ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ 57

Views : 9870

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ

Unnikuttante Swantham Varada

ഞാനും ഒരു കൊച്ചു കൃഷ്ണനായതുകൊണ്ടാകും ഞങ്ങളുടെ കൃഷ്ണൻ കോവിലെനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നത്‌.അവിടുത്തെ ആലിൻ ചുവട്ടിലിരുന്ന് കൂട്ടുകരോട്‌ സൊറ പറഞ്ഞ്‌ അമ്പലത്തിൽ വരുന്ന സുന്ദരിമാരെ വായിനോക്കുന്ന കൗമാര വികൃതികൾ നിർത്തിയത്‌ എന്റെ പെങ്ങൾ വലുതായതോടെയാണ്‌…ഞങ്ങൾ നോക്കിയിരുന്ന സുന്ദരിമാരും ആരുടെയെങ്കിലും സഹോദരിയായിരിക്കുമല്ലൊ എന്ന ചിന്ത അതിൽ നിന്നും വിലക്കുവാൻ തുടങ്ങി.

ജോലി കിട്ടിയതിനു ശേഷവും കുട്ടിക്കാലം മുതലുള്ള ശീലമായ ക്ഷേത്ര ദർശ്ശനം മുടക്കിയിരുന്നില്ല.ഒരാഴ്ച ട്രെയിനിംഗ്‌ പോയിട്ട്‌ വന്ന ദിവസം വൈകിട്ട്‌ വന്ന ഉടനെ കുളിച്ചിട്ട്‌ നേരെ പോയത്‌ അമ്പലത്തിലേക്കാണ്‌…കണ്ണനെ ഒരു നേരമെങ്കിലും കണ്ടില്ലെങ്കിൽ മനസ്സിനാകെയൊരു ഉണ്മ്മേഷക്കുറവാണ്‌…

ഒരാഴ്ച കാണതിരുന്നേന്റെ പിണക്കം തീർക്കാൻ ഒരു തുളസിമാല വാങ്ങി അർപ്പിക്കാമെന്ന് കരുതി.ഞാനും കണ്ണനും അങ്ങനെയാണ്‌… ചില സമയത്ത്‌ കണ്ണനെന്റെ കളിക്കൂട്ടുകാരൻ ആണെന്നാ എന്റെ വിചാരം.എനിക്കെന്തേലും സങ്കടമുണ്ടാകുമ്പോൾ ആദ്യം പറയുന്നത്‌ കണ്ണനോടാണ്‌.ആ ചിരി തൂകിയുള്ള നിൽപു കാണുമ്പോൾ എന്റെ സങ്കടത്തിനുള്ള പരിഹാരവും മനസ്സിൽ തെളിഞ്ഞുവരും.എന്നെ കണ്ടില്ലെങ്കിൽ കണ്ണൻ പിണങ്ങുമെന്ന എന്റെ കുട്ടിക്കാലം മുതലുള്ള ചിന്ത ഇത്ര വലുതായിട്ടും മാറുന്നില്ല.

‘ഒരു തുളസിമാല….’ – അമ്പല നടയിൽ മാല കെട്ടുന്ന പെൺകുട്ടിയോട്‌ പറഞ്ഞു.ഏതാണീ കുട്ടി?നേരത്തെ മാല കെട്ടിയിരുന്ന ലക്ഷ്മി അമ്മയുടെ മകളാണോ?ഏയ്‌ അല്ല..ലക്ഷ്മി അമ്മയ്ക്ക്‌ രണ്ടാൺ മക്കളാണല്ലോ .ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നതിനിടയിൽ അവൾ മാല തന്നിട്ട്‌ ഇരുപത്‌ രൂപ എന്ന് പറഞ്ഞു.

“ഇരുപത്‌ രൂപയോ?കഴിഞ്ഞയാഴ്ച ഞാൻ ലക്ഷ്മി അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങിയത്‌ പതിനഞ്ചു രൂപയ്ക്കാണല്ലോ?ഇത്രപെട്ടെന്ന് അഞ്ച്‌ രൂപ കൂട്ടിയോ?താനാളു കൊള്ളാല്ലോ?”

‘കഴിഞ്ഞയാഴ്ച ഉള്ളിക്കുള്ള വിലയല്ലല്ലോ ഇന്നുള്ളത്‌?എല്ലാ സാധനങ്ങൾക്കും ഓരോ ദിവസവും വില കൂടുവല്ലേ ?ഭഗവാനു വേണ്ടി മാത്രം പിന്നെയീ പിശുക്കെന്തിനാ കാണിക്കുന്നത്‌?’

“ഇയാൾ ലക്ഷ്മിയമ്മയുടെ ആരാണ്‌?

“ആരുമല്ല..ലക്ഷ്മി അമ്മയ്ക്ക്‌ സുഖമില്ല..അതുകൊണ്ട്‌ ഇനിയും മാല കെട്ടുവാൻ വരില്ല.. ഇവിടുത്തെ തിരുമേനി എന്നോട്‌ മാലകെട്ടിക്കോളാൻ പറഞ്ഞു”

തുളസ്സി മാലയും വാങ്ങി അവളെ ‘കാന്താരി ‘ എന്ന് മനസ്സിൽ വിളിച്ചുകൊണ്ട്‌ ഞാൻ കണ്ണന്റെ നടയിലേക്ക്‌ നീങ്ങി.എന്തെന്നറിയില്ല ഇന്ന് കണ്ണന്റെ മുൻപിൽ കൈകൂപ്പി നിന്നപ്പോൾ മനസ്സു നിറയെ അവളാണ്‌…ആ കാന്താരി..കണ്ണനെന്നെ നോക്കി കള്ളച്ചിരി തൂകുന്നപോലെ തോന്നി.
കണ്ണനെ തൊഴുതിറങ്ങി വന്നപ്പോൾ ഞാനവളെ അവിടെ നോക്കിയെങ്കിലും കാണാൻ സാധിച്ചില്ല.അവളാരെന്നറിയാൻ പറ്റിയില്ലല്ലൊ എന്ന് ചിന്തിച്ച്‌ ഞാൻ ആൽതറയിലേക്ക്‌ നടന്നു.ആലിലകൾ കാറ്റത്തുലഞ്ഞ്‌ എന്നെ കളിയാക്കി ചിരിക്കുന്നപോലെ തോന്നിപ്പോയി.ഈ സന്ധ്യക്ക്‌ എന്നത്തേക്കാളും മനോഹാരിത തോന്നുന്നു.അമ്പലപ്രാവുകൾ കൊക്കൊരുമി പ്രണയം പങ്കുവയ്ക്കുന്നു.അസ്തമയ സൂര്യൻ സിന്ദൂരം ചാർത്തി ആകാശത്തെ സീമന്ദിനിയാക്കിയിരിക്കുന്നു.പ്രണയാതുരമായൊരു അന്തരീക്ഷം..

വീട്ടിൽ ചെന്നിട്ടും അവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.ഒത്തിരി പെൺകുട്ടികളെ കൂട്ടുകാരോടൊപ്പം നോക്കിയിരുന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പെൺകുട്ടിയോടും തോന്നാത്തൊരിഷ്ടം അവളോട്‌ തോന്നുന്നു.

‘ഉണ്ണിക്കുട്ടാ നീ അത്താഴം കഴിക്കാൻ വരുന്നില്ലേ’ എന്ന അമ്മയുടെ ചോദ്യമാണ്‌ എന്നെ ചിന്തകളിൽ നിന്നുണർത്തിയത്‌.ഞാനിത്ര വലുതായി ജോലിക്കാരനൊക്കെ ആയിട്ടും അമ്മയ്ക്കിപ്പോഴും ഞാൻ ഉണ്ണിക്കുട്ടനാണ്‌…സ്വരൂപ്‌ എന്ന എന്റെ പേര്‌ അമ്മയൊന്നു വിളിച്ചു കേൾക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അമ്മയുടെ സ്നേഹത്തിൽ കുതിർന്ന ഉണ്ണിക്കുട്ടൻ വിളിയാണെനിക്കും ഇഷ്ടം.

ജോലികിട്ടിയതിനു ശേഷം മിക്കപ്പോഴും വൈകിട്ടത്തേക്ക്‌ മാത്രം ചുരുങ്ങിയ ക്ഷേത്ര ദർശ്ശനം അങ്ങനെ രാവിലെകൂടി പുന:രാരംഭിച്ചു.കണ്ണനെയും ദർശ്ശിച്ച്‌ അവളെയുമൊന്ന് കണ്ടിറങ്ങുമ്പോൾ മനസ്സിനാകെയൊരു കുളിർമ്മ തോന്നിത്തുടങ്ങിയിരുന്നു.അന്ന് ഞാനവളോട്‌ പതിവ്‌ പുഞ്ചിരിയോടൊപ്പം പേരെന്താണെന്ന് ചോദിക്കുകയും ചെയ്തു.’മാല വാങ്ങുന്നതിന്‌ പേരറിയണോ മാഷെ എന്ന് ചോദിച്ചെങ്കിലും ‘വരദ’ എന്നാണ്‌ പേരെന്നവൾ പറഞ്ഞു.അവളേക്കുറിച്ച്‌ കൂടുതൽ അറിയണമെന്ന് തോന്നിയെങ്കിലും അവളോട്‌ ചോദിക്കുവാനുള്ള ധൈര്യം ഇല്ലാത്തതുകാരണം ചോദിച്ചില്ല.

അമ്പലത്തിലെ ഹരീന്ദ്രൻ തിരുമേനി എന്റെ സുഹൃത്താണ്‌.വരദയേക്കുറിച്ച്‌ ഹരീന്ദ്രനോട്‌ ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അമ്പലത്തിനടുത്തുള്ള വീട്ടിലാണ്‌ താമസമെന്നും അച്ഛനും അമ്മയും മരിച്ചു പോയെന്നും ആകെയുള്ളത്‌ അമ്മയുടെ അമ്മ മാത്രമാണെന്നും ഹരീന്ദ്രൻ പറഞ്ഞു.നേരത്തെ മാല കെട്ടിക്കൊണ്ടിരുന്ന ലക്ഷ്മി അമ്മയുടെ തറവാടിനടുത്തായിരുന്നു അവരുടെ വീട്‌.അവളുടെ അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കേണ്ടി വന്നു.ആരും സഹായത്തിനില്ലാത്തതുകൊണ്ട്‌ ലക്ഷ്മിയമ്മ അവരെ ഈ നാട്ടിലേക്ക്‌ അന്നേ ക്ഷണിച്ചിരുന്നു.

മുത്ത്ശ്ശിയുടേയും കൊച്ചുമോളുടേയും ജീവിതം വളരെ കഷ്ടത്തിലാണ്‌…ഇവിടുന്നു കിട്ടുന്ന ചെറിയ വരുമാനവും പിന്നെ പടച്ചോറുമൊക്കെയാണ്‌ ആശ്വാസം.ആ കുട്ടി ഡിഗ്രീ ഒന്നാം വർഷം കഴിഞ്ഞപ്പോഴാണ്‌ അവളുടെ അച്ഛൻ കിടപ്പിലായത്‌.ഒരു വർഷത്തിനുള്ളിൽ അച്ഛൻ മരിച്ചു.അവൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം.എവിടെയെങ്കിലുമൊരു ജോലി വാങ്ങിക്കൊടുക്കാമോന്നവൾ ചോദിച്ചിട്ടുണ്ട്‌.കണ്ണനെന്തെങ്കിലും വഴി കാണിച്ചുകൊടുക്കുമായിരിക്കുമെന്ന് പറഞ്ഞ്‌ ഹരീന്ദ്രൻ നടന്നകന്നു.

അന്ന് വൈകുന്നേരം ഞാനും അനുജത്തി മീനൂട്ടിയുംകൂടി കോലായിൽ അമ്മയുടെ മടിയിൽ തലവച്ച്‌ കിടന്ന് നാട്ടു വർത്തമാനം പറയുന്നതിനിടയിൽ അമ്പലത്തിലൊരു പൂക്കാരി ചേച്ചി വന്നിട്ടുണ്ടെന്ന് മീനൂട്ടി പറഞ്ഞു.

“അമ്മേ ആ ചേച്ചി ഒത്തിരി സുന്ദരിയാ..ചേച്ചീടെ മുടിയൊന്ന് കാണണം..എനിക്ക്‌ ചിലപ്പോൾ കുശുമ്പ്‌ തോന്നും കണ്ടിട്ട്‌..ഒരു പാവം ചേച്ചിയാ..അതിന്റെ അച്ഛനും അമ്മയും മരിച്ചുപോയി..ഒരു മുത്തശ്ശി മാത്രമേയൊള്ളു..വരദ എന്നാ പേര്‌…നല്ല പേരല്ലേ ഏട്ടാ”

“നീ അമ്പലത്തിൽ പോകുന്നത്‌ ഭഗവാനേ തൊഴാനാണോ അതോ നാട്ടുകാരുടെ വിശേഷം അറിയാനാണോ ” എന്ന് പറഞ്ഞവളെ ശാസിച്ചപ്പോൾ എല്ലാം അറിഞ്ഞ ഇവളിവിടെ ഉള്ളപ്പോഴാണല്ലോ ഹരീന്ദ്രനോട്‌ അവളേക്കുറിച്ച്‌ തിരക്കിയതെന്നോർത്ത്‌ എനിക്ക്‌ ചെറിയ ലജ്ജ തോന്നി.

“ഞാൻ കണ്ടല്ലോ ഏട്ടൻ കഴിഞ്ഞ ദിവസം ആ ചേച്ചിയോട്‌ ചിരിച്ച്‌ വർത്തമാനം പറയുന്നത്‌”
“അതിനെന്താ?”

“ഒന്നുമില്ലേ..”
“എങ്കിലെന്റെ മോളു പോയിരുന്ന് പഠിക്കാൻ നോക്ക്‌” എന്ന് പറഞ്ഞവളേ ഓടിച്ചു വിട്ടിട്ട്‌ അമ്മയുടെ മടിയിൽ ആകാശത്തേക്ക്‌ നോക്കി ഞാൻ വീണ്ടും കിടന്നു.

ഞാനൊരു ദിവസം രാവിലെ ക്ഷേത്രത്തിൽ ചെന്നപ്പോൾ ഗോകുലും വരദയുമായ്‌ സംസാരിച്ച്‌ നിൽക്കുന്നതാണ്‌ കണ്ടത്‌.ഗോകുലിനെ എന്റെ അമ്മയ്ക്കൊക്കെ ഭയങ്കര കാര്യമാണ്‌.അവൻ ചെറുതിലേ ഒരുപാട്‌ കഷ്ടപ്പെട്ടാണ്‌ വളർന്നത്‌.അവനെങ്ങനെയാണ്‌ ഇന്നത്തെ നിലയിലെത്തിയതെന്ന്‌ ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്‌.എനിക്ക്‌ ജോലി കിട്ടുന്നതുവരെ അവനെ കണ്ടുപഠിക്കെന്ന് എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു.അവനെന്താണ്‌ ജോലിയെന്ന് ആർക്കും അറിയില്ല.എന്തായാലും അവനിഷ്ടം പോലെ സമ്പാതിക്കുന്നുണ്ട്‌.അവരുടെ സംസാരം കണ്ടിട്ട്‌ അവർക്കിടയിലെന്തോ ഒന്നുള്ളതുപോലെയെനിക്ക്‌ തോന്നി.അന്നവളോട്‌ എന്റെയുള്ളിലെ ഇഷ്ടം തുറന്നു പറയാൻ ധൈര്യം സംഭരിച്ചിട്ടായിരുന്നു ഞാൻ ചെന്നത്‌.വരദയുടേയും ഗോകുലിന്റെയും സംസാരം കണ്ടിട്ട്‌ ഞാനത്‌ പറയേണ്ടെന്ന് തീരുമാനിച്ചെങ്കിലും കണ്ണന്റെ മുൻപിൽ കൈ കൂപ്പി നിന്നപ്പോൾ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ നിറഞ്ഞൊഴുകി.

മീനൂട്ടിയുടെ പിറന്നാൾ ദിവസം ഞാനും മീനൂട്ടിയും ഒരുമിച്ചാണ്‌ക്ഷേത്രത്തിലെത്തിയത്‌.തുളസിമാല വാങ്ങുവാൻ ഞങ്ങൾ ചെന്നെങ്കിലും വരദയുണ്ടായിരുന്നില്ല.വരദേച്ചി വന്നില്ലേ എന്ന് മീനൂട്ടി ഹരീന്ദ്രനോട്‌ ചോദിച്ചു.
‘ഇല്ല മീനു..വരദ ഇന്നേതോ ജോലിക്കാര്യത്തിനുവേണ്ടി ഗോകുലിനൊപ്പം പട്ടണത്തിൽ പോകുമെന്ന് പറഞ്ഞിരുന്നു’

അതുകേട്ടതും എനിക്കെന്തോ വല്ലായ്മ തോന്നി.മീനൂട്ടിയെ വീട്ടിൽ കൊണ്ടാക്കിയിട്ട്‌ ഞാനോഫീസിലേക്ക്‌ പോയി.അന്ന് ബൈക്ക്‌ ഓടിക്കുമ്പോൾ എനിക്ക്‌ പലതവണ കംട്രോൾ പോയി.എനിക്കന്ന്‌ ഓഫീസ് ആവശ്യത്തിനായി ഠൗണിൽ പോകണമായിരുന്നു.അവിടെവരെ എങ്ങനെ ബൈക്കോടിച്ചു പോയെന്നുപോലും എനിക്കറിഞ്ഞൂടാ.

വൈകുന്നേരം ഠൗണിൽ നിന്ന് തിരിച്ചുവരുന്ന വഴി വരദയും ഗോകുലും കൂടി ഒരു വലിയ ഹോട്ടലിലേക്ക്‌ കയറിപ്പോകുന്നത്‌ കണ്ടു.ആ ഹോട്ടൽ അത്ര നല്ല രീതിയിലുള്ളതല്ലെന്ന് അവിടെ ജോലി ചെയ്യുന്ന എന്റെയൊരു കൂട്ടുകാരൻ വിനു പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.അതുകാരണമെനിക്കെന്തോ പേടി തോന്നു.അവർ കാണാതെ ഞാനവരുടെ പുറകെ പോയി.അവർ റൂം നമ്പർ 108ന്റെ തക്കോൽ വാങ്ങി പടികൾ കയറിപ്പോകുന്നതു കണ്ടു.

വിനു പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടിത്തരിച്ചിരുന്നു.ഗോകുൽ ഏതോ പെൺ വാണിഭ സംഘത്തിന്റെ കണ്ണിയാണെന്നും മിക്കവാറും പെൺകുട്ടികളെ കൊണ്ടുവന്ന് ഇവിടെ റൂമെടുക്കുന്നവർക്ക്‌ കൊടുക്കാറുണ്ടെന്നും അവൻ പറഞ്ഞു.ഇന്ന് 108ലുള്ളത്‌ ഏതോ വമ്പൻ സ്രാവാണെന്നും അയാൾക്ക്‌ കാഴ്ചവയ്ക്കാനാകും ആ പെൺകുട്ടിയെ കൊണ്ടുപോയിരിക്കുന്നതെന്നും വിനു കൂട്ടിച്ചേർത്തു.

എനിക്ക്‌ വേണ്ടപ്പെട്ട കുട്ടിയാണ്‌ കൂടെയുള്ളതെന്നും എനിക്കവളെ രക്ഷിക്കണമെന്നും പറഞ്ഞ്‌ ഞാൻ അവിടെക്ക്‌ പാഞ്ഞു.ഞാനവിടെ എത്തി റൂമിൽ തട്ടിയെങ്കിലും അത്‌ തുറന്നില്ല.ചെവി കൂർപ്പിച്ചപ്പോൾ അകത്തെന്തോ ബഹളം നടക്കുന്നതായിട്ട്‌ തോന്നി.പിന്നെ ഞാനൊട്ടും ആലോചിച്ച്‌ നിന്നില്ല.കതക്‌ ചവിട്ടി തുറന്നപ്പോൾ കണ്ട കാഴ്ച എന്നെ രോഷാകുലനാക്കി.ആ റൂമിലുണ്ടായിരുന്നയാൾ ഗോകുലിന്റെ മുൻപിൽ വച്ചുതന്നെ വരദയെ ഉപദ്രവിക്കാനുള്ള ശ്രമത്തിലായിരുന്നു.അവന്റെ കൈകളിൽ നിന്ന് രക്ഷപേടാൻ കുതറുന്ന വരദ എന്നെ കണ്ടതും വാവിട്ട്‌ നിലവിളിച്ചു.ഗോകുൽ എന്നെ റൂമിൽ നിന്നിറക്കിവിടാൻ നോക്കിയെങ്കിലും ഞാനവന്റെ കരണം നോക്കി കുറേ അടിച്ചിട്ട്‌ കൂടെ
യുള്ളവനെ തള്ളിയിട്ട്‌ അവന്റെ പിടിയിൽ നിന്ന് വരദയെ രക്ഷിച്ചു.
‘നിന്റെ വീട്ടിലും ഇതുപോലൊരെണ്ണം വളർന്നുവരുന്നുണ്ടെന്ന് മറക്കണ്ട..നിന്നെ ഞാൻ വെറുതെ വിടുന്നത്‌ നിന്റെ പാവം അമ്മയേം പെങ്ങളേം ഓർത്തിട്ടാ..നിന്നെ ഇനിയും ആ നാട്ടിൽ കണ്ടുപോകരുത്‌’ എന്ന് ഗോകുലിനോട്‌ പറഞ്ഞ്‌ വരദയുടെ കൈ പിടിച്ച്‌ ഞാനവിടുന്നിറങ്ങി.

ബൈക്കിലെന്റെയൊപ്പം വരാൻ മടിച്ചെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനമവൾ അതിൽ കയറി.കുറേ നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.
“എന്താ സംഭവിച്ചത്‌?എന്തിനാണ്‌ അവന്റെയൊപ്പം അങ്ങോട്ട്‌ പോയത്‌”
“ഒരു ജോലി വാങ്ങി തരാമെന്നും പറഞ്ഞ്‌ ഒരോഫീസിൽ വൈകുന്നേരം വരെ കൊണ്ടുപോയി ഇരുത്തി.എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളുടെ ഓഫീസായിരുന്നത്‌.അയാൾക്ക്‌ അവിടേക്ക്‌ വരാൻ സമയമിന്നില്ലാത്തതുകൊണ്ട്‌ ഇന്റർവ്യു ആ ഹോട്ടലിൽ വച്ച്‌ നടത്താമെന്ന് പറഞ്ഞെന്നും എന്നെ വിശ്വസിപ്പിച്ചാണ്‌ അവിടേയ്ക്ക്‌ കൊണ്ടുപോയത്‌.ഗോകുലൊരിക്കലും എന്നെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല.എന്നെ വിവാഹം കഴിക്കാമെന്ന് വാക്കും തന്നിട്ടുണ്ടായിരുന്നു” അവൾ പൊട്ടിക്കരഞ്ഞു.

“നടന്നത്‌ നടന്നു.ആരുമൊന്നും അറിയണ്ട.മുത്തശ്ശിയോട്‌ പറഞ്ഞ്‌ അവരേക്കൂടി സങ്കടപ്പെടുത്തണ്ട.ആരു ചോദിച്ചാലും ഇന്റർവ്യൂ കഴിഞ്ഞു അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാത്രം പറയുക” എന്ന എന്റെ വാക്ക്‌ കേട്ട്‌ ‘ശരി ‘ എന്നവൾ സമ്മതിച്ചു.

അവളുമായ്‌ തിരിച്ചു പോരുമ്പോൾ ഒരു മഴ പെയ്തുതോർന്ന ആശ്വാസമായിരുന്നു.അവളെ അവളുടെ വീടിന്റെ സമീപമിറക്കി ഞാൻ വീട്ടിലേക്ക്‌ യാത്രയായി.

അന്ന് അത്താഴം കഴിഞ്ഞ്‌ അമ്മയോട്‌ ഞാൻ അന്നുണ്ടായ സംഭവം വിവരിച്ചു.അമ്മയ്ക്കാദ്യം ഗോകുലിനേക്കുറിച്ചറിഞ്ഞതൊന്നും വിശ്വസിക്കാൻപോലും കഴിഞ്ഞില്ല.അവൻ സമ്പാതിച്ചതൊക്കെ ഒരുപാട്‌ പെൺകുട്ടികളുടെ കണ്ണീർ വീണിട്ടാണെന്ന് ഞങ്ങൾ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.ഞങ്ങളുടെ മീനൂട്ടിയെ അവനെക്കൊണ്ട്‌ കല്യാണം കഴിപ്പിച്ചാലോ എന്ന ചിന്ത അമ്മയ്ക്കുണ്ടായിരുന്നെന്ന് അന്നാണ്‌ ഞാനറിഞ്ഞത്‌.

“അമ്മേ എനിക്ക്‌ വരദയെ ഇഷ്ടമാണ്‌.അവളേ ഞാൻ കല്യാണം കഴിച്ചോട്ടെ?അമ്മ അവളെ കണ്ടിട്ടുണ്ടല്ലൊ..അമ്മയ്ക്കവളെ ഇഷ്ടമാണോ?”

” നിനക്ക്‌ ഇഷ്ടമായ ഏത്‌ കുട്ടിയേം എനിക്കും ഇഷ്ടമാണ്‌…എന്റെ മോൻ നല്ലത്‌ മാത്രമേ തെരഞ്ഞെടുക്കൂ എന്നെനിക്കറിയാം..നമുക്ക്‌ നാളെത്തന്നെ അവളുടെ വീട്ടിൽ പോകാം”

“നമുക്ക്‌ ആ മുത്തശ്ശിയേം ഇങ്ങോട്ട്‌ കൊണ്ടുപോരാം.എനിക്കും മീനൂട്ടിയ്ക്കും ഒരു മുതശ്ശിയെ കിട്ടുമല്ലോ”

“അതിനെന്താ..കൊണ്ടുവരാം ഉണ്ണിക്കുട്ടാ..അവർക്ക്‌ വേറെയാരുമില്ലല്ലോ”

ഞാനും അമ്മയും മീനൂട്ടിയും കൂടി പിറ്റേന്നുതന്നെ വരദയുടെ വീട്ടിൽ ചെന്നവളെ പെണ്ണു ചോദിച്ചു.അവളുടെ മുത്തശ്ശി സന്തോഷംകൊണ്ട്‌ കരഞ്ഞുപോയി.

“ഞാൻ മരിച്ചുകഴിഞ്ഞാലെന്റെ കുട്ടിക്കാരുമില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്‌.എനിക്കിനി മന:സമാധാനത്തോടെ കണ്ണടയ്ക്കാം..എന്റെ ഗുരുവായൂരപ്പാ നീ എന്റെ പ്രാർത്ഥന കേട്ടു” മുത്തശ്ശി മുകളിലേക്ക്‌ നോക്കി കൈ കൂപ്പി വണങ്ങി.

എല്ലാം കേട്ടു നിന്ന വരദയുടെ ശ്ശോ അല്ല! ‘എന്റെ വരദയുടെ’ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com