ചെന്നിക്കുത്ത് 18

Views : 2723

രണ്ടാം ദിവസം തലവേദനയ്ക്ക് ശമനമായി.
അവൾ വീണ്ടും തന്റെ ഫെയ്സ് ബുക്ക് പേജ് തുറന്നു.
നോട്ടിഫിക്കേഷനുകൾ.. മെസേജുകൾ..

വിവേകിന്റെ മെസേജുകൾ വന്നു കിടപ്പുണ്ട്.
പതിമൂന്നിൽ നിന്ന് ഇരുപത്തിരണ്ടായി പെരുകിയിരിക്കുന്നു.
അവൾക്കത് വായിക്കണമെന്ന് തോന്നിയില്ല.
പകരം കുറേ ദിവസങ്ങൾക്ക് ശേഷം ഒരു കഥയെഴുതണമെന്ന് തോന്നി.
അങ്ങനെ തന്നെ ചെയ്തു.

അനുപമയുടെ ഫേയ്സ്ബുക്ക് കഥ – ആദ്യഭാഗം

ചെന്നായ്ക്കൾക്കിടയിൽ പെടാതെ ആട്ടിൻ കുഞ്ഞിനെ തള്ളയാടിന് അടുത്തേയ്ക്ക് എത്തിക്കാനുള്ള വഴി വരച്ചു വരുമ്പോൾ അമ്മുവിന്റെ സ്കെച്ചിലെ ചുവന്ന മഷി നേർത്ത് അവ്യക്തമായി.
അവൾക്ക് സങ്കടം തോന്നി.
അമ്മ വാങ്ങി നല്കിയ സ്കെച്ച് പാക്കറ്റിലെ അവസാന നിറവും വറ്റിയുണങ്ങിയിരിക്കുന്നു. വ്യാകുലതയോടെ ബാലമാസികയുടെ വലിയ താളിലേക്ക് മുഖമമർത്തി കിടക്കുമ്പോൾ അമ്മ നേരത്തെ വന്നിരുന്നെങ്കിലെന്ന് അമ്മു ആശിച്ചു. രാവിലെ തിരക്കിട്ട് ലഞ്ച് ബോക്സിലേക്ക് ടോസ്റ്റഡ് ബ്രെഡ് പീസുകൾ തിക്കി നിറച്ച് അടയ്ക്കുന്ന അമ്മയെ അവൾ കളർ പെന്നുകളെ കുറിച്ച് ഓർമ്മിപ്പിച്ചതാണ്.

‘ലാസ്റ്റ് വീക്കല്ലേ പെണ്ണേ ഒരു പാക്കറ്റ് വാങ്ങിയത്… ഇത്ര പെട്ടന്ന് തീർന്നോ?

‘ലാസ്റ്റ് വീക്കല്ല… ലാസ്റ്റ് മന്ത്…’

അമ്മയുടെ മറവി ശകാരമായി മാറുമെന്ന് അറിയാവുന്നതു കൊണ്ടു തന്നെ അമ്മു ഡേറ്റുകൾ ഓർമ്മിച്ചു വച്ചിരുന്നു. അവൾക്കെല്ലാ തീയതികളും ഓർമ്മയുണ്ടായിരുന്നു.
അമ്മ പിങ്ക് പൂവുകൾ തുന്നിച്ചേർത്ത്, സ്വർണ്ണ അലുക്കുകൾ ഞൊറി പിടിച്ച ഫ്രോക്ക് ഒരു ജൂലായ് നാലിനാണ് വാങ്ങി നല്കിയത്.
പിറ്റേന്ന് അമ്മുവിന്റെ അഞ്ചാം പിറന്നാളായിരുന്നു.
അന്ന് കേക്ക് മുറിക്കാനും ഹാപ്പി ബർത്ത് ഡേ പാടാനും അമ്മ മാത്രമേ ഉണ്ടായിരുന്നൊള്ളു.
അച്ഛൻ മാസങ്ങൾക്കു മുൻപേ വാടക ഫ്ലാറ്റിൽ അവരെ തനിച്ചു വിട്ട് വലിയ ബാഗുമായി ഇറങ്ങി പോയിരുന്നു.
പോകും മുൻപ് അവിടെ വലിയ വഴക്കു നടന്നിരുന്നു.
ദേഷ്യത്തിൽ അച്ഛൻ വലിച്ചെറിഞ്ഞ മഞ്ഞപ്പൂവുകൾ നിറച്ചു വച്ച വലിയ ഫ്ലവർവെയ്സ് ഭിത്തിയിൽ ഇടിച്ചു ചിതറുമ്പോൾ അമ്മു ഭയന്ന് വലിയ ടെഡി ബെയറിന്റെ വീർത്ത വയറിൽ മുറുകെ പിടിച്ച് കരച്ചിലിനെ അടക്കി നിന്നു.
അമ്മ അക്ഷോഭ്യയായി അച്ഛനെ എതിർത്തു.

‘ഇവിടുള്ള സാധനങ്ങൾ തല്ലിപ്പൊട്ടിച്ചും , ഒച്ച വച്ചും എന്നെ ഭയപ്പെടുത്താമെന്ന് കരുതണ്ട. മര്യാദകേട് കാണിക്കാനാണെങ്കിൽ വേറെ സ്ഥലം നോക്ക്. ഇത് ഞാൻ റെന്റ് കൊടുക്കുന്ന ഫ്ലാറ്റാ..’

‘ഏതെങ്കിലും ഒരു തൊലി വെളുത്തവനെ കാണുമ്പോൾ കിടക്ക വിരിയ്ക്കാൻ തയ്യാറായി നില്ക്കുന്നവളോട് ഇത്രയും മര്യാദയേ എനിക്ക് പറ്റൂ. വേശ്യകളോട് പെരുമാറേണ്ട വിധം അത്ര നിശ്ചയമില്ല.’

അച്ഛൻ പറയുന്നതും ചെയ്യുന്നതും അമ്മുവിന് പലപ്പോഴും മനസ്സിലാകാറേയില്ല.
അമ്മയ്ക്ക് പക്ഷെ എല്ലാം മനസ്സിലാകുന്ന ഭാവമാണ്.

‘ആ പുഴുത്ത നാക്ക് വളയ്ക്കെണ്ട. രവിയോടുള്ള എന്റെ സ്നേഹത്തെ നിങ്ങൾ മനസ്സിലാക്കണമെന്നുള്ള വാശിയൊന്നുമില്ല. പക്ഷേ എന്റെ ഇഷ്ടത്തിന് ജീവിക്കാനേ എനിക്ക് പറ്റൂ. പ്രോസ്റ്റിറ്റ്യൂഷൻ തൊഴിലാക്കേണ്ട ഗതികേട് തല്ക്കാലം വന്നിട്ടില്ല. ആ പദം കേട്ടു നില്കേണ്ട ആവശ്യവുമില്ല. ഇറങ്ങി പോകാൻ എന്നെക്കൊണ്ടു തന്നെ പറയിക്കരുത്.’

‘നീ പറയെണ്ട. ഞാൻ തന്നെ ഇറങ്ങുവാ. ഒരുകാര്യം ഓർമ്മ വച്ചോ – ആ തൊഴിൽ ചെയ്യുന്നവരു പോലും നിന്നേക്കാൾ ഭേദമാ. പുതിയ പറ്റുകാർ വരുമ്പോൾ ശല്യമായി തോന്നിയാൽ എന്റെ മോളെ എനിക്ക് വിട്ടു തന്നേക്കണം.’

‘കുറച്ചു വർഷം ഒരുമിച്ചു ജീവിച്ചൂന്നല്ലാതെ എന്ത് ബന്ധമാ നമ്മളു തമ്മിൽ. നിങ്ങളല്ല അവളുടെ അച്ഛൻ, രവിയാണ് എന്ന് ഞാൻ പറഞ്ഞാൽ അത്രേ ഉള്ളു .’

നനഞ്ഞ പടക്കം പൊട്ടുന്ന ശബ്ദത്തിൽ അടി വീണു.
ഒരു വശത്തേക്ക് ചെരിഞ്ഞു പോയ അമ്മ ഭിത്തിയിൽ പിടി കിട്ടിയതു കൊണ്ടു മാത്രമാണ് വീഴാഞ്ഞത്.
പോകും മുൻപ് അച്ഛൻ അമ്മുവിന്റെ അടുത്തു വന്നു.
അവളുടെ മുടിയിഴകളിൽ തഴുകി. അമ്മയെ തല്ലിയതിന്റെ ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു എന്ന് കണ്ടപ്പോൾ അമ്മുവിന് സങ്കടമായി.

‘അച്ഛൻ പോണ്ട… ‘

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com