. സൂചി വെച്ച് തുളച്ച് വലിക്കും പോലെ.
ആനി സൂസനോട് കാര്യം പറഞ്ഞു. സൂസൻ ഡോക്ടറെ കാണാൻ പോവാമെന്ന് സമ്മതിച്ചു.
ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞ് ആനിയും സൂസനും കൂടെ അടുത്തുള്ള ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ ചെന്നു.
“എപ്പോൾ മുതലാണ് തുടങ്ങിയത്?” വേദനയുടെ കാര്യം കേട്ട ഡോക്ടർ ചോദിച്ചു.
“ഇന്നലെ. പക്ഷേ ഇന്ന് രാവിലെ മുതലാണ് വേദന സഹിക്കാൻ പറ്റാത്ത വേദന തുടങ്ങിയത്.”
“പിരീഡ്സ് ഒക്കെ?”
“നോർമലാണ്. അടുത്ത ആഴ്ചയാണ് ഡേറ്റ്.”
“ശരി. നമുക്കൊന്ന് വജൈന പരിശോധിച്ചു നോക്കാം. ബോട്ടംസ് മാറ്റി ആ ബെഡിലേക്ക് കിടക്കൂ.”
ആനി ഡോക്ടർ പറഞ്ഞ പ്രകാരം ബെഡിൽ കിടന്നു. തന്റെ കണ്ണട വെച്ച് ഒരു ടോർച്ചടിച്ച് ഡോക്ടർ ആനിയുടെ യോനിഭാഗം പരിശോധിച്ചു.
പൊടുന്നനെ ഒരു ഞെട്ടലോടെ ഡോക്ടർ ചോദിച്ചു:
” നിങ്ങൾ അടുത്തിടെ ആരുടെയെങ്കിലും കൂടെ സെക്സിൽ ഏർപ്പെട്ടിരുന്നോ?”
ഒന്ന് മടിച്ചാണെങ്കിലും ആനി പറഞ്ഞു: “ഉവ്വ് ഡോക്ടർ. എന്തു പറ്റി?”
” കുട്ടീ.. നിങ്ങളുടെ വജൈനയ്ക്കുള്ളിൽ നിറയെ പുഴുക്കളാണ്. ഏതെങ്കിലും ജീവിയൊക്കെ ചത്തളിയുമ്പോൾ ഒക്കെ അവയുടെ ശരീരത്തിൽ ഉണ്ടാവുന്ന തരം പുഴുക്കൾ!!”
“വാട്ട്???!!!” ആനിയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.
” എനിക്കെന്തായാലും ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്തേ മതിയാവുള്ളൂ. കാരണം ഒരു ജീവനുള്ള നോർമലായ വ്യക്തിയിൽ ഇത്തരം പുഴുക്കൾ വരാൻ യാതൊരു ചാൻസും കാണുന്നില്ല. നിങ്ങൾ ആരുടെ കൂടെയാണ് ബന്ധപ്പെട്ടത്?”
“അത് പിന്നെ ഡോക്ടർ.. ഒരു ഡേറ്റിംഗ് സൈറ്റ് വഴി..”
“വിവരങ്ങളൊക്കെ പൊലീസിനോട് പറഞ്ഞു കൊള്ളുക. ഒരു കേസ് രജിസ്റ്റർ ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ല.”
ആനി ഒന്നും മിണ്ടിയില്ല.
“ഉള്ളിൽ പുഴുക്കൾ ഇന്നർസ്കിൻ കാർന്നു തുടങ്ങിയപ്പോഴാണ് കുട്ടിക്ക് വേദന തുടങ്ങിയത്. ഇൻഫെക്ഷൻ ഗുരുതരമല്ലാത്തതു കൊണ്ട് പേടിക്കാനില്ല. ക്ലീൻ ചെയ്ത് മരുന്നു വെക്കാം!”
ഡോക്ടർ ചെയ്യേണ്ട കാര്യങ്ങൾ നഴ്സിനോട് നിർദ്ദേശിച്ചു. എന്നിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു.
ഇരുപതു മിനിറ്റു കഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. അപ്പോഴേക്കും ആനിയുടെ ഡ്രെസ്സിംഗ് എല്ലാം കഴിഞ്ഞിരുന്നു. ഡോക്ടർ സൂസനോടും വിഷയത്തിന്റെ കാര്യഗൗരവം അറിയിച്ചു.
പോലീസ് ആനിയുടെ മൊഴിയെടുത്തു. സംഭവിച്ചതെല്ലാം അവൾ പൊലീസിനോട് പറഞ്ഞു. അവൾക്കപ്പോഴും ഇതെല്ലാം കേട്ടതിന്റെ ഷോക്ക് മാറിയിരുന്നില്ല.
ആനന്ദിന്റെ അഡ്രസ്സ് വാങ്ങി അവളെ ഒന്ന് ആശ്വസിപ്പിക്കുക കൂടെ ചെയ്ത ശേഷം പൊലീസ് അവിടുന്ന് പോയി.
എല്ലാവരും പോയ ശേഷം സൂസൻ അവളുടെ കൂടെ ബെഡിലിരുന്ന് അവളെ ചേർത്തു പിടിച്ചു. തോളിൽ തലോടി. അതോടുകൂടെ അതുവരെ അണകെട്ടി നിന്നിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭയം കാരണം ആനിയാകെ വിളറി വെളുത്തിരുന്നു.
വൈകുന്നേരം അവർ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു. രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും മരുന്ന് വെക്കാൻ ചെല്ലണമെന്ന് ഡോക്ടർ ഓർമിപ്പിച്ചിരുന്നു.
റൂമിലെത്തിയ ആനി ആരോടും ഒന്നും സംസാരിച്ചില്ല. ബാൽക്കണിയിൽ ഓരോന്ന് ആലോചിച്ച് ഇരുന്നു. അവളുടെ റൂംമേറ്റ്സും അവളെ ശല്യപ്പെടുത്താൻ പോയില്ല. അവർക്കും തോന്നി, കുറച്ച് സമയം ഒറ്റയ്ക്കിരിക്കുന്നതാണ് അവൾക്ക് നല്ലതെന്ന്.
രാത്രി സൂസൻ പുറത്തു നിന്ന് ഫുഡ് ഓർഡർ ചെയ്തു. ആനിയുടെ ഫേവറിറ്റ് മട്ടൻ ബിരിയാണി. സാധാരണ ഇത് പതിവില്ലാത്തതാണ്. ഇന്നിപ്പോ ഡൗണായ ആനിയെ ഒന്ന് ചിയർ അപ്പ് ചെയ്യാൻ വേണ്ടിയായിരുന്നു ഇതൊക്കെ. അത് ആനിക്കും മനസ്സിലായി. അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആനിയും അവരുടെ കൂടെ ഇരുന്നു കൊടുത്തു.
എന്തായാലും ആനി ഹാപ്പി ആയിരുന്നു. ഇത്രയും കാലം വെറും റൂംമേറ്റ്സായി മാത്രം കണ്ടിരുന്ന രണ്ടുപേരും ആത്മാർത്ഥത സുഹൃത്തുക്കളായി മാറിയത് ആനി സന്തോഷത്തോടെ തിരിച്ചറിഞ്ഞു. ഇവരോട് അടുക്കാൻ ശ്രമിക്കാതെ അകലം പാലിച്ച് നിന്ന നിമിഷങ്ങളെ അവൾ ഉള്ളു കൊണ്ട് വെറുത്തു.
ഒരു വിഷമം വന്നപ്പോൾ തന്റെ കൂടെയും ആരെങ്കിലും ഉണ്ടല്ലോ എന്നോർത്ത് വീണ്ടും അവളുടെ കണ്ണു നിറഞ്ഞു.
അങ്ങനെ ആ ദിവസവും കടന്നു പോയി.
പിറ്റേന്നും ആനി ഓഫീസിൽ പോയില്ല. വേദന പൂർണ്ണമായി ഭേദമാവുന്നവരെ ലീവെടുക്കാൻ സൂസന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു.
അതിനടുത്ത ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആനിക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കോൾ വന്നു. ഓക്കേ ആണെങ്കിൽ ഉടനെ അങ്ങോട്ട് ചെല്ലാമോ എന്ന് ചോദിച്ചു. ആനി വരാമെന്ന് സമ്മതിച്ചു.
ആനി സൂസനെയും കൂട്ടി സ്റ്റേഷനിലെത്തി. കോൺസ്റ്റബിൾ അവരെ ഇൻസ്പെക്ടറുടെ കേബിനിലേക്ക് ആനയിച്ചു.
“എന്താ സർ വിളിപ്പിച്ചത്..?” ആനി ചോദിച്ചു.
“വരൂ.. ഇരിക്കൂ ആനീ.”ഫയലിൽ നിന്നും മുഖമെടുത്ത് ഇൻസ്പെക്ടർ പറഞ്ഞു:
“ഞങ്ങൾ ആനിയുടെ കേസ് ഇന്ന് ക്ലോസ് ചെയ്യും. ഇന്ന് ഉച്ചയ്ക്ക് തന്റെ കഥാകാരനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. എന്നിട്ട് അയാളുടെ കഥ മീഡീയക്ക് ലോകത്തോട് പറയാൻ കൊടുക്കും..”
ഒന്ന് നിർത്തിയിട്ട് ഇൻസ്പെക്ടർ തുടർന്നു:
” പക്ഷേ അതിനെല്ലാം മുമ്പ് ഇതറിയേണ്ടത് ആനിയല്ലേ?”
“സർ… ആനന്ദ്??” ആനി ഒന്ന് അമ്പരന്നു.
ഇൻസ്പെക്ടർ ഒന്ന് നെടുവീർപ്പിട്ടു: “ആനന്ദ്…!! ആനിയ്ക്ക് അവൻ ആനന്ദായിരുന്നിരിക്കാം.
എന്നാൽ പാലക്കാടുള്ള ഒരു പാവം ബ്രാഹ്മിൺ ഫാമിലിയിലെ ജയദേവനെന്ന പയ്യനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
ജനിച്ചത് ബ്രാഹ്മണകുടുംബത്തിലാണെങ്കിലും അവരുടെ കുടുംബം നിലനിർത്തിയിരുന്ന യാതൊരു ചര്യകളും അനുസരിക്കാത്ത തലതെറിച്ച പയ്യനായിരുന്നു ജയദേവൻ.
അവന്റെ കൂട്ടുകെട്ടും അതിനൊത്തതായിരുന്നു. പന്ത്രണ്ട് വയസ്സിലേ വീട്ടുകാർ കാണാതെ ബീഡിവലിക്കാനും മദ്യപിക്കാനുമെല്ലാം തുടങ്ങി.
അവന്റെ ഏറ്റവും വലിയ വിനോദം അവർക്ക് നിഷിദ്ധമായിരുന്ന നോൺ വെജ് കഴിക്കുകയായിരുന്നു. അവന്റെ കൂട്ടുകാർ അതിനുള്ള സൗകര്യം അവന് ചെയ്തു കൊടുക്കുമായിരുന്നു.
ഒരു ദിവസം ജയദേവന്റെ അച്ഛൻ അവനെ ഒരു ഇറച്ചിവെട്ടുകടയിൽ നിന്നും പിടികൂടി. ഇറച്ചിയുടെ ദുർഗന്ധം ആസ്വദിക്കാൻ അവൻ ഇങ്ങനെ ഇറച്ചിവെട്ടുകടയിൽ പോയി നിൽക്കുന്നത് പതിവായിരുന്നു. കുടുംബമഹിമ നശിപ്പിക്കാനുണ്ടായ സന്താനം എന്നും പറഞ്ഞ് അയാൾ വീടെത്തും വരെ അവനെ തല്ലി. കിട്ടിയ അടിയുടെ വേദനയേക്കാൾ എല്ലാവരുടെയും മുന്നിൽ വെച്ചുണ്ടായ അപമാനമായിരുന്നു ജയദേവനെ വിഷമിപ്പിച്ചത്.
അന്ന് രാത്രി ഒരു ഇരുമ്പ്തൊട്ടി കൊണ്ട് തന്റെ അച്ഛന്റെ തല അടിച്ച് പൊളിച്ച ജയദേവൻ കള്ളവണ്ടി കയറി നാടുവിട്ടു.
തന്റെ പതിനാലാം വയസ്സിൽ ബാംഗ്ലൂരിൽ എത്തിപ്പെട്ട ജയദേവൻ ആദ്യത്തെ രണ്ടു ദിവസം എന്തു ചെയ്യണമെന്നും എങ്ങോട്ടു പോവണമെന്നും അറിയാതെ കുഴങ്ങി.
അക്കാലത്ത് ബാംഗ്ലൂരിൽ നന്ദിഹിൽസ് ഭാഗത്തെ കുറേ എസ്റ്റേറ്റുകൾ നോക്കി നടത്തിയിരുന്ന ഒരു ഇംഗ്ലീഷുകാരി മദാമ്മ താമസിച്ചിരുന്നു. അതിസുന്ദരിയും ധനികയുമായിരുന്ന അവർ സിറ്റിയിൽ നിന്നും മാറി ഒരു ചെറിയ പട്ടണത്തിലെ ബംഗ്ലാവിൽ ഒറ്റയ്ക്കായിരുന്നു താമസം.
ഒരിറ്റ് ഭക്ഷണത്തിനു വേണ്ടി എല്ലാ കടയിലും കയറിയിറങ്ങിയ ജയദേവൻ ഈ മദാമ്മയുടെ മുന്നിൽ എത്തിപ്പെട്ടു. ജയദേവന്റെ വെളുത്ത നിറവും തേജസുള്ള മുഖവും കണ്ട മദാമ്മയ്ക്ക് അവൻ അവിടുത്തെ ചേരിയിൽ വളർന്ന ഒരു തെരുവുബാലനല്ലെന്ന് മനസ്സിലായി. മദാമ്മ അവനെ തന്റെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി വയറുനിറയെ ഭക്ഷണം കൊടുത്തു.
ഇതിനിടെ ജയദേവന്റെ അച്ഛൻ മരണപ്പെട്ടിരുന്നു. അച്ഛന്റെ കൊലപാതകിയായ മകനെ തിരഞ്ഞ് പൊലീസ് കുറേ നടന്നെങ്കിലും അവസാനം ഒരു തുമ്പുമില്ലാതെ ആ കേസ് പൊടിപിടിച്ചു പോയി.
ജയദേവനെ മദാമ്മ തന്റെ മകനെ പോലെ സ്നേഹിച്ചു. അവർ അവനെ ജേക്കബ് എന്ന് വിളിച്ചു. അക്ഷരങ്ങളും സംഗീതവുമെല്ലാം പഠിപ്പിച്ച് അവർ അവനെ ആ ബംഗ്ലാവിനുള്ളിൽ വളർത്തി. അവനും അവരെ വലിയ ഇഷ്ടമായിരുന്നു. ഇതുവരെ ലഭിച്ചിട്ടില്ലാത്ത ആഡംബരം ജീവിതം ആസ്വദിച്ച് ജേക്കബ് അനുസരണയോടെ വളർന്നു.
എന്നാൽ ബംഗ്ലാവിന് പുറത്തേക്ക് ജേക്കബിനെ മദാമ്മ വിടാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവനവിടെ സുഹൃത്തുക്കളാരും തന്നെ ഇല്ലായിരുന്നു. മദാമ്മയുടെ പുസ്തകങ്ങളായിരുന്നു അവന്റെ ലോകം. കുറച്ചു കാലം കൊണ്ടു തന്നെ എണ്ണമറ്റ പുസ്തകങ്ങൾ ജേക്കബ് വായിച്ചു തീർത്തു.
ഇംഗ്ലീഷിനു പുറമെ ഹീബ്രു ഭാഷയും മദാമ്മ അവനെ പഠിപ്പിച്ചിരുന്നു.
പത്തൊമ്പത് വയസ്സായ സമയത്ത് ഒരു ദിവസം മദാമ്മ പുറത്ത് പോയ സമയത്ത് ജേക്കബ് അവരുടെ തോട്ടക്കാരന്റെ സുന്ദരിയായ മകളെ കാണാനിടയായി.
ആദ്യ കാഴ്ചയിൽ തന്നെ ജേക്കബ് അവളിൽ ആകൃഷ്ടനായി. സുന്ദരനായ ജേക്കബിനെ അവൾക്കും നന്നേ ബോധിച്ചിരുന്നു. അവർ അന്ന് കുറേ നേരം ഇരുന്ന് സംസാരിച്ചു.
എന്നാൽ ഇതു കണ്ടുകൊണ്ടാണ് മദാമ്മ ബംഗ്ലാവിലേക്ക് കയറി വന്നത്. തോട്ടക്കാരന്റെ മകളെ ആട്ടിയോടിച്ച ശേഷം അവർ ജേക്കബിനെ ഒരു മുറിയിൽ പൂട്ടിയിട്ടു. മറ്റു ബന്ധങ്ങളിലേക്ക് പോയാൽ ജേക്കബിനെ തനിക്ക് നഷ്ടമാവുമോ എന്ന വേവലാതിയായിരുന്നു അവർക്ക്.
ഇനി ഇങ്ങനൊന്നും ഉണ്ടാവില്ലെന്ന് ആണയിട്ട് കരഞ്ഞുപറഞ്ഞിട്ടും അവർ അവനെ തുറന്നു വിട്ടില്ല. ആ മുറിയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടെ ജേക്കബിന് അവിടെ ഒളിപ്പിച്ചു വെച്ച ഹീബ്രു ഭാഷയിലുള്ള ഒരു പുസ്തകം ലഭിച്ചു. അവനത് തുറന്ന് വായിച്ചു നോക്കി. അതൊരു വൃത്തികെട്ട ഇറോട്ടിക് നോവലായിരുന്നു. അതു മുഴുവൻ വായിച്ച ജേക്കബ് തനിക്കാദ്യമായി ഉണ്ടായ കാമരസത്താൽ സ്വയംഭോഗം ചെയ്ത് തളർന്നുറങ്ങിപ്പോയി.
രാത്രിയായപ്പോൾ ജേക്കബിനെ പൂട്ടിയിട്ടതിൽ മദാമ്മയ്ക്ക് വലിയ വിഷമം തോന്നി. മനംനൊന്ത് കുറേ നേരം മദ്യപിച്ച അവർ അവനെ പൂട്ടിയിട്ട റൂം തുറന്ന് കയറിച്ചെന്നു. അവിടെ കിടന്നുറങ്ങുന്ന ജേക്കബിനെ കണ്ട് കരഞ്ഞ് തളർന്ന് ഉറങ്ങുകയാവും എന്ന് കരുതിയ അവർ അവന്റെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച് കിടന്നു. കുറച്ച് കഴിഞ്ഞ് മദ്യത്തിന്റെ ലഹരിയിൽ അവരും അവിടെ കിടന്നുറങ്ങിപ്പോയി.
എന്നാൽ താൻ വായിച്ച നോവലിലെ സ്വപ്നലോകത്തായിരുന്ന ജേക്കബ് ഉറക്കത്തിൽ തന്റെ കൂടെ ഉള്ളത് ആരാണെന്ന് തിരിച്ചറിയാതെ അതിക്രൂരമായി മദാമ്മയെ ഭോഗിക്കാൻ തുടങ്ങി. ഉറക്കത്തിനിടയിലും അവൻ അവരുടെ വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞ് അവരെ പൂർണ്ണമായി സ്വന്തമാക്കി.
ജേക്കബിന്റെ ബലിഷ്ഠമായ കരങ്ങൾക്കിടയിൽ പെട്ട് ഒരു ശബ്ദമുയർത്താൻ പോലുമാവാതെ മദാമ്മ അന്ന് രാത്രി ശ്വാസം മുട്ടി മരിച്ചു.
പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോഴാണ് അവൻ അടുത്ത് മരിച്ചു കിടക്കുന്ന മദാമ്മയെ കണ്ടത്.
എന്നാൽ വിവസ്ത്രയായി കിടന്ന ശരീരം കണ്ട ജേക്കബിന്റെ ഉള്ളിൽ വീണ്ടും കാമമുണർന്നു.
ഒരു മൃതശരീരമാണെന്ന അറപ്പു പോലുമില്ലാതെ ആ ഡെഡ്ബോഡി അഴുകുന്ന വരെ ഒരാഴ്ചയോളം അവൻ തന്റെ രതിവൈകല്യം അവരിൽ തുടർന്നു.
ഇത് അവനിൽ അടങ്ങാത്ത അഭിനിവേശം ജനിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരു വൃത്തികെട്ട മൃതഭോഗിയായായിരുന്നു അയാളുടെ ജീവിതം.
പല സ്ഥലത്തുനിന്നുമുള്ള പെൺകുട്ടികളെ അവിടെ എത്തിച്ച് അവരെ മരിക്കും വരെ ഭോഗിക്കും. അപ്പോഴെല്ലാം ആ ഹീബ്രു നോവൽ അവൻ വായിക്കും. എന്നിട്ട് അവർ മരിച്ചുകഴിഞ്ഞാലും അഴുകിയ ശരീരത്തിലും തന്റെ വൈകൃതങ്ങൾ ചെയ്ത് അയാൾ സുഖം കണ്ടെത്തും. അതായിരുന്നു അയാളുടെ ഫാന്റസി.
ഇന്നലെ ഞങ്ങൾ അവിടെ പരിശോധിച്ചപ്പോൾ അവിടുത്തെ ഒരു രഹസ്യ മുറിയിൽ നിന്നും കഴിഞ്ഞ മാസങ്ങളിലായി കർണാടക സ്റ്റേറ്റിൽ കാണാതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ് പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അതിൽ നാലെണ്ണം പൂർണ്ണമായി അളിഞ്ഞു തുടങ്ങിയിരുന്നു. ബാക്കി മൂന്നെണ്ണത്തിൽ പുഴുക്കളും ഉണ്ടായിരുന്നു.
അന്ന് രാത്രി ആനിയുമായി ബന്ധപ്പെടുന്നതിനിടെ അയാൾ വീണ്ടും ഇതിൽ ഏതെങ്കിലും ഡെഡ്ബോഡിയുമായി ഭോഗം ചെയ്യാൻ പോയിട്ടുണ്ടാവും. എന്നിട്ട് വീണ്ടും ആനിയുടെ അടുത്ത് വന്നപ്പോഴായിരിക്കാം അയാളുടെ ലിംഗം വഴി പുഴുക്കൾ ആനിയുടെ ഉള്ളിൽ പ്രവേശിച്ചത്.
അന്ന് രാത്രി പഴയ തോട്ടക്കാരന്റെ മകൾ അവനെ കാണാൻ വന്നിരുന്നു. തന്റെ വൈകൃതങ്ങളൊന്നും അവൾക്കറിയില്ലെങ്കിലും അവൾ മാത്രമായിരുന്നു അവന്റെ ഒരേയൊരു സുഹൃത്ത്. നാളുകൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ അവളുടെ കൂടെ അന്ന് രാത്രി എന്തോ കാര്യത്തിന് ജേക്കബിന് പുറത്തു പോവേണ്ടി വന്നതിനാലാണ് ആനി ഇന്നും ജീവനോടെ ഇരിക്കുന്നത്..!” ഇൻസ്പെക്ടർ പറഞ്ഞു നിർത്തി.
ആനിയും സൂസനും പൂർണ്ണസ്തബ്ധരായിരുന്നു.
“അയാളെ ഞങ്ങൾ ഇന്നലെ തന്നെ ബംഗ്ലാവിൽ വെച്ച് അറസ്റ്റ് ചെയ്തു. ആനി ധൈര്യപൂർവ്വം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതുകൊണ്ടാണ് ഇങ്ങനൊരു ക്രിമിനലിനെ ഇത്ര എളുപ്പം പിടികൂടാൻ സാധിച്ചത്.
റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുകളെല്ലാം പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളായതു കൊണ്ട് അവർ അധിക കാലം കേസിന്റെ പുറകെ നടക്കില്ല എന്നതായിരുന്നു അവന്റെ ബലം.
Anyway ഞങ്ങൾ ഇന്നവനെ മജിസ്ട്രേറ്റിന് കൈമാറും. ആനിയുടെ എല്ലാ വിവരങ്ങളും ഈ കേസിൽ കോൺഫിഡൻഷ്യൽ ആയിരിക്കും. You may go now!”
ആനിയും സൂസനും അവിടുന്ന് എഴുന്നേറ്റു. റൂമിലെത്തും വരെ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
ആനിയ്ക്ക് ഇതെല്ലം കേട്ട് തല വെട്ടിപ്പൊളിക്കുന്നുണ്ടായിരുന്നു. അവൾ കുറച്ചു നേരം കിടന്നു.
വൈകീട്ട് സൂസൻ വിളിച്ചുണർത്തിയപ്പോഴാണ് ആനി ഉണർന്നത്.
“ഡീ ദേ ന്യൂസ് നോക്ക്!” സൂസൻ ആനിയെ പിടിച്ചു വലിച്ചു.
ആനി ടിവി ചാനലിന്റെ മുന്നിൽ ചെന്നു നിന്നു:
‘ ബാംഗ്ലൂർ നിന്നും നിരവധി പെൺകുട്ടികളെ കൊല ചെയ്ത നെക്രോഫൈൽ ക്രിമിനൽ ജേക്കബ് അറസ്റ്റിൽ. ഇയാളുടെ വീട്ടിൽ നിന്നും ഏഴു പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്…’കന്നട ഭാഷയിൽ ന്യൂസ് റിപ്പോർട്ടർ വായിച്ചു കൊണ്ടിരുന്നു.
ഉടനെ വിഷ്വലിൽ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്ന ആനന്ദിനെ കാണാൻ സാധിച്ചു. ചുറ്റും പോലീസുകാരും മീഡിയയും ജനങ്ങളും.
അതിനു നടുവിൽ എപ്പോഴത്തെയും പോലെ തലയുയർത്തി ആനന്ദ് നിൽക്കുന്നു. ചുറ്റുമുള്ളതിനോട് യാതൊരു കൂസലുമില്ലാതെ.
ക്യാമറ ആനന്ദിന്റെ മുഖത്തേക്ക് സൂം ചെയ്തപ്പോൾ അയാൾ തിരിഞ്ഞ് കാമറ നോക്കി പുഞ്ചിരിച്ചു. ആനിക്ക് അയാൾ തന്നെ നോക്കുന്നത് പോലെയാണ് തോന്നിയത്. എന്നാൽ ആദ്യമായി അതൊരു കാമുകന്റെ ശൃംഗാരത്തോടെയുള്ള പുഞ്ചിരിയല്ലെന്ന് ആനിയ്ക്ക് തോന്നി. കയ്യിലെ ഇരയെ നഷ്ടമായ ചെന്നായയുടെ ക്രൂരത ആ ചിരിയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു!!!
Oho man valatha oru story ayi poyi
❤❤❤❤❤