അയാൾ ഉറക്കെ വിളിച്ചു. വിളി കേട്ടെന്ന പോലെ ആ മുറിയിൽ നിന്നും അവൾ പുറത്തേക്കു വന്നു.
എന്താ…..
എന്താന്നോ… നിൻ്റെ പുന്നാര മോന് ഞാൻ അവൻ്റെ അച്ഛനാണെന്ന ഓർമ്മ വല്ലതും ഉണ്ടോ..?
അച്ഛനോ ….? നിങ്ങളോ…..? മറന്നോ നിങ്ങൾ കൊല്ലങ്ങൾക്കു മുന്നെ നിങ്ങൾ തന്നെയാണ് തടഞ്ഞത്. അന്നു പറഞ്ഞ വാക്കുകൾ മറന്നു പോയോ. വേണേ ഞാൻ ഓർമ്മിപ്പിക്കാം
ലക്ഷ്മിയതു പറഞ്ഞതും അയാൾ തലകുനിച്ചു നിന്നു.
ഇനി മേലിൽ എന്നെ അച്ഛാ എന്നു വിളിച്ചു പോകരുത്. എനിക്കിങ്ങനെ ഒരു മകനില്ല എന്നു നിങ്ങൾ പറഞ്ഞ ആ നിമിഷം അവൻ്റെ മനസിൽ നിങ്ങൾ മരിച്ചു. ആ അവൻ നിങ്ങളെ ഇനി അച്ഛനായി കാണും എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ.?
ലക്ഷ്മി അത് ഞാൻ
രാമേട്ടാ ….. മതി, ഇന്നവനൊരു വിലയുണ്ട്. ആ വിലയുടെ പിൻബലത്തിൽ നിങ്ങൾക്കു ചിലതു നേടാനുണ്ട് , അതിനു വേണ്ടിയുള്ള നാടകം എന്തിനാ….. ഞാൻ പൊട്ടിയൊന്നുമല്ല.
ലക്ഷ്മി മതി , പറ്റിപ്പോയി , അതു തിരുത്താൻ ഒരു അവസരം അതെനിക്കു തന്നു കൂടെ.
വൈകിപ്പോയി രാമേട്ടാ … ഒത്തിരി വൈകി പോയി.
ലക്ഷ്മി, എനിക്കറിയാം, പക്ഷെ നീ വിചാരിച്ചാൽ നടക്കും. നാളെ അവരെ രണ്ടു പേരെയും നീ വീട്ടിലേക്കു ക്ഷണിക്ക് . നമുക്ക്
നടക്കില്ല രാമേട്ടാ …. നാളെ അവർ തിരിച്ചു പോവുകയാണ്. അതു പറയാനാണ് അവൻ വന്നത് തന്നെ.
തിരിച്ചു പോവുകയോ…. എങ്ങോട്ട്
ബാംഗ്ലൂർക്ക്.
അതു കേട്ടതും രാമചന്ദ്രൻ പല്ലു കടിച്ചു. വർദ്ധിച്ചു വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് അയാൾ പറഞ്ഞു.
നിന്നെ അല്ലെ അവന് ഏറെ പ്രിയം, എന്നിട്ടു പോകുന്നതിനു മുന്നെ ആ കുട്ടിയെ ഇവിടെ കൊണ്ട് വന്ന് നിൻ്റെ അനുഗ്രഹം വാങ്ങിക്കുക പോലും ചെയ്തോ അവൻ.
രാമേട്ടാ .. മതി , എൻ്റെ അനുഗ്രഹം അതു കല്യാണ മണ്ഡപത്തിൽ വെച്ചു തന്നെ അവർ ഇരുവരും വാങ്ങിയതാണ് . പിന്നെ ഇവിടെ കൂട്ടി കൊണ്ട് വന്ന് ആ കുട്ടിയെ കൂടി അപമാനപ്പെടുത്തണ്ട എന്നവൻ കരുതി കാണും.
ലക്ഷ്മി..
ഒച്ചയെടുക്കണ്ട രാമേട്ടാ …. അന്ന് മണ്ഡപത്തിൽ വെച്ച് നിങ്ങളും ഇഷാനികയും ആ കൊച്ചിനോട് പറഞ്ഞെതെല്ലാം മറന്നോ… നിങ്ങൾക്കു തോന്നുന്നുണ്ടോ സ്വമനസാൽ ആ കുട്ടി ഈ വീടിൻ്റെ പടി ചുവട്ടുമെന്ന്.
ലക്ഷ്മായതു പറഞ്ഞതും മറുപടി പറയാനാവാതെ തല കുനിച്ചു നിൽക്കുവാൻ മാത്രമാണ് രാമചന്ദ്രനു സാധിച്ചത്. അയാൾക്കു വ്യക്തമായി അറിയാം തെറ്റുകൾ ആരുടെ ഭാഗത്താണെന്ന്.
പിഴച്ചു പോയെന്നു കരുതിയ അമ്പ്, സ്വയം കളഞ്ഞ ശേഷം അതു ലക്ഷ്യം കണ്ടപ്പോൾ തനിക്കു സ്വന്തമാണെന്നു വാശി പിടിച്ചിട്ടു കാര്യമില്ല എന്നയാൾക്കറിയാം.