അവനോടൊപ്പം കാറിൽ കയറി ഇരുന്നതും കാർ മുന്നോട്ടു കുതിച്ചു. ഓർമ്മകളുടെ ഭാരം കൂടി വന്നു കൊണ്ടിരുന്നു. കുഞ്ഞു നാൾ മുതൽ ഉള്ള മോഹമാണ് ഈ നശിച്ച വീട് വിട്ട് എങ്ങോട്ടെങ്കിലും പോകണമെന്നത്.
അന്നും ഇന്നും അതു നടക്കാതിരുന്നത് എൻ്റെ പാവം അമ്മ ഒരാൾ കാരണമാണ്. ആ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ മാത്രം ഈ ആദിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതു കൊണ്ട് മാത്രം ഇത്രയും കാലം അപമാനവും, കുത്തുവാക്കുകളും, പരിഹാസങ്ങളും സഹിച്ച് ആ വീട്ടിൽ കഴിഞ്ഞു കൂടി. എല്ലാം അമ്മയ്ക്കു വേണ്ടി മാത്രം.
ചിന്തകൾക്കു വിരാമമിട്ടു കൊണ്ട് , അവൻ കാറിൽ നിന്നും ഇറങ്ങി. ആ വലിയ കവാടം തള്ളി തുറന്ന് അകത്തേക്കു കയറുമ്പോൾ മനസു മടിക്കുന്നത് അവൻ തിരിച്ചറിഞ്ഞിരുന്നു. അമ്മയെന്ന ചെറു കിരണം മാത്രമാണ് ആദിയെന്ന ആ കുഞ്ഞു മഴപ്പാറ്റയെ വീണ്ടും ആ അന്ധകാരനിലയത്തിലേക്ക് ആകർക്ഷിക്കുന്നത്.
വീടിനകത്തേക്ക് കാലടി വെച്ചതും ആദി കണ്ടു സോഫയിലിരിക്കുന്ന തൻ്റെ അച്ഛനെ . ആദിയെ കണ്ടതും ആ മുഖം മാറി. പെട്ടെന്ന് ഒരു പുഞ്ചിരിയോടെ ആദ്യമായി അവൻ്റെ അച്ഛൻ അവനോടായി പറഞ്ഞു.
ആ നീ.. വന്നോ… ഒറ്റയ്ക്കാണോ… അതോ..
ആ വാക്കിൻ്റെ പൊരുൾ അറിഞ്ഞതു പോലെ അവൻ ഒന്നു ചിരിച്ചു. ആ ചിരിയിൽ നിറഞ്ഞു നിന്ന ഭാവം വെറും പുച്ഛം മാത്രം.
ഞാനമ്മയെ കാണാൻ വന്നതാണ്.
എടുത്തടിച്ച പോലെ ആദിയതു പറഞ്ഞപ്പോൾ രാമചന്ദ്രനും എന്തോ പോലെയായി. എന്നാൽ അതൊന്നും പുറത്തു കാട്ടാതെ രാമചന്ദ്രൻ വിളിച്ചു പറഞ്ഞു.
എടി, ലക്ഷ്മി… ലക്ഷ്മി… നിൻ്റെ പുന്നാര മോൻ വന്നിട്ടുണ്ട്.
ഞാൻ വന്ന വിവരമറിഞ്ഞ് അടുക്കളയിൽ നിന്ന് ഓടി വരുന്ന ആ രൂപം കണ്ടതും ചങ്കൊന്നു പിടഞ്ഞു. അവനും വേഗം തന്നെ അമ്മയ്ക്കരികിലേക്ക് ഓടി ചെന്നു. അവനരികിലെത്തിയതും ആ അമ്മയുടെ കരങ്ങൾ അവൻ്റെ കവിളിൽ തലോടി കൊണ്ടിരുന്നു.
ആ സമയമത്രയും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു കണ്ടതും അവൻ്റെ മിഴികളും നിറഞ്ഞു.
മോനെ,…..
അമ്മ വിളിച്ചതും അവനൊന്നു ചിരിച്ചു. പെട്ടെന്നു ഓർമ്മ വന്നതു പോലെ അവൻ അമ്മയെയും കൂട്ടി തൻ്റെ മുറിയിലേക്കു പോയി. മകനും തൻ്റെ ഭാര്യയും മുറിയിലേക്കു പോകുന്നത് രാമചന്ദ്രൻ നോക്കി നിന്നു. ആ മുഖത്ത് തെളിഞ്ഞു നിന്നത് പുച്ഛം മാത്രമായിരുന്നു.
മുറിയിലെത്തിയതും ആദി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു. അവനെ ആശ്വസിപ്പിക്കുവാൻ എന്ന വണ്ണം ആ കൈകൾ സ്നേഹത്തോടെ അവൻ്റെ പുറത്ത് തലോടി കൊണ്ടിരുന്നു.
അമ്മേ…