രക്തരക്ഷസ്സ് 7 42

മേനോൻ തന്ത്രികളുടെ കാൽക്കൽ സാഷ്ടംഗം വീണ് തൊഴുതു. തന്ത്രികൾ മേനോനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് തന്റെ പിന്നിലെ ദേവീ വിഗ്രഹത്തിലേക്ക് നോക്കി. അമ്മേ മഹാമായേ എന്റെ ഉണ്ണിയെ വിളിക്കേണ്ട സമയം ആയി ല്ലേ.

തന്ത്രിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം ഉത്തരത്തിൽ ഇരുന്ന ഗൗളി മൂന്ന് വട്ടം ചിലച്ചു.

മേനോൻ പ്രത്യാശായോടെ ശങ്കര നാരായണ തന്ത്രിയുടെ മുഖത്തേക്ക് നോക്കി.

താൻ ഭയക്കണ്ടാ. എന്നേക്കാൾ കേമനായ എന്റെ ഉണ്ണി വരും. അവളെ അവൻ ബന്ധിക്കും. എന്നേക്കാൾ ഏറെ പഠിച്ചവനാണ് ന്റെ ഉണ്ണി.

ത്രികാല ഞ്ജാനി, സകല വേദത്തിലും മന്ത്ര തന്ത്രത്തിലും അഗ്രഗണ്യൻ. ഇപ്പോൾ ഒരു യാത്രയിലാണ് ഹിമാലയത്തിൽ എവിടെയോ ഉണ്ട്.

രക്ഷസ്സായി മാറിയ ശ്രീപാർവ്വതിക്ക് അവന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല്യ.

തന്ത്രികൾ അത് പറഞ്ഞു തീർക്കും മുൻപേ പുറത്ത് ചിറകടിച്ചു പറന്ന ബലിക്കാക്ക പിടഞ്ഞു വീണു.

അദ്ദേഹം വെട്ടിത്തിരിഞ്ഞു ഉരുളിയിലെ ജലത്തിലേക്ക് നോക്കി,അത് ചുവന്ന് രക്തവർണ്ണമായിരുന്നു.അപകടം, തന്ത്രിയുടെ ചുണ്ടുകൾ മന്ത്രിച്ചു.

മേനോനെ നിങ്ങൾ കഴിയുന്നതും വേഗം മടങ്ങിക്കോളു, തന്റെ തറവാട്ടിൽ മരണം കരിനിഴൽ പതിക്കുന്നതായി പ്രതീതമാവുന്നു.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന പോലെയുള്ള തന്ത്രിയുടെ പ്രവചനങ്ങൾ മേനോനെയും കൂട്ടരെയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്.

മൂവരും അതിവേഗം തന്നെ അവിടെ നിന്നുമിറങ്ങി. തന്ത്രി പറഞ്ഞ വാക്കുകൾ മേനോന്റെ മനസ്സിനെ അലട്ടുന്നുണ്ട് എന്ന് അഭിക്ക് മനസ്സിലായി.

ഞാൻ കാരണം വല്ല്യച്ഛന്റെ ജീവൻ അപകടത്തിൽ ആയി ല്ലേ. അയാൾ മേനോനെ നോക്കി. പക്ഷേ എത്രയും വേഗം തറവാട്ടിൽ എത്തണം എന്ന് മാത്രമാണ് അയാൾ മറുപടി പറഞ്ഞത്.

നിമിഷ നേരം കൊണ്ട് പ്രകൃതിക്ക് മാറ്റം സംഭവിച്ചു. മാനം കറുത്തു കൊള്ളിയാന്റെ അകമ്പടിയോടെ മഴ ആർത്തിരമ്പി.

മംഗലത്ത് തറവാടിന്റെ പൂമുഖത്ത് ദേവീമാഹാത്മ്യം വായിച്ചു കൊണ്ടിരുന്ന ദേവകിയമ്മ ഇടിയും മഴയും കണ്ടമാത്രയിൽ ലക്ഷ്മിയെ വിളിച്ചു.

കുട്ടീ മഴ കനത്തു എന്ന് തോന്നുന്നു. അവർ ഇനിയും എത്തിയിട്ടില്യലൊ. മഴ കണ്ടോണ്ട് കാളകെട്ടിയിൽ താങ്ങിട്ടുണ്ടാവും തമ്പ്രാട്ടി. ലക്ഷ്മി മറുപടി പറഞ്ഞു.

ഹാ. അമ്മേ ദേവീ നീയേ തുണ ദേവകിയമ്മ ദേവീമാഹാത്മ്യം തൊട്ട് തൊഴുതു.

കുട്ടീ മഴ വീഴും മുന്നേ പടിപ്പുര അടച്ചേക്കൂ. ദേവകിയമ്മ ലക്ഷ്മിയെ നോക്കി. അവൾ പടിപ്പുര ലക്ഷ്യമാക്കി നടന്നു.

നിമിഷ നേരം കൊണ്ട് മഴ തിമർത്ത് പെയ്തു തുടങ്ങി. ദേവകിയമ്മയ്ക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ സാധിച്ചില്ല.

കുട്ടീ ഇങ്ങട് പോന്നോളൂ മഴ വീഴണ കണ്ടില്ലേ. അവർ ലക്ഷ്മിയെ തിരിച്ചു വിളിച്ചു. എന്നാൽ അവരുടെ ശബ്ദം മഴയുടെ രുദ്രതാളത്തിൽ അലിഞ്ഞു പോയി.

കുട്ടി നനയൂലോ ന്റെ ദേവീ, അവർ ചുവരിൽ തൂക്കിയ കുടയുമായി പടിപ്പുരയിലേക്ക് നടന്നു.

മഴത്തുള്ളികൾ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ അവരുടെ മേലെ പടർന്നു കയറി.

മുഖത്തേക്ക് തെറിച്ചു വീണ മഴ വെള്ളം തുടച്ചു കൊണ്ട് അവർ മുന്നോട്ട് നോക്കി.

പടിപ്പുര അടച്ചിരിക്കുന്നു. എന്നാൽ ലക്ഷ്മിയെ കാണാനില്ല. ഈ കുട്ടി ഇതെങ്ങോട്ടാ പോയെ. മഴയത്താ കുട്ടിക്കളി.

ലക്ഷ്മി, ലക്ഷ്മി, അവർ ഉറക്കെ വിളിച്ചു. എന്നാൽ പ്രതികരണമുണ്ടായില്ല.

അഭിയുടെ വാക്കുകൾ പെട്ടന്ന് ദേവകിയമ്മയുടെ മനസ്സിലേക്ക് ഓടിയെത്തി. കൂടെ ലക്ഷ്മിക്ക് ഉണ്ടായ അനുഭവവും.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ അവർക്ക് തോന്നി, ഒരു ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി. ലക്ഷ്മി പുറകിൽ നിൽക്കുന്നു.

ഹോ, ഭയപ്പെടുത്തി കളഞ്ഞൂലോ കുട്ട്യേ. എവിടെ പോയതായിരുന്നു ഈ മഴയിൽ. നനഞ്ഞു കുളിച്ചു നിൽക്കണ കണ്ടില്ല്യേ. ഇനിയിപ്പോ അസുഖം വരുത്തി വയ്ക്കാനാ ഭാവം, അവർ അവളെ ശകാരിച്ചുകൊണ്ട് അടുത്തേക്ക് നീങ്ങി.

പെട്ടെന്ന് അതിശക്തമായ ഒരു കൊള്ളിയാൻ ദേവകിയമ്മയുടെ കാഴ്ച മറച്ചു. കണ്ണ് ചിമ്മി മുന്നോട്ട് നോക്കിയ അവർ ഞെട്ടി.ലക്ഷ്മി നിന്നിടം ശൂന്യം.

നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കരങ്ങളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി.
#തുടരും