അച്ഛേടെ മുത്ത് 2139

Views : 10010

അച്ഛേടെ മുത്ത്

Achede Muthu A Malayalam Short Story BY Sunil Tharakan

ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ പാതകളെ ഓർമിപ്പിച്ചു കുന്നുകളുടെ നിറുകയിലേക്കു കയറി പോകുന്ന ഫയർ ബ്രേക്കുകളും എതിർവശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലിൽ ഇരുന്നു കരയുന്ന കടൽക്കാക്കയും അയാളിൽ പുതുമയുള്ള കൗതുകത്തെ ഉണർത്തി.

മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ ഇത്തരം കാഴ്ച്ചകൾ അയാളെ ഒട്ടും ആകർഷിക്കുമായിരുന്നില്ല. ആശുപത്രി മുറിക്കുള്ളിലെ മടുപ്പിക്കുന്ന നിമിഷങ്ങളിൽ മറ്റൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാവണം മുന്നിൽ കണ്ട കാഴ്ചകളെ അയാൾ കൗതുകപൂർവ്വം വീക്ഷിച്ചത്. ചിന്തകളിൽ അലയുന്ന ശീലം ഇല്ലാതിരുന്നിട്ടു കൂടി വ്യത്യസ്തമായ കാഴ്ചകളും അവയുടെ ചലനാത്മകതയുംആ നിമിഷങ്ങളിൽ ഒരു ദാർശനികനെ പോലെ ചിന്തിക്കുവാൻ അയാളെ പ്രേരിപ്പിച്ചു. കാഴ്ചകളിൽ നിന്ന് കാഴ്ചകളിലേക്ക് തെന്നി നീങ്ങുന്ന ദൃഷ്ടികളെയും, അതിനെ പിന്തുടരുന്ന മനസ്സിനെയും മകളുടെ ശബ്ദം മടക്കി വിളിക്കുന്നത് വരെയും അയാൾ അങ്ങനെ അലയുവാൻ വിട്ടു.

‘നിച്ചു വീട്ടിൽ പോണം അച്ഛാ’. കണ്ടുകൊണ്ടിരുന്ന കാർട്ടൂണിൽ നിന്നും നോട്ടം അയാളിലേക്ക് മാറ്റി മകൾ പറഞ്ഞു.

തോളറ്റം വരെ വളർന്ന ഇടതൂർന്ന തലമുടി ചീകാതെ ജഡ പിടിച്ചു കോലം കെട്ടിരിക്കുന്നു. വലിയ മിഴികളിലെ തിളക്കവും പാടെ നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ പിടയുന്ന വേദനയോടെ അയാൾ മകളെ നോക്കി. ഒറ്റ രാത്രികൊണ്ട് മകൾ ഒരുപാട് മാറിപ്പോയത് പോലെ അയാൾക്ക് തോന്നി.

‘പോകാം, ഡോക്ടർ വരട്ടെ’.

അയാൾ വാത്സല്യത്തോടെ പറഞ്ഞു.

തലേന്ന് അർദ്ധരാത്രിക്ക് ശേഷം കടുത്ത പനിയും ശ്വാസതടസ്സവുമായിട്ടാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പകർച്ചപ്പനി ആയതുകൊണ്ടാവാം ഐസൊലേഷനിലാണ് കുട്ടിയെ കിടത്തിയത്. മെഡിക്കൽ ഉപകരണങ്ങളുടെ വിചിത്ര രൂപങ്ങളും ഐസൊലേഷൻ മുറിയുടെ മൂകമായ അന്തരീക്ഷവും കുഞ്ഞുമനസിന്റെ പൊരുത്തപ്പെടുവാനുള്ള പരിധിക്കും അപ്പുറമായിരുന്നു. ശീലമില്ലാത്ത ചുറ്റുപാടുകൾ കുട്ടിയെ ആകപ്പാടെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഇഷ്ട്ടമുള്ള കാർട്ടൂണുകൾ പോലും അവളെ രസിപ്പിക്കുന്നില്ല.

‘ഡോട്ടറെന്തേ വരാത്തെ അച്ഛാ? നിക്കിവിടെ ഇഷ്ട്ടൂല്ല. നിക്ക് അമ്മേടേം അച്യുന്റേം അടുത്ത് പോണം’. മകൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മകളുടെ ബെഡിനരികിലേക്കു നീങ്ങി അവളുടെ അടുക്കലിരിന്നു. പിന്നെ വാത്സല്യവും അലിവും നിറഞ്ഞ ഭാവത്തോടെ പറഞ്ഞു ‘പോകാലോ മുത്തേ. പക്ഷെ അസുഖം മാറണ്ടേ?’

‘പച്ചേ വാവു മാരീലോ അച്ഛാ’

‘ആര് പറഞ്ഞു മാറീന്ന്‌?’

‘ദേ തൊട്ടു നോക്കിക്കേ, പ്പൊ പനീല്ലാലോ’. കുട്ടി നെഞ്ചിൽ കൈവച്ചു നിഷ്കളങ്കതയോടെ പറഞ്ഞു.

‘ആണോ അച്ഛനൊന്നു തൊട്ടുനോക്കട്ടെ. അയാൾ മകളുടെ നെറ്റിയിലും പിന്നെ നെഞ്ചിലും കൈവച്ചു.

‘ഉണ്ടല്ലോ രുക്കൂ, ഇപ്പോഴും കുറച്ചു പനിയുണ്ടല്ലോ’.

‘ഉവ്വോ!’

മകളുടെ മുഖം മ്ലാനമായതു ശ്രദ്ധിച്ച അയാൾ കൈവിരലുകളുടെ ആംഗ്യത്തോടെ പറഞ്ഞു, ‘ഇച്ചിരി, ഒരു ഉറുമ്പിന്റെയത്ര’.

Recent Stories

The Author

rajan karyattu

1 Comment

  1. ഈ സൈറ്റില്‍ ആദ്യമായി വായിക്കുന്ന കഥയാണ്. എന്താ പറയുക..അതിമനോഹരം. അസാധ്യ രചന. അസൂയാവഹം. അച്ഛനും മകളും കുടുംബവും പ്രകൃതിയും സ്നേഹവും നൊമ്പരവും എല്ലാം ഒരു കുഞ്ഞു കഥയില്‍ ഉള്‍ക്കൊള്ളിച്ച് മനസ്സില്‍ വിവിധ നന്മാവികാരങ്ങള്‍ സൃഷ്ടിച്ച താങ്കള്‍ ഒരു അസാധ്യ എഴുത്തുകാരന്‍ തന്നെ. നന്ദി, ആശംസകള്‍.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com